25.7.12

വെറുതേ ....


24.7.12

സുപ്രഭാതം


23.7.12

വിവാദങ്ങളേ ഇനി ഇതിലേ ഇതിലേ .....

കെ.ആര്‍ ഇന്ദിരയുടെ സ്‌ത്രൈണകാമസൂത്രം എന്ന പുസ്‌തകം പുറത്തിറങ്ങാനിരിക്കുന്നു. ലൈംഗികതയില്‍ സ്‌ത്രീകളുടെ മാറിയ അഭിരുചികളും കാഴ്‌ചപ്പാടുകളുമാണ്‌ ഇന്ദിര പുസ്‌തകത്തിലൂടെ പറയുന്നത്‌.
പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നു കാണിക്കാനാണത്രേ ഇന്ദിരയുടെ ശ്രമം. വിവിധ തലങ്ങളിലുള്ള സ്‌ത്രീകളെ ഗവേഷണം ചെയ്‌തും സര്‍വേ നടത്തിയും നാലുവര്‍ഷം കൊണ്ടാണ്‌ പുസ്‌തകം പൂര്‍ത്തിയാക്കിയതെന്ന്‌ ഇന്ദിര പറയുന്നു.രണ്ടായിരം വര്‍ഷം മുമ്പുള്ള വ്യവസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ എഴുതപ്പെട്ട വാത്സ്യായനന്റെ 'കാമസൂത്ര'ത്തെ പൊളിച്ചെഴുതുകയാണത്രേ ഇന്ദിര.
"ലൈംഗികാവയവങ്ങളുടെ പേരുപോലും അശ്ലീലമായി കരുതുന്ന സമൂഹത്തിലേക്കാണ്‌ രതിയെക്കുറിച്ച്‌ എഴുതാന്‍ താങ്കള്‍ തയ്യാറാവുന്നത്‌. കേരളത്തിലെ സ്‌ത്രീകള്‍ എങ്ങനെ ഇതിനെ സ്വീകരിക്കുമെന്ന കാര്യമോര്‍ത്തു പേടിയില്ലേ" എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ ഇന്ദിരയുടെ ഉത്തരം ഇങ്ങനെ: അവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന്‌ ഇതൊക്ക വായിക്കും. പിന്നെ ഈ പെണ്ണ്‌ എഴുതിവെച്ചിരിക്കുന്നത്‌ കണ്ടില്ലെ എന്നും പറഞ്ഞ്‌ അവരുടെ വഴിക്കു പോകും. കുറച്ചു സ്‌ത്രീകളൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്‌ത്രീകളില്‍ നിന്ന്‌ ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ്‌ ചെയ്യപ്പെട്ട ഒരു വര്‍ഗമാണ്‌ കേരള സ്‌ത്രീകള്‍.
ജാള്യത കൊണ്ടും സമൂഹത്തെ ഭയന്നതു കൊണ്ടുമാണ്‌ കേരളത്തിലെ ഒരു സ്‌ത്രീയും ഇക്കാലം വരെ ഇത്തരം കാര്യങ്ങളൊന്നും തുറന്നെഴുതാതിരുന്നതെന്നാണ്‌ ഇന്ദിരയുടെ പക്ഷം. നൂറുശതമാനം താനൊരു ഫെമിനിസ്റ്റാണെന്ന്‌ പറയുന്ന ഇന്ദിര വിവാഹംകഴിഞ്ഞ്‌ കുറച്ചുകാലം ഭര്‍ത്താവിനോടൊപ്പം ജീവിച്ചു. മകന്‌ ആറുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെയും തോളിലിട്ട്‌ ഭര്‍തൃഗൃഹം വിട്ടിറങ്ങി. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഇറങ്ങിപ്പോരേണ്ടതായിരുന്നു; നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുമെന്നു കരുതിയാണ്‌ ഇത്രകാലമെങ്കിലും പിടിച്ചുനിന്നതെന്ന്‌ ഇന്ദിര പറയുന്നു.
ഭര്‍ത്താവ്‌ പരസ്‌ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതുതന്നെ സ്വീകരിക്കണമെന്നു പറയുന്ന ഇന്ദിരയുടെ പുസ്‌തകത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ആശങ്കയോടെ ചോദിച്ചു: മാഡം, ഇതു കേരളത്തിലെ കുടുംബവ്യവസ്ഥിതിയെ അപ്പാടെ താളം തെറ്റിക്കില്ലേ...?
മറുപടി പെട്ടെന്നു വന്നു. "കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌, എന്ന നയമാണിത്‌. പുരുഷന്‍ റോഡുവക്കില്‍ മൂത്രമൊഴിച്ചാല്‍ ഞാനും ഒഴിക്കും എന്ന നയം...! ഭാര്യ പരപുരുഷബന്ധം സ്ഥാപിച്ചാല്‍ മാത്രം കേരളത്തിലെ കുടുംബാന്തരീക്ഷം തകരുമെന്നു പറയുന്നതില്‍ എന്തു ന്യായം? സ്‌ത്രീയുടെ സഹനത്തിലും റിസികിലും ശുദ്ധിയിലും മാത്രം നിലനിന്നു പോവേണ്ടതല്ല ഭാര്യാഭര്‍തൃബന്ധം. ഭര്‍ത്താവിന്‌ എന്തും കാണിച്ച്‌ വീട്ടില്‍ വന്ന്‌ മര്യാദരാമനായി ഇരിക്കാം. അങ്ങനെ സൗകര്യപൂര്‍വം ആണുങ്ങള്‍ നടക്കണ്ട. പാഠം പഠിപ്പിക്കും, ഞങ്ങള്‍ കാട്ടിത്തരാം എന്ന വെല്ലുവിളിയാണിത്‌."
എന്തായാലും ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം വിപണിയില്‍ സജീവമാവുമെന്നതിനു പുറമേ വാര്‍ത്തകളും മാധ്യമങ്ങളും വിവാദങ്ങളും നിറം പിടിപ്പിച്ചും പൊടിപ്പും തൊങ്ങലും വെച്ചും ഇനി കുറേക്കാലം അതിന്റെ പുറകേ തന്നെയായിരിക്കും.
എനിക്കും വാങ്ങണം ഒരു കോപ്പി. എന്നിട്ട് അതൊന്നു വായിക്കണം. പിന്നെ വിമര്‍ശിക്കും ഞാന്‍ . ശക്ക്തി യുക്ക്തം വിമര്‍ശിക്കും. കാരണം, എന്റെ സദാചാരബോധം ഞാന്‍ നാലാളെ അറിയിക്കണമല്ലോ .. ഹല്ല പിന്നെ..!

