28.12.13

സായിപ്പു കേട്ട മലയാളം


കേരളസന്ദര്‍ശനത്തിനെത്തിയ സായിപ്പിന് വല്ലാത്ത ആഗ്രഹം. മലയാളം സംസാരിക്കാന്‍ പഠിക്കണമെന്ന്. നല്ല ഒരു അദ്ധ്യാപകനെക്കണ്ട് ആശയറിയിച്ചു പഠനം തുടങ്ങി.
അക്ഷരങ്ങള്‍, വാക്കുകള്‍, സംബോധനകള്‍, അഭിവാദ്യങ്ങള്‍....
അങ്ങനെയങ്ങനെ സമര്‍ത്ഥനായ സായിപ്പ് മലയാളം സംസാരിക്കാന്‍ പഠിച്ചു.
ഇനിയതൊന്നു പയറ്റണമല്ലോ. നേരെ പോയത് ഒരു ഗ്രാമത്തില്‍.
തോടിനരികിലൂടെ നടന്നുപോവുമ്പോള്‍ ഒരാള്‍ ചൂണ്ടയിടുന്നു.
സായിപ്പ് ഭവ്യതയോടെ അടുത്തുചെന്നു. ശുദ്ധമലയാളത്തിലുള്ള അക്ഷരങ്ങള്‍ അലക്കിത്തേച്ചു മിനുക്കി സായിപ്പിന്റെ തിരുവായയില്‍ നിന്നു ബഹിര്‍ഗമിച്ചു:
"അല്ലയോ സുഹൃത്തേ, താങ്കള്‍ക്ക് ഇവിടെനിന്ന് എപ്പോഴും മീന്‍ ലഭിയ്ക്കാറുണ്ടോ...?"
സായിപ്പിനോടു വെളുക്കെ ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു:
"ചെല്‍പ്പക്കിട്ടും ചെല്‍പ്പക്കിട്ടൂലാ. ന്നാലൂബടെ കുത്തര്‍ക്കും.
കിട്ട്യാ നല്ലൊര് ചാറ് ..! ഇല്ലേല്‍ ഓളെ ബെടക്ക് മോറ്..!
ഏത്..! ങാ..! അതന്നെ..!" :)

                                 <<<<<<< Facebook>>>>>>>>


27.12.13

കുഞ്ഞാപ്പു

ബഡാ മുതലാളിയായ മൂസാഹാജിയെ 
നോക്കി കുഞ്ഞാപ്പു എപ്പോഴും 
പ്രാര്‍ത്ഥിക്കും. 
"പടച്ചോനേ, എന്നെ മൂസാഹാജിയെപ്പോലെയാക്കേണമേ...!"
കുറേ കാലം പ്രാര്‍ത്ഥിച്ചിട്ടും കുഞ്ഞാപ്പുവിന് മൂസാഹാജിയെപ്പോലെ 
മുതലാളിയാവാനായില്ല.
ഒടുവില്‍ കുഞ്ഞാപ്പു പ്രാര്‍ത്ഥിച്ചു:
"പടച്ചോനേ, മൂസാജിയെ എന്നെപ്പോലെയാക്കേണമേ...!"

<<<<<<<<<<<< FACEBOOK >>>>>>>>>>>>>>

26.12.13

ഇ- ലോകം 54



ബ്ലോഗര്‍ : മാരിയത്ത് സി. എച്ച്‌

24.12.13

ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!

എലിഫെന്റ് ആന
എലിഫെന്റ് ആന
എലിഫെന്റാന
എലിഫെന്റാന
എലിപെന്റാന
എലിപന്റാന
എലിപണ്ടാന
എലി പണ്ടാന
എലി പണ്ട് ആന
ങേ..! ങാ..!!!  
 — feeling ഒരു മനഃപാഠമാക്കലിന്റെ പരിണാമം...!
<<<<<<<<<< FACEBOOK >>>>>>>>>>>

23.12.13

ഏതെടുത്താലും നൂറ്

"ഏതെടുത്താലും നൂറ് .. വെറും നൂറേ നൂറ്..."
കോഴിക്കോട് സ്റ്റാന്റിനകത്ത് ഷര്‍ട്ടുകള്‍ നിരത്തിയിട്ട് 
ക്രിസ്തുമസ് കച്ചവടം പൊടിപൊടിക്കുന്നു. 
കളര്‍ഫുള്ളായതൊന്ന് തിരഞ്ഞെടുത്തു. കാശ് കൊടുക്കാനായി പോക്കറ്റില്‍ കൈയിട്ടപ്പോഴാണ് ഒരാള്‍ കച്ചവടക്കാരനോടു ചോദിക്കുന്നത്‌:
"അല്ല ഭായീ, ഇത് കളറ് പോവ്വോ...?"
കച്ചവടക്കാര്‍ രണ്ടുപേരും ഒരുമിച്ചു പറഞ്ഞു:
"ഇല്ല ഭായീ, ഇതിലൊരു തട്ടിപ്പും വെട്ടിപ്പുമില്ല. നൂറുവട്ടം പോവൂലാ...!"
'ഹൗ..! സമാധാനം..' മനസ്സില്‍ പറഞ്ഞു. 
കച്ചവടക്കാരന്‍ വാചകക്കസര്‍ത്ത് തുടര്‍ന്നു:
"ഞങ്ങളെന്നും ധാ, ധിവിടെ കച്ചോടം ചെയ്യുന്നോരാ...!
എല്ലാദീസോം ണ്ടാകും. ധാ ധിവിടെത്തന്നെ..!"
അതു കേട്ടപ്പോള്‍ കാശെടുക്കാന്‍ പോക്കറ്റിലിട്ട കൈയെടുത്ത് ആ മുന്ത്യേ കുപ്പായം അവിടെത്തന്നെ തിരുകിവച്ച് ഞമ്മള് കൊയിലാണ്ടി ബസ്സിലേക്ക് കയറി, നടക്കാവിലേക്ക്. 

feeling മിക്കവാറും ദീസം ധാ ധിവിടെ ഞമ്മളുണ്ടാവാറുണ്ട്. :P

<<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>>>>>

19.12.13

ഇ-ലോകം - 53



ബ്ലോഗര്‍ : ബിജു തോമസ് വയനാട്‌

ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും

അമിതമാവാന്‍ പാടില്ല, ഒന്നും!
സ്‌നേഹമായാലും ദേഷ്യമായാലും.
പഴമക്കാര്‍ പറയുന്നത് ശരിയാണ്:
'ഉന്തിക്കേറ്റിയാല്‍ ഊരിപ്പോരും..!'

<<<<<< FACEBOOK>>>>>>>

സഹ്‌റ

നീ 'സഹ്‌റ*' യാണ്...!
താരാപഥം 
ചേതോഹരമാക്കുന്ന
കുഞ്ഞു സഹ്‌റ...!


*ഏറ്റവും തിളക്കമുള്ള നക്ഷത്രത്തെ പുരാതന
അറേബ്യക്കാര്‍ സഹ്‌റ എന്നു വിളിച്ചിരുന്നു.

<<<<<<<<<<<<Facebook>>>>>>>>>>>>>

18.12.13

ഇന്നത്തെ കളി

ഗ്രാമപ്രദേശത്ത് ഫുട്‌ബോള്‍ കളി ആരംഭിക്കുന്നതിനു 
മുമ്പ് സരസനായ ഒരു 'നാടന്‍ കാക്ക' ചെയ്ത അനൗണ്‍സ്‌മെന്റില്‍ നിന്ന്...

************************************************
"പ്രിയമുള്ളവരേ... 

ഇന്നത്തെ കളി
ഞങ്ങളും കണ്ണംകുണ്ടും....!

മയല്ലെങ്കി ഈ കണ്ടത്തി ചട്ടോം ചട്ടോം പന്തളിണ്ടായിരിക്കുന്നതാണ്....

ഈ കളിയിലേക്ക് പന്തോള് പോണ്‍സറ് ചീത്ക്ക്ണത്
മണ്ണാര്‍ക്കാട്ടെ മയൂര പന്തും പീടി.
ഓല്‌ക്കെന്നെ അരീക്കോട്ട്‌ ഒര് ചെരുപ്പുംപീടീണ്ട്...

ഞമ്മളെ കളീല്‍ക്ക് ട്രോഫ്യോള് സമ്പാവന തെരാന്ന്
പറഞ്ഞത് അങ്ങീലെ മൂസാജി. മൂപ്പര് തന്നാ തെരാ....!

പിന്നെ ഒരറീപ്പ്ണ്ട്...
മേലേ കണ്ടത്തില് മയ പെയ്ത് ബള്ളം കേറീക്ക്ണു...
ആയതിനാല്‍ കളി തായേ കണ്ടത്തിക്ക് മാറ്റീക്കുണു...
അപ്പൊ ഇനി മേലേ കണ്ടത്തിക്കടിച്ചാ കൂട്ടാലാ...!

കളി തൊടങ്ങാനിഞ്ഞീം പത്ത് മിന്‍ റ്റോളംണ്ട്... ചെര്‍ക്കമ്മാരെ...
എല്ലാരും പോയി എര്‍ച്ചീം പൊറാട്ടീം നക്കിക്കോളീം....
ആരുബടെ പൈച്ച് ചിറിള്‍ച്ച് ചിറീം തോളിലിടാതിരിക്കാം ബേണ്ടി പറഞ്ഞതാ...
ബേണങ്കി മതി. ച്ചൊന്നൂല്ല.... ഇങ്ങളെ പള്ള...! ങ്ങളെ തൊള്ള..!