18.7.12

കുച്ചിപ്പുടി


17.7.12

മനോരമ


9.7.12

മഴയ്ക്കു ശേഷം


കവിത വിരിയാനെന്തേ താമസം ...?


ഹാര്‍ഡ്‌ഡിസ്‌ക്‌ ഹൃദയവുമായി ബന്ധിപ്പിച്ച്‌
ഞാനൊരു കവിതയെഴുതാനിരുന്നു....
പുറത്ത്‌ റിമോട്ട്‌ കണ്‍ട്രോള്‍ കൊണ്ട്‌
കോഴിമുട്ട വിരിയിക്കാന്‍ ശ്രമിക്കുന്ന മകന്‍ ...
കവിതവിരിഞ്ഞപ്പോള്‍ അവനോടിവന്ന്‌ പറഞ്ഞു
അപ്പൂപ്പന്റെ മെമ്മറി കാര്‍ഡ്‌ അടിച്ചുപൊയെന്ന്‌...
പിടഞ്ഞെണീറ്റോടിച്ചെന്ന ഞാനാ കാഴ്‌ച കണ്ടു
കുപ്പിയിലുള്ള വീഞ്ഞടിച്ച്‌ അപ്പന്‍ ഷട്ട്‌ഡൗണ്‍... !
അപ്പന്റെ സോഫ്‌റ്റ്‌ വെയറൊക്കെ എന്തരോ എന്തോ...!
നാളെ സൂര്യന്‍ ലോഗിന്‍ ചെയ്‌താലല്ലാതെ അപ്പന്‍
റീസ്റ്റാര്‍ട്ടാകില്ലെന്നോര്‍ത്തപ്പോള്‍ ആകെയൊരു എറര്‍..!
നല്ലപാതിയെ തിരഞ്ഞുനോക്കിയപ്പോള്‍ കണ്ടില്ല
ഫെയ്‌സ്‌ബുക്കു സൂക്ഷ്‌മം വായിച്ചു പഠിക്കുന്ന
ഒന്നാംക്ലാസ്സുകാരിയായ മകള്‍ വന്നു പറഞ്ഞു
പൊന്നമ്മ ബ്ലോഗില്‍ കമന്റ്‌ തോരനുണ്ടാക്കുകയാണെന്ന്‌..
കുറച്ചു കഞ്ഞിചോദിച്ച്‌ അമ്മയെ വിളിച്ചു നോക്കി..
അമ്മ മൊബൈല്‍ ഗെയിം ആസ്വാദനക്കൊടുമുടിയില്‍
ഒടുവിലാരോ ടാഗു ചെയ്‌ത കഞ്ഞിയും ചമ്മന്തിയും
ലൈക്കി ഒന്ന്‌ മയങ്ങാന്‍ സ്റ്റാന്‍ഡ്‌ ബൈ ക്ലിക്കി
ഉറക്കം കണ്ണുകളില്‍ പോക്കു ചെയ്‌തപ്പോഴാണ്‌
കവിത ഹൃദയത്തില്‍ മെന്‍ഷന്‍ ചെയ്യുന്നത്‌...
ഉറക്കച്ചടവോടെയെണീറ്റിരുന്ന്‌ കീബോര്‍ഡില്‍
കവിത പരതിയപ്പോള്‍ മൗസ്‌ എന്നെ കളിയാക്കി
കോപിഷ്ടനായി ലാപ്‌ ടോപ്‌ അടച്ച്‌ കണ്ണുതിരുമ്മി
വിന്‍ഡോസിലൂടെ പുറത്തെ കാഴ്‌ചകള്‍ നോക്കി
നീലനിലാവില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങള്‍..
നീലാകാശത്തു പ്രഭചൊരിഞ്ഞു ചിരിക്കുമര്‍ക്കന്‍ ...
പഴയനോട്ടുബുക്കില്‍ നിന്നൊരു താളെടുത്ത്‌
നീലമഷിപ്പേന വിരലുകള്‍ക്കു സമ്മാനിച്ച്‌ ഞാന്‍
എഴുതിത്തുടങ്ങിയപ്പോള്‍ വിരിഞ്ഞതായിരം കവിത...
-റിയാസ്‌ ടി. അലി

5.7.12

വിധിവൈപരീത്യം ....

നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...
ഞാനെന്റുള്ളില്‍ നിന്നാര്‍ത്തട്ടഹസിച്ചു...
തലതല്ലിക്കരഞ്ഞു കാല്‍ക്കല്‍ വീണു കേണു
അരുതെന്ന്‌ കേണപേക്ഷിച്ചു നിഷ്‌ഫലം!
അമ്മയാരു പൊന്‍ സഹോദരിയാരെന്നു
തിരിയാത്ത ദുഷ്ടരാം കഴുകരെന്നെ...എന്നെ...
എങ്കിലും പ്രിയാ നിന്നാശ്വാസ വാക്കുകള്‍
കാത്തിരിക്കുന്നു ഞാന്‍ ജീവച്ഛവമായ്‌
നിണം വീണ മാംസഗന്ധ ധരണിയില്‍
ഏകയായ്‌ ആലംബഹീനയായ്‌...
ഇതാത്മഗതം!
പിന്നെ പെണ്‍തരിയബോധയായ്‌...
ചെന്നായ്‌ക്കള്‍ മേയുന്ന
ഇരുളിലൊരു തേങ്ങലായ്‌...
**********************************
കിഴക്കുവെട്ടം ഒളിഞ്ഞുനോക്കി
പത്രവും പാല്‍ക്കാരും ജീവിതം തുടങ്ങി...
പെട്ടെന്നൊരുവിളി കേട്ടാള്‍ക്കൂട്ടം കൂട്ടമായ്‌..
പിന്നെയുമാ കൂട്ടം ബഹുകേമമായ്‌..
ആ വൃത്ത നടുവിലവള്‍ കണ്‍തിരുമ്മി...
കീറിപ്പറിഞ്ഞയുടുപ്പിലൂടെയപ്പൊഴും
കഴുകക്കണ്ണുകള്‍ കൊത്തിവലിച്ചു
കഥകള്‍ കൊടുങ്കാറ്റു പോല്‍ പരന്നു...
വൈകൃതര്‍ കഥയില്‍ നീലം ചേര്‍ത്തു..
അയ്യയ്യ...! പ്രതികരണ ശേഷിയില്ലാ-
ത്തവരാം ഈ നമ്മളോ..?
നീചരല്ലോ നികൃഷ്ടരല്ലോ..!
************************************
നിയമപാലകര്‍, പിന്നെ കോടതികള്‍
മാധ്യമക്കഥകളും ഫ്‌ളാഷ്‌ ലൈറ്റുകളും..
മന്ത്രിപൂംഗവരുടെ വാഗ്‌ദാനങ്ങള്‍...
പ്രതികളെ ശിക്ഷിക്കുമെന്നാക്രോശങ്ങള്‍....
ഇലക്ഷനില്‍ തീപ്പൊരിയായതും ഇതുതന്നെ
കളക്ഷനില്‍ ചിലര്‍ക്കു ലാഭദാതാവുമിതുതന്നെ
ദിനങ്ങള്‍ ദളങ്ങളായ്‌ കൊഴിഞ്ഞുവീണു...
പ്രിയനെ കാത്തിരുന്നവളുടെ കണ്‍തളര്‍ന്നു..
വരണേ മനം തരണേ എന്നാശിച്ചവള്‍...
വരണമാല്യം ലഭിക്കും കൊതിച്ചവള്‍...
ഒരുപറ്റം കഴുകരാക്രമണം നടത്തിയെ-
ന്നാലുമൊരു മടിയുമില്ലാതവന്‍ പുല്‍കും..
ആശകള്‍ മൊട്ടിട്ടു പുഷ്‌പിച്ചു പിന്നെയും
നാല്‍ചുമരിനുള്ളിലാ ഹൃദയം പിടച്ചു..
***************************************
പോലീസ്‌ കുതിച്ചെത്തി വാഹനങ്ങള്‍ ഏറെ
പിറകെ ക്യാമറകളും ലേഖകര്‍ നീളെ
പോലീസുശുനകരും ശുനകപോലീസരും
വക്കീലും കോട്ടിട്ട ന്യായത്തിനധിപരും
ജാള്യം മറച്ചൊരാള്‍ കൂടെയുണ്ടൊപ്പമില്‍
ജാഥപോല്‍ നീങ്ങുന്ന രംഗമത ടി.വിയില്‍
ഒരു കീറത്തുണികൊണ്ടവന്‍ മുഖം ഭദ്രമായ്‌ ...
മറച്ചിട്ട്‌ ധൃതിയില്‍ നടക്കുന്നു പ്രതിയായ്‌...!
ഒടുവിലവന്‍ തന്റെ പ്രിയനായിരുന്നെന്ന
ഒടുക്കത്തെ വാക്കവള്‍ ഒരുമാത്ര കേട്ടുവോ?
കാഴ്‌ചവെച്ചവന്‍ തന്റെ പ്രിയതമയെയെത്രയോ
കാശിന്റെ ദുര മൂത്ത് ഭ്രാന്തനായ് മാറിയോ ...
ഇനിയാരെ നോക്കണം? ഇനിയാരെ കാക്കണം?
ഇനി ലക്ഷ്യമെന്തെന്നറിയാത്തവള്‍ ഞാന്‍ ...!
ഒരു പാഴ്‌ത്തടിപോലെ ധരണിയിലവള്‍ വീണു
ഒരു ദീര്‍ഘശ്വാസം... മാറിയതന്ത്യശ്വാസം...
അപ്പൊഴും സ്‌നേഹത്തുരുത്തില്‍ നിന്നെവിടെയോ
ഒരു ഗാനം നേര്‍ത്തു കേള്‍പ്പുണ്ടായിരുന്നോ?
നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...''
 ***
- റിയാസ്‌ ടി. അലി