കളീല് ബിസിലൂത്ണതാരാണെങ്കി ഓല് വുള്‍ച്ചറീണെ
മൈക്കെന്റെരുത്ത് ബര്വാ....! ബേം ബര്വാ...!" 


<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>

15.12.13

ചെമ്പോത്ത്‌


13.12.13

പിന്നോക്കമല്ല, പിന്നാക്കമാണ്

"ബാബ്വോ.... മ്മടെ റാലിക്ക് വര്ണില്ലേ യ്യ്...? "

"എന്തു റാലിയാണ് ഗോപാലേട്ടാ ....? "

"പിന്നോക്കവിഭാഗങ്ങള്‍ക്ക് സംവരണത്തിന് വേണ്ട്യാ..."

"ആണോ..? എന്നാ ഞാനും വരാം. പിന്നേയ്, ഒരു സ്വകാര്യം പറയട്ടേ..?"

"നീ പറഞ്ഞോടാ.... "

"പിന്നോക്കമല്ലാട്ടോ... പിന്നാക്കമാണ്. പിന്നാക്കം, മുന്നാക്കം എന്നൊക്കെയാണ് ശരി."

"ആണോ..?   ഞമ്മളെ ഫ്‌ളക്‌സ്‌ ബോര്‍ഡ് മൊത്തം മാറ്റിയടിപ്പിക്കേണ്ടി വരോല്വോ ഈശ്വരാ...!!!  "


(നല്ല മലയാളം ഗ്രൂപ്പില്‍ എഴുതിയത്‌)

<<<<<<<<<<<<<< FACEBOOK >>>>>>>>>>>>>>>>>>>>

12.12.13

ഇ- ലോകം 52



ബ്ലോഗര്‍ : ഷലീര്‍ അലി

10.12.13

ഞാന്‍ മുയ്മനും തിന്നും!


വിശന്നുവലഞ്ഞ് അയാളെത്തിയത് കല്യാണവീട്ടിലെ പാചകപ്പുരയില്‍.
കുറച്ചു ഭക്ഷണം ചോദിച്ചപ്പോള്‍ പാചകക്കാരനും ശിങ്കിടികള്‍ക്കും മുറുമുറുപ്പ്..!
സമയമായില്ല പോലും...!
"ഇതിപ്പോ തന്നാ ഞാന്‍ മുയ്മനും തിന്നും!"
വലിയ ബിരിയാണിച്ചെമ്പിലേക്കു നോക്കി അയാള്‍ പറഞ്ഞു.
വിശപ്പിന്റെ കാഠിന്യം അയാളെ അങ്ങനെ പറയിപ്പിച്ചുവെന്നതാവും കൂടുതല്‍ ശരി.
കേട്ടപ്പോള്‍ ചുറ്റുമുള്ളവര്‍ പറഞ്ഞു:
"നീയൊന്നു ഒലത്തും...!"
അയാള്‍ വീണ്ടും പറഞ്ഞു
"അല്ല! ഞാന്‍ തിന്നും, മുയ്മനും തിന്നും...!"
"ഇത് മുയ്മനും ഇജ്ജ് തിന്നൂല സൈതാല്യേ..."
"തിന്നും.. ഞാന്‍ തിന്നും....!"
"ന്നാ ജ്ജങ്ങ്ട് തിന്നാ..."
അനുവാദം കിട്ടിയയുടന്‍ അയാള്‍ കഴിക്കാന്‍ തുടങ്ങി...
ഒരു പാത്രം...
രണ്ടുപാത്രം..
മതിയായി...!
മൂന്ന് ...
വയറു നിറഞ്ഞു...!
നാല്....
വെല്ലുവിളിയോര്‍ത്ത് വീണ്ടും...!
ഇപ്പോള്‍ ശരിക്കും 'തിന്ന്' തളര്‍ന്നു..!
ഒടുവില്‍ പാചകക്കാരന്റെ മുഖത്തുനോക്കി സൈദാലി പറഞ്ഞു:
"ശര്യാ... ഇങ്ങള് പറഞ്ഞത് ശര്യാ... ഞാന്‍ മുയ്മനും തിന്നൂലാ...!":P :D
 

      <<<<<<<<<<<<<<< facebook >>>>>>>>>>>>>>>

3.12.13

ലാൽ സലാം

"ഹായ്‌ അളിയാ "
"ങേ ! നീയിതെവിടെ മച്ചാ..."
"ഞാൻ ജയിലിൽ"
അവിടുന്നാണോ ചാറ്റ്‌? "
"തന്നെ തന്നെ..."
"നുണ പറയാതെ ഭായി..."
"നുണയല്ല ചെങ്ങായീ! ഇവിടം സ്വർഗ്ഗമാണളിയാ.
ഞമ്മന്റെ ആൾക്കാരും ഓന്റെ ആൾക്കാരും ഒക്കെ
ഞമ്മളോട്‌ ഒട്ടി നിക്കുമ്പോ പിന്നെന്തു ജയിൽ!"