ജീവിത യാത്ര

ജീവിതത്തിനു കഷണ്ടിയും
അങ്ങിങ്ങായി നരയും
ചുളിവുവീണ ചര്‍മ്മവും
കണ്ണട വെച്ച മുഖവും...
ജീവിതം യാത്രയിലാണ്
കാലന്‍ കുടയും
മുറുക്കാന്‍ പൊതിയും
പിന്നെ മറക്കാനാവാത്ത
കുറെ ഓര്‍മ്മകളുമായി
വൃദ്ധസദനത്തിലേക്ക് ...
Riyas ©

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്‍..


റിയാസ്‌ ടി. അലി

വായ
ക്കാര്‍ മറന്നുകാണില്ല, രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ കാളികാവിലാണ്‌ സംഭവം നടന്നത്‌. ചില തട്ടിപ്പുകേസുകളില്‍പെട്ട മുജീബ്‌ റഹ്‌മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനെത്തിയ എസ്‌.ഐ വിജയകൃഷ്‌ണനെ പ്രതി വെടിവെച്ചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്‌. ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ്‌ എന്ന മകനും നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി കൃത്യനിര്‍വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്‍ കലാശിച്ചു. നിഷ്‌കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച്‌ ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്‍ കാടുകളിലേക്ക്‌ ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ്‌ സന്നാഹം തെരച്ചില്‍ ആരംഭിച്ചു. പശ്ചിമഘട്ട താഴ്വരകള്‍ അരിച്ചു പെറുക്കുന്ന പോലീസിനു മുന്നില്‍ ശ്വാസമടക്കിപ്പിടിച്ചു ഒരു കുറ്റിക്കാട്ടില്‍ രണ്ടു പിഞ്ചുങ്ങളെ ചേര്‍ത്തുപിടിച്ചൊരു മാതാവും പ്രതിയായ പിതാവും ഒളിച്ചു നിന്നു. തൊണ്ടപോലും അനക്കാന്‍ സാധിക്കാത്ത മക്കള്‍. പോലീസ്‌ മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത്‌ മക്കള്‍ ഭീതിയോടെ കാണുന്നുണ്ട്‌. പോലീസിന്റെ കണ്ണില്‍ പെടാതെ ഒരു ഒരു രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്‍ നിറച്ച്‌ ഉമ്മയും ഉപ്പയും ആ മക്കള്‍ക്കു നല്‍കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്‌. കാട്ടില്‍ നിന്നെന്തു കിട്ടാനാ..! വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു ആ ഉമ്മയും ഉപ്പയും "ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു പൊയ്‌ക്കോളൂ. മൂത്താപ്പ നോക്കുമെന്നും" പറഞ്ഞ്‌ വീട്ടിലേക്കയക്കുന്നു. ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു പോകുന്ന മക്കള്‍.... നടന്നു നീങ്ങുമ്പോള്‍ പുറകില്‍ വെടിയൊച്ച. പ്രിയമാതാവു വെടിയേറ്റു വീഴുന്നു. ഉടന്‍ തന്നെ രണ്ടാമത്തെ വെടിശബ്ദവും. സ്വയമുതിര്‍ത്ത വെടിയില്‍ ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന  രംഗം കണ്ടു പകച്ചു കൊണ്ട്‌ മക്കള്‍ വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്‌.ഐ വിജയകൃഷണന്റെ വീട്ടില്‍ ദുഃഖാര്‍ത്തരായ അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്‍ വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്‍ കണ്ണീരുമായി അവര്‍ അവര്‍ ഇഴുകിച്ചേര്‍ന്നു. വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ നൂറുക്കണക്കിനാളുകള്‍ മനുഷ്യസ്‌നേഹിയായ ആ നിയമപാലകന്റെ മൃതദേഹം കാണാന്‍ കോരിച്ചൊരിയുന്ന പേമാരിയെ വകവെക്കാതെ ഒത്തുകൂടി. തിമര്‍ത്തുപെയ്യുന്ന മഴയത്ത്‌ ജയകൃഷണന്റെ മൃതദേഹം വഹിച്ച്‌ സ്വഗൃഹത്തിലെത്തിയ ആംബുലന്‍സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില്‍ ആ നല്ല മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്‌ത്തി ഓര്‍മയായി...
**************************************
ദില്‍ഷാദും മുഹ്‌സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ മൈതാനത്ത്‌ വിരലില്‍ നിന്നൂര്‍ന്നു പോയ ഇളംവിരലുകള്‍....
ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഓര്‍ഫനേജ്‌ കുട്ടികളെ ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്‌ത്രവും നജാത്‌ കമ്മിറ്റി വഹിക്കാമെന്നേറ്റു. ബാല്യത്തിന്റെ രണ്ടു വേദനകള്‍ നജാതിലേക്ക്‌ യാത്രയായി. പഠന മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്‍ കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്‌കൂളടച്ചു. അനാഥരും അഗതികളുമായ അനേകം മക്കള്‍ വീട്ടിലേക്ക്‌ പോവുകയാണ്‌.
ദില്‍ഷാദിനും മുഹ്‌സിനക്കും പോകാന്‍ സ്വന്തമായി ഒരു വീടില്ല.
കാടിനരികില്‍ ടാര്‍പോളിന്‍ കൊണ്ടു വലിച്ചുകെട്ടിയ ഒരു ഷെഡ്‌ മാത്രം.
അവിടെയാണെങ്കില്‍ ഓര്‍ക്കാനാവാത്ത ഒരുതരം ഭീതി തളംകെട്ടി നില്‍ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്‍ തോന്നിയ ആശയം സഹാധ്യാപകരോടും മറ്റു വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചു. നാമെല്ലാവരും ഇന്നു മുതല്‍ ദിവസവും ഒരു ചെറിയ സംഖ്യ, നമ്മളാല്‍ കഴിയുന്ന ഒരു തുക മുഹ്‌സിനക്കും ദിലുവിനും വേണ്ടി ഒരു പെട്ടിയില്‍, അല്ലെങ്കില്‍ ഒരു കാശുകുടുക്ക വാങ്ങി അതില്‍ നിക്ഷേപിക്കുന്നു. ആര്‍ക്കാണ്‌ കൂടുതലുള്ളതെന്നറിയാമല്ലോ... ഒരു വര്‍ഷം കഴിഞ്ഞ്‌ അതു പൊട്ടിച്ചു കിട്ടുന്ന സംഖ്യ സ്വരൂപിച്ച്‌ നമുക്ക്‌ ദില്‍ഷാദിനും മുഹിസിനക്കും ഒരു വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട വിദ്യാര്‍ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്‍" ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5 രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ കുടുക്കയിലിട്ടു...
പുത്തനുടുപ്പു വാങ്ങുമ്പോഴും പഠനോപകരണങ്ങള്‍ വാങ്ങുമ്പോഴും കുട്ടികള്‍ മിച്ചം വെച്ചു...
ഒരു വര്‍ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്‌...
ആ സന്തോഷനിമിഷമാലോചിച്ച്‌ നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു ക്ഷണിയ്‌ക്കാനായി അധ്യാപകര്‍ എസ്‌.ഐ ജയകൃഷ്‌ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന കൊലയാളികളുടെ മക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങിലേക്ക്‌ ക്ഷണിയ്‌ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്‌....
ഒരര്‍ത്ഥത്തിലൊരു പരിഹാസമാണത്‌.....
പക്ഷേ, ആ അമ്മ ശോഭന കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്‍ പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ കുട്ടികളോടു നന്നായി പഠിയ്‌ക്കാന്‍ പറയണം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ പറയണം. സാമ്പത്തിക പ്രശ്‌നം കൊണ്ട്‌ പഠിക്കാതിരിക്കരുത്‌... എന്റെ വക എല്ലാ പ്രാര്‍ത്ഥനകളുമുണ്ട്‌....."
ക്ഷണിയ്‌ക്കാന്‍ പോയ അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്‍ പിന്നില്‍ നിന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കി.
"ഇനി ഞാന്‍ വരാത്തതിനു മക്കള്‍ക്കൊരു വിഷമം വേണ്ട. എന്റെ മോന്‍ വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്‍ വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്‍....
പി.ജി കഴിഞ്ഞതാണ്‌ വിനു. പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്‌ നില്‍ക്കുകയാണ്‌ മകനും....
****************************************
വീടിന്റെ താക്കോല്‍ ദാന ചടങ്ങ്‌....
ഗ്രാമാന്തരീക്ഷത്തില്‍ ഉയര്‍ന്ന ചെറിയൊരു സ്റ്റേജ്‌....
നാട്ടുപ്രമാണിമാരും എം.എല്‍.എയും ഓര്‍ഫനേജ്‌ ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ്‌.....
പ്രാഥമിക യോഗ നടപടികള്‍ക്കു ശേഷം താക്കോല്‍ദാനം നിര്‍വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്‍സ്‌ കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്‍ ദാനമാണ്‌. താക്കോല്‍ ഏറ്റുവാങ്ങാന്‍ വേണ്ടി ദില്‍ഷാദിനെയും മുഹ്‌സിനയെയും ക്ഷണിച്ചു കൊള്ളുന്നു... "
ദില്‍ഷാദും മുഹ്‌സിനയും സദസ്സില്‍ നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള്‍ ആ നിഷ്‌കളങ്കബാല്യങ്ങളില്‍ പതിഞ്ഞു...
അവര്‍ വേദിയിലേക്ക്‌ നടക്കുമ്പേള്‍ സദസ്സില്‍ നിന്ന്‌ മറ്റൊരാള്‍ കൂടി എഴുന്നേറ്റു...
വിനു... എസ്‌.ഐ ജയകൃഷ്‌ണന്റെ മകന്‍ ....
ദില്‍ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു പിടിച്ച്‌ ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്‌....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട്‌ താക്കോല്‍ ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്‌ഠമിടറുന്ന കാഴ്‌ച....
വീര്‍പ്പടക്കിയാണ്‌ സദസ്യര്‍ ഈ രംഗം കാണുന്നത്‌.
വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....