'ങേ!"
"ങാ! ഞമ്മളു പറയണതു ഓലു കേട്ടില്ലേൽ
ഓലെ കള്ളക്കളികൾ ഞമ്മളും പ
യും..."
"അപ്പൊ ഒക്കെ ഒരു അഡീസ്മെന്റാ.. ല്ലേ.."
"ഹല്ല പിന്നെ! ഇതൊക്കെ ജനങ്ങൾടെ കണ്ണിപ്പൊടിയിടലാ ഭായീ.."
"ആഹാ. അങ്ങനാണെങ്കി ആ മറ്റവനെ തട്ടിയിട്ട്‌ ഞാനും വരാം മച്ചാ..."
"ഓക്കേ"
"ലാൽ സലാം..!"


(((((((((((((( FACEBOOK ))))))))))))))))

1.12.13

മാപ്പില്ലാ പാട്ടുകൾ

കോഴിക്കോടു നിന്നും മണ്ണാർക്കാട്ടേക്ക്ക്കുള്ള യാത്രയിലാണിപ്പോൾ.
ബസ്സിൽ ചെവിയുടെ ഡയഫ്രം പൊട്ടുമാറുച്ചത്തിൽ
അൺസഹിക്കബ്‌ളായ ഒരു ആൽബം സോംഗ്‌.
പ്രേമം പാലും തേനും ഒലക്കേടെ മൂടും മാങ്ങാത്തൊലിയും!
മാപ്പിളപ്പാട്ടുകൾ മാപ്പില്ലാ പാട്ടുകൾ ആവുന്നു വീണ്ടും..!

Feeling: ഒരു കഷ്ണം പഞ്ഞി കിട്ടിയിരുന്നെങ്കിൽ....! 

((((((((((( FACEBOOK ))))))))))))))))))))

28.11.13

അപരിചിതന്‍


രാവിലെ ഇറങ്ങിയത് കറണ്ട് ചാര്‍ജ്ജ് അടക്കാനാണ്...
ഹോ! പോക്കറ്റ് കരണ്ടുതിന്നുന്ന കറണ്ട് ബില്ല് തന്നെ..!
പോകും വഴി പത്രക്കാരനെ കണ്ടു. അവനൊരു ചോദ്യം:
"സാറേ, രണ്ടുമാസായി..! ഇനിയെന്നാ...?"
അവനെ പിരിച്ചുവിട്ടപ്പോള്‍ കീശയുടെ ഭാരമല്‍പം കുറഞ്ഞു.
തിരിച്ചു വരുന്ന വഴിയിലാണ് പാല്‍ക്കാരന്‍ കുറുകെ ചാടിയത്..
അയാള്‍ക്കും കൊടുക്കേണ്ടിവന്നു ഒന്നരമാസത്തെ ദുട്ട്!
വീടെത്തിയപ്പോള്‍ പച്ചക്കറിക്കാരന്‍ ഗേറ്റിനുമുന്നില്‍ സമരമാണ്.
ഇന്ന് കാശ് കിട്ടിയില്ലെങ്കില്‍ അയാള്‍ ഒച്ചവെച്ച് ആളെക്കൂട്ടി നാറ്റിക്കുമെന്ന്...!
അവന് കെട്ട്യോളുടെ കൈയിലുള്ള നൂറ്റമ്പത് ഉലുവ പറിച്ചെടുത്തു കൊടുത്തു...!
ഇറച്ചിവെട്ടുകാരന്‍ അബുവും കോഴിക്കാരന്‍ ഹംസുവും വന്നത് ഒരുമിച്ച്..
'ഇവരെന്താ യൂണിയനോ...!' എന്നു ചിന്തിക്കുന്നതിനു മുമ്പേ അബുവിന്റെ
ചോരക്കണ്ണുകള്‍ ദയയില്ലാതെ നോക്കി...!
അയല്‍പക്കത്തുനിന്ന് വായ്പ വാങ്ങി അവരെയും പിരിച്ചുവിട്ടപ്പോഴാണ്
ശ്വാസം നേരെ വീണത്...!
ഇനി കേബിളുകാരന്‍ വരുമ്പോഴേക്കും ഒന്നു വിശ്രമിക്കട്ടെ...!
മയക്കം കണ്ണുകളെ തഴുകുമ്പോള്‍ വീണ്ടുമൊരാള്‍ വാതിലില്‍ മുട്ടി...!
അനുവാദത്തിനു കാത്തു നില്‍ക്കാതെ അയാള്‍ അരികിലെത്തി
അപരിചിതനെ കണ്ടിട്ടും കിടന്നകിടപ്പില്‍ നിന്നെണീക്കാതെ ചോദിച്ചു:
"ഉം..? എന്തു വേണം...?"
അയാള്‍ ഒന്നും മിണ്ടാതെ ഒരു കുറിപ്പ് നീട്ടി.
അതിലിങ്ങനെ എഴുതിയിരുന്നു:
'ഇത് ഇതുവരെ ശ്വസിച്ച വായുവിന്റെ ബില്ലാണ്.'
ഒരു ശ്വാസം തൊണ്ടയില്‍ കുരുങ്ങി.
ചുറ്റും ഇരുള്‍ പരന്നു...!