ചെന്താരകം


ചുവന്ന നക്ഷത്രമായ്‌ നീ
വിണ്ണില്‍ ചിരിക്കുകയാണോ
അതോ നിന്‍ കുലത്തെക്കണ്ട്
കണ്ണീര്‍ വാര്‍ക്കുകയാണോ
എന്തായാലും നിന്‍ ചുങ്കിയിലൊരു
തിളക്കമുള്ള ചെങ്കൊടി പാറിടുന്നിപ്പോഴും
എന്തായാലും നിന്‍ ചങ്കിലൊരു
ഇന്‍ഖ്വിലാബിന്‍ സ്വരം മുഴങ്ങുന്നിപ്പോഴും
ആ മുഴക്കമാണിന്നീ കൈരളിയില്‍
ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നത്
നിന്റെ ഓര്‍മ്മകള്‍ പോലുമിന്നു
നിന്‍ കുലത്തെ വേട്ടയാടുകയാണ്
അമ്പതിലധികം വെട്ടുകള്‍ കൊണ്ട്
ചെറുത്തു തോല്പ്പിക്കാനായില്ല നിന്നെ
നീ വീണ്ടും ജയിച്ചു, നിന്‍ വിപ്ലവം ജയിച്ചു,
ജയിച്ചുകൊണ്ടെയിരിക്കുന്നു നിത്യവും
നിന്‍ നിണത്തില്‍ നിന്നും ജനിയ്ക്കുന്നു
പുത്തന്‍ ചെന്താരകങ്ങള്‍ നിത്യവും ..
-റിയാസ് ടി. അലി

അത്ഭുതം കൂറാന്‍ ഏറെയുണ്ട്‌ വിദ്യാര്‍ത്ഥികളേ...