21.11.13

ഇ-ലോകം 49



ബ്ലോഗര്‍ : നജീബ് മൂടാടി

20.11.13

ബാഫഖീ തങ്ങള്‍
































                      "ഇസ്സത്തതേറും ജുബ്ബ തലയില്‍കെട്ടു വേഷമേ
                      ഇനി കാണുകില്ല ചന്ദ്രമുഖം ആ പ്രകാശമേ..."
               ഖാഇദുല്‍ ഖൗം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖീ തങ്ങള്‍
                മരിക്കാത്ത ഓര്‍മകളുമായി ഇന്നും പ്രകാശം ചൊരിയുന്ന
                                            വിളക്കുമാടം....!
                               <<<<<<< facebook >>>>>>>

17.11.13

പരിവര്‍ത്തനം





















               മകന് ഭയങ്കര ദേഷ്യമാണ്. ദേഷ്യം വന്നാല്‍ കണ്ണില്‍ കണ്ടതെല്ലാം എറിഞ്ഞുടക്കും. ചവിട്ടിപ്പൊട്ടിക്കും. പാറ ചേറാക്കും. കണ്ടം കുണ്ടാക്കും. മകന്റെ ഈ പ്രവൃത്തിയില്‍ വിഷമിച്ച പിതാവ് ഒരിക്കല്‍ മകനെ അടുത്തുവിളിച്ചു. ഒരു ഇരുമ്പുപെട്ടിയില്‍ നിറയെ ആണികളും ഒരു ചുറ്റികയും നീട്ടിക്കൊണ്ട് പറഞ്ഞു: മകനേ, നിനക്ക് ദേഷ്യം കഠിനമാകുമ്പോഴൊക്കെ നീ ഇതില്‍ നിന്ന് ഒരാണിയെടുത്ത് ഈ ഭിത്തിയില്‍ തറക്കുക. മകന്‍ തലയാട്ടി.

ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മകന്‍ പിതാവിനടുത്തെത്തി.
"അച്ഛാ, ആണികള്‍ മുഴുവനും ഭിത്തിയിലടിച്ചു തീര്‍ന്നിരിക്കുന്നു."
"മകനേ, നീയിനി ദേഷ്യം വരുമ്പോള്‍ ഭിത്തിയില്‍ തറച്ച ഓരോ ആണിയും പറിച്ചെടുക്കുക."
മകന്‍ സമ്മതിച്ചു.
ദിവസങ്ങള്‍ ആരെയും കാത്തു നില്‍ക്കില്ലല്ലോ.
ഇതിനകം എല്ലാ ആണികളും പറിക്കപ്പെട്ടു. മകന്‍ വീണ്ടും പിതാവിനടുത്തെത്തി.
"അച്ഛാ, ആണികളെല്ലാം പറിച്ചുകഴിഞ്ഞിരിക്കുന്നു."
സ്‌നേഹപുരസ്സരം മകന്റെ തോളില്‍ കൈവെച്ച് ആ പിതാവ്  ഭിത്തിക്കരികിലേക്കു നടന്നു. അല്‍പം മാറി നിന്നുകൊണ്ട് പിതാവ്  ചുമരിലേക്ക് ചൂണ്ടി പറഞ്ഞു:
"മകനേ, വെളുത്തു സുന്ദരമായിരുന്ന ആ ഭിത്തിയുടെ അവസ്ഥ നോക്കൂ....! തുള വീണും പൊളിഞ്ഞടര്‍ന്നും വികൃതമായിരിക്കുന്നു. അല്ലേ... "
മകന്‍ സമ്മതിച്ചു തലയാട്ടി.
പിതാവ് തുടര്‍ന്നു:
"ഇപ്രകാരമാണ് നാം ദേഷ്ടപ്പെടുന്ന സമയത്തും സംഭവിക്കുന്നത്. മറ്റുള്ളവരോടുള്ള ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ അത് അവരുടെ ഹൃദയങ്ങളില്‍ ആഴത്തിലുള്ള മുറിവുകളുണ്ടാക്കുന്നു. ഭിത്തിയില്‍ നിന്നും ആണികള്‍ ഊരിയെടുത്തുവെങ്കിലും അതിന്റെ പാടുകളും കലകളും മായാതെ ശേഷിക്കുന്നു. അതു പോലെയാണ് ദേഷ്യം പ്രകടിപ്പിച്ച ശേഷം മാപ്പു പറഞ്ഞാലും ഖേദിച്ചാലും സംഭവിക്കുക. അതുകൊണ്ട് മകനേ, നീ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക."
ആണിയടിക്കാനും അവ പറിച്ചെടുക്കാനുമെടുത്ത ബുദ്ധിമുട്ടുകൊണ്ടുതന്നെ മകന്റെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ മഴത്തുള്ളികളിറ്റിവീണിരുന്നു. പിതാവിന്റെ വിശദീകരണം കൂടിയായപ്പോള്‍ അവന്റെ മനസ്സിലൊരു നന്മയുടെ കുളിര്‍മാരി പെയ്തു.






14.11.13

കുട്ടികള്‍ നന്മയുടെ മൊട്ടുകള്‍..!


                   കഴിഞ്ഞ ഞായറാഴ്ച വീട്ടിലായിരുന്നു. രാവിലെ പ്രാതലൊക്കെ കഴിച്ച് വെറുതെ മൊബൈലില്‍ ഞെക്കിക്കുത്തി അങ്ങനെ കിടന്നതാണ്. ചെറുതായി ഉറക്കം പിടിച്ചുകാണും. രണ്ടാമത്തെ സന്തതിയായ അഞ്ചാം ക്ലാസ്സുകാരി, ഇവള്‍ റസ്മിയ (കുഞ്ഞോള്‍) എന്തോ പറയാന്‍ വേണ്ടി മെല്ലെ അടുത്തു വന്നതാണ്. എന്റെ കിടത്തം കണ്ടപ്പോള്‍ 'ഞാന്‍ ഉറങ്ങിക്കാണും, ശല്യപ്പെടുത്തേണ്ട എന്നു കരുതിയിട്ടാവണം വന്നപോലെ പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും അടുത്തുവന്നു. ഇപ്പോള്‍ ഞാന്‍ മൊബൈലില്‍ തന്നെ. അവള്‍ അടുത്തുവന്നിരുന്നു ചോദിച്ചു:

"ഉപ്പച്ചി ബിസി യാണോ..?"
(ആളുടെ മുഖം കണ്ടാലറിയാം, എന്തോ ഗൗരവത്തിലുള്ള കാര്യം പറയാനുണ്ടെന്ന്. ചോദ്യത്തിന്റെ ഭാവവും ശൈലിയുമൊക്കെ കണ്ട് ഞാന്‍ അന്തം വിട്ടു. ബിസിയല്ലെങ്കില്‍ മാത്രമേ അവള്‍ എന്നോടു പറയാനുള്ളത് പറയൂ എന്ന ഭാവം വല്ലാതെ ആശ്ചര്യപ്പെടുത്തി.,)
എന്താ മോളേ...? ബിസി അല്ലല്ലോ... പറയൂ..
(ഞാന്‍ ചിരിച്ചുകൊണ്ട് മറുപടികൊടുത്തു.)

അവള്‍ എന്റെ കൈത്തണ്ടയില്‍ തലചായ്ച്ചു. കൈ കൊണ്ടെന്നെ ചുറ്റിപ്പിടിച്ചു. കൈയിലൊരു ചുരുട്ടിയ കടലാസുമുണ്ട്. പിന്നെ പറഞ്ഞു തുടങ്ങി:
"ഉപ്പച്ചീ, ഈ വൃക്കകള്‍ നമ്മുടെ പ്രധാനപ്പെട്ട ഒരവയവമാണല്ലേ...?"

"അതേ,എന്താ കാര്യം..."

"അത് വീക്കായാല്‍ മാറ്റിവെക്കേണ്ടിവരും അല്ലേ...?"

"ഉം. മാറ്റിവെയ്ക്കണം. "

"അതിനു ഒരുപാട് കാശ് ആവും അല്ലേ...?"

"അതേ, എന്തേ....?"

"അല്ലാ, എനിക്കൊക്കെ അങ്ങനെ വന്നാല്‍ വാപ്പച്ചിക്ക് ആകെ സങ്കടാവൂലേ...?"
ഞാനവളുടെ വായ പൊത്തി.

"ഇങ്ങനെയൊന്നും പറയാന്‍ പാടില്ല..! എന്താപ്പോ ഇങ്ങനെയൊക്കെ തോന്നാന്‍ ..?"

"ഉപ്പച്ചീ..."
അവള്‍ വീണ്ടും വിളിച്ചു.

"എന്തോ...."