ഇത്‌ ഐശ്വര്യ. ഐശ്വര്യാ ടി. അനീഷ്‌.
ആറ്റിങ്ങല്‍ സ്വദേശിനി.
തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താംക്ലാസ്സുകാരിയാണ്‌. ഇന്റര്‍നെറ്റ്‌ ലോകത്ത്‌ കേവലവിനോദങ്ങള്‍ക്കും ചാറ്റിംഗുകള്‍ക്കും ചീറ്റിംഗുകള്‍ക്കും സമയം കണ്ടെത്തുകയും തല്‍ഫലമായി പാഠ്യ -പാഠ്യേതര വിഷയങ്ങളില്‍ വട്ടപ്പൂജ്യമാവുകയും ചെയ്യുന്ന ആധുനിക വിദ്യാര്‍ത്ഥിക്ക്‌ ഈ കൊച്ചുമിടുക്കിയില്‍ മാതൃകയുണ്ട്‌. കഥകളും കവിതകളും അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ കൗമാരക്കാര്‍ക്കിടയില്‍ ഐശ്വര്യമാവുന്നു ഐശ്വര്യ. പല ഭാഷകളിലും അനായാസ പാടവം തെളിയിച്ചു കഴിഞ്ഞു. സ്വന്തം ബ്ലോഗുകളിലും മറ്റുമായി എഴുതി വെളിച്ചം കാണിച്ച ഐശ്വര്യയുടെ ആംഗലേയ ഭാഷയിലെ വിവിധ കഥകളും നോവലുകളും കവിതകളും രാജ്യാന്തര പ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു.
സമപ്രായത്തിലോ ഇതിലും ചെറുപ്പത്തിലോ ഒക്കെ കഥകളും കവിതകളുമൊക്കെ രചിച്ചവരും പ്രസിദ്ധീകരിച്ചവരുമൊക്കെയുണ്ടാകാം. എന്നാല്‍ എഴുതിയതത്രയും രാജ്യാന്തര പ്രസിദ്ധി നേടിയവര്‍ വളരെ വിരളമായിരിക്കും. എന്തെഴുതുന്നു എന്നതിലുപരി ആരെഴുതുന്നു ഇങ്ങനെയൊക്കെ എന്നതില്‍ ഐശ്വര്യയുടെ സാന്നിധ്യം വേറിട്ടുതന്നെ നില്‍ക്കുന്നു, അഭിനന്ദിക്കാതെ വയ്യ...!
മൂന്നാമത്തെ വയസ്സില്‍ ആദ്യമായി പൂമ്പാറ്റയെക്കുറിച്ചു മലയാളത്തില്‍ കവിതയെഴുതിക്കൊണ്ടായിരുന്നു ഈ രംഗത്തേക്ക്‌ ഐശ്വര്യപോലുമറിയാതെയുള്ള പ്രഥമ കാല്‍വെയ്‌പ്‌. ഒന്നാം ക്ലാസ്സിലിരുന്ന്‌ ആദ്യത്തെ ഇംഗ്ലീഷ്‌ കവിത ജന്മമെടുത്തു. പിന്നെ ഒരു കുതിപ്പായിരുന്നു. രണ്ടാം ക്ലാസ്സിലെത്തിയപ്പോള്‍ കേവലം ഏഴാംവയസ്സില്‍ ആദ്യനോവലിനു പിറവിയായി. അതു പ്രസിദ്ധീകൃതമായപ്പോള്‍ സ്‌കൂളധികൃതരും അഭ്യൂദയകാംക്ഷികളും പ്രോത്സാഹനമാല്യങ്ങള്‍ ചാര്‍ത്തി. മുന്‍രാഷ്ട്രപതി ശ്രീ. എ.പി.ജെ അബ്ദുല്‍കലാമിന്റെ വരെ അഭിനന്ദനത്തിനും പ്രശംസക്കും പാത്രമായി കൊച്ചു കവയിത്രി. മലയാളത്തിന്റെ പ്രിയകവികള്‍ക്കു പുറമേ യു.കെയിലും യു.എസിലും മറ്റു വിദേശ രാഷ്ട്രങ്ങളിലുമുള്ള പല പ്രമുഖരും പ്രശസ്‌തരായ പ്രാസാധകരും ആശംസിച്ചും അഭിനന്ദിച്ചുമാണ്‌ ഐശ്വര്യയുടെ ഇന്നലെകള്‍ കടന്നുപോയത്‌.