"ഉപ്പച്ചീ, ഞങ്ങളുടെ സ്‌കൂളിലെ ഒരു കുട്ടിക്ക് ഈ പ്രശ്‌നം ഉണ്ട്. കൂട്ടീടെ വാപ്പച്ചിയൊരു പച്ചപ്പാവാണ്. പൈസയൊന്നും ഇല്ലാന്ന്. ഇതിനാണെങ്കി ഒരുപാട് പൈസയാകുകയും ചെയ്യും. ഞങ്ങളൊക്കെ ആ കുട്ടിക്കുവേണ്ടി പൈസ പിരിക്കുകയാണ്. വാപ്പച്ചീടെ വക എത്രയെഴുതണം...?"

               ഇതുപറഞ്ഞുകൊണ്ടാണ് നേരത്തെ കൈയിലിരുന്ന ആ കടലാസ് നിവര്‍ത്തി എനിക്കു കാണിച്ചുതരുന്നത്. അതില്‍ എല്ലാം വിശദമായി എഴുതിയിട്ടുണ്ട്. ഒപ്പം സംഭാവന നല്‍കിയവരുടെ ലിസ്റ്റും. അവളും അവളുടെ കൂട്ടുകാരിയും അയല്‍പക്കത്തെ വീടുകളിലും കടകളിലുമൊക്കെ കയറി കാശ് കളക്ട് ചെയ്തതിന്റെ ലിസ്റ്റ്...!

              പടച്ചവനേ, ഈ ചെറുപ്രായത്തില്‍ ഇത്രയും ശുഷ്‌കാന്തിയോ...! ഞാന്‍ നാഥനെ സ്തുതിച്ചു. എല്ലാം വായിച്ച് ഒടുവില്‍ ഞാനുമൊരു ചെറിയസംഖ്യയെഴുതിയപ്പോള്‍ അവളുടെ മുഖത്ത് സംതൃപ്തിയൂടെ പുഞ്ചിരി.

               എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തിയത് ഇക്കാര്യം അവതരിപ്പിക്കാന്‍ അവള്‍ തെരഞ്ഞെടുത്ത വഴിയാണ്. പഴയ കാലത്തെ കുട്ടികളെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികളിലൊക്കെ ഒരുപാട് മാറ്റങ്ങള്‍ കാണുന്നു. നമ്മുടെ മക്കള്‍ നന്മയുടെ മൊട്ടുകളാവട്ടെ....!
ശിശുദിനാശംസകള്‍...!

                            <<<<<<<<<<<< facebook >>>>>>>>>

ഇ-ലോകം - 48


                                             ബ്ലോഗര്‍ :  ലിബി

7.11.13

ഇ-ലോകം 47 (11.07.13)



റാംജി പട്ടേപ്പാടം

ഇ-ലോകം 47


ബ്ലോഗര്‍ : റാംജി പട്ടേപ്പാടം

2.11.13

പ്രണയമുറ്റത്ത്‌...

പ്രണയം!
കലാലയം... ഓര്‍മകള്‍...
മരിക്കുന്നില്ലൊരിക്കലും..
(സ്വന്തം വരികള്‍ക്ക് സ്വയം സംഗീതം
നല്‍കിയ ഒരു സാഹസം ശ്രീമതി. സോ ണി യുടെ ശബ്ദത്തില്‍)

 





30.10.13

മുഖപുസ്തക മുഖം...


"എന്റെ പോസ്റ്റിന് ഒരു ലൈക്കുപോലും ലഭിയ്ക്കുന്നില്ലല്ലോ..."
അയാള്‍ നല്ലപാതിയോടു പരിഭവിച്ചത് ആദ്യരാത്രിയില്‍...
"നിലവാരമില്ലാത്തതു കൊണ്ടാണെങ്കില്‍ സമാധാനിക്കാമായിരുന്നു...
ഇതു ഞാന്‍ കഷ്ടപ്പെട്ട്  ബീഡി വലിച്ച് കട്ടന്‍ചായ കുടിച്ച് മനസ്സു പുണ്ണാക്കി ശരീരം
തളര്‍ത്തി കുത്തിയിരുന്ന് എഴുതുന്നവ എന്നിട്ടും..."

നല്ലപാതി ചിരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു.

"എന്തുകൊണ്ടാണാവോ എന്റെ കവിത ആരും ശ്രദ്ധിയ്ക്കാതെ പോയത്.
ഇനി എന്തു വിഷയമെഴുതിയാലാവും ആളുകള്‍ എന്നെ ലൈക്കുക..."

അയാളുടെ പരാതിക്കൊട്ടയുടെ കെട്ടഴിഞ്ഞത് കിടപ്പറയില്‍...

അയാളറിയാതെ പുച്ഛത്തോടെ ചിറികോട്ടി, അവള്‍ ....!

മാസങ്ങള്‍ കൊഴിഞ്ഞു...