ചിത്രം വരയിലും പാടവം തെളിയിച്ച കലാകാരിയുടെ പെയ്‌ന്റിംഗ്‌ തന്നെയാണ്‌ തന്റെ 41 കവിതകളടങ്ങിയ പുസ്‌തകത്തിന്റെ കവര്‍ചിത്രം. സയന്‍സ്‌ ഇഷ്ടവിഷയമായ ഐശ്വര്യ ആ രംഗത്തും കഴിവു തെളിയിക്കാനുള്ള ശ്രമമാരംഭിച്ചുകഴിഞ്ഞു.
കേരളത്തില്‍ ജനിച്ച്‌ കേരളത്തില്‍ വളര്‍ന്ന്‌ കേരളത്തില്‍ ജീവിക്കുന്ന ഐശ്വര്യ എന്ന പത്താംക്ലാസ്സുകാരിക്ക്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ ഇത്രയും സ്‌ഫുടമായ സംസാര പ്രാവീണ്യവും ഭാഷാ നൈപുണ്യവും എങ്ങനെ കൈവന്ന ഭാഗ്യമാണെന്നു ചോദിച്ചാല്‍ ഐശ്വര്യ പുഞ്ചിരിയോടെ മറുപടി പറയും. "എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വഴക്കു പറഞ്ഞു, അത്‌ നല്ല ആംഗലേയഭാഷയില്‍.! എന്താണെന്നു ശരിക്കു മനസ്സിലായില്ല, മുഖഭാവത്തില്‍ നിന്നു വഴക്കാണെന്നു മനസ്സിലാക്കി. അന്നെടുത്ത തീരുമാനമാണ്‌ ഈംഗ്ലീഷില്‍ അവഗാഹം നേടുകയെന്നത്‌."
യു.എസ്‌ ഇംഗ്ലീഷിനു പുറമേ യൂറോപ്യന്‍ ലാംഗ്വേജ്‌ കൂടി അഭ്യസിക്കുന്ന കഥാകാരിക്ക്‌ അതില്‍ അനായാസം സംസാരിയ്‌ക്കാനും കഴിയുന്നു. , ഫ്രഞ്ച്‌, ജര്‍മ്മന്‍ , ഇറ്റാലിയന്‍ ഭാഷകള്‍ കൂടി പഠിക്കാനും പകര്‍ത്താനുമിപ്പോള്‍ അവസരം ലഭിയ്‌ക്കുന്നുണ്ട്‌.
സാമൂഹ്യപ്രസക്തിയുള്ള നിരവധി ലേഖനങ്ങളും കവിതകളും ഇതിനിടെ ആനുകാലികങ്ങളിലും പ്രശസ്‌തമായ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബാലവേലയ്‌ക്കെതിരെ എഴുതപ്പെട്ട ആര്‍ട്ടിക്ക്‌ള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിധേയമാവുകയും ചെയ്‌തു.
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അത്ഭുതം കൂറിയില്ലെങ്കില്‍ ഒന്നുകൂടി പറയാം.
പ്രായംകൊണ്ടും വിദ്യാഭ്യാസ യോഗ്യതകൊണ്ടും തന്നേക്കാള്‍ ഏറെദൂരം താണ്ടിയവര്‍ക്ക്‌ ഇംഗ്ലീഷ്‌ അധ്യാപിക കൂടിയാണ്‌ ഐശ്വര്യ.
വിദ്യാര്‍ത്ഥിലോകത്തിന്‌ അനുകരണീയ മാതൃകയായ ഐശ്വര്യയുടെ കഴിവില്‍ നമുക്ക്‌ അഭിമാനിക്കാനേറെ...!
ഇതൊരു പുതുനാമ്പാണ്‌. മലയാളത്തിനു അഭിമാനിയ്‌ക്കാവുന്ന നാളെയുടെ വരദാനം.. ഭാവിയുടെ വാഗ്‌ദാനം... ! ചിറകുമുളച്ചുതുടങ്ങിയിട്ടേയുള്ളൂ... ഇനിയുമൊരുപാട്‌ എത്തിപ്പിടിയ്‌ക്കാനും കരവലയത്തിലൊതുക്കാനുമുള്ള ഈ മിടുക്കിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...

-Riyas T Ali.