"ഇനിയുമെനിക്കു വായനക്കാരുടെ പ്രതികരണങ്ങള്‍ ലഭിക്കാത്തത് എന്താണാവോ...!
ഇല്ല, ഞാന്‍ തളരുകയില്ല. ഉറക്കവും ഊണും എല്ലാമെല്ലാം ഒഴിവാക്കി ഞാന്‍ എഴുതും...."

അയാളുടെ പ്രതിജ്ഞ പാതിവഴിയില്‍ തൃപ്തനായി, സംതൃപ്തയാവാത്തവളില്‍ കിടന്ന് ....

അവള്‍ തേങ്ങിയത് അയാളറിഞ്ഞില്ല...!

വര്‍ഷമൊന്നു കഴിഞ്ഞു....

"ഹാ...! എനിക്കിന്ന് ആയിരം ലൈക്ക് കിട്ടി. നൂറു കമെന്റ് കിട്ടി....!!!"
അയാളുടെ സന്തോഷം കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് നേരം വെളുപ്പിച്ചപ്പോള്‍ ...!

കിടക്കറയില്‍ അവള്‍ കണ്ണീര്‍ തുടച്ചത് അയാളറിഞ്ഞുവോ...!

കംപ്യൂട്ടര്‍ ടേബിള്‍, ബാത്ത്‌റൂം അറ്റാച്ച്ഡ് ആക്കാന്‍ കഴിയാത്തതുകൊണ്ടാവാം
അയാള്‍ കാര്യസാധ്യത്തിനുവേണ്ടി പുറത്തിറങ്ങി.
തിരിച്ചുവന്നപ്പോള്‍ അവളിരുന്ന സ്ഥാനത്തൊരു കടലാസ് കിടക്കുന്നു.
വലിയ അക്ഷരങ്ങളില്‍ അതിലിങ്ങനെ എഴുതിയിട്ടുണ്ട്:

'വിട..!,
ഫെയ്‌സ്ബുക്കിനെ കെട്ടിയവനേ....!
ഫെയ്‌സ്ബുക്ക് കെട്ടിയവനേ...! '

അയാളാദ്യമായി സുക്കര്‍ബെര്‍ഗിന്റെ തന്തയ്ക്കു വിളിച്ചു; തള്ളയ്ക്കും...!

                         <<<<<<<<<<< facebook >>>>>>>>>>>>>>>




24.10.13

ഇ-ലോകം 45 (24.10.2013)


                    
                        ബ്ലോഗര്‍ : ശ്രീ. വി.ഡി. മനോജ് (വിഡ്ഢിമാന്‍)

23.10.13

ആത്മാവിഷ്‌കാരം

                                            
                                            <<<<<<facebook>>>>>>>>

22.10.13

നീ, നീ തന്നെ..!

                                               മാനസ ചഷകത്തില്‍
                                               സ്‌നേഹാമൃതം പകര്‍ന്നു നീ,
                                               മാറിലെ പൂവാടിയില്‍
                                               കരവര്‍ഷപ്പെയ്ത്തായി നീ,
                                               ചുംബനമാലയായ്
                                               കഴുത്തില്‍ ചുറ്റിപ്പിണഞ്ഞു നീ,
                                               മിന്നല്‍പ്പിണരുകള്‍ക്കും
                                               ഇടിനാദങ്ങള്‍ക്കുമൊപ്പം
                                               രാമഴ പെയ്തുതീരുവോളം...
                                             <<<<<facebook >>>>>>


19.10.13

രാജഹംസമേ....

                                           ഇന്റര്‍നെറ്റിലൂടെ പ്രശസ്തയായ ഗായിക ചന്ദ്രലേഖ
                                       
                                           <<<<<<<<<<<<<< facebook >>>>>>>>>>>>>>

10.10.13

ഇ-ലോകം 44 (10.10.2013)




                                      ബ്ലോഗര്‍ : ശ്രീമതി. സൂനജ അജിത്ത്‌

9.10.13

ശാലീന


ഒരു കത്തുവിശേഷം






















                                                 അസ്സലാമു അലൈക്കും.

                ഞങ്ങള്‍ക്ക് എത്രയും സ്‌നേഹം നിറഞ്ഞ ബാപ്പുട്ടി വായിക്കുവാന്‍ ഉമ്മയും ആസ്യമ്മുവും ഇമ്മുട്ടിയും മാനുവും എഴുതുന്നത്. എന്തെന്നാല്‍, ഞങ്ങള്‍ക്ക് ഇവിടെ ഒരുവിധം സുഖം തന്നെയാണ്. അതിലുപരിയായി നിന്നെയും കരുതി സന്തോഷിക്കുന്നു. നീ പോയതില്‍ പിന്നെ എല്ലാവര്‍ക്കും വലിയ സങ്കടമാണ്. നിനക്കവിടെ സുഖമാവട്ടെ എന്ന് അഞ്ചുനേരവും ഞങ്ങളൊക്കെ പടച്ചോനോട് പ്രാര്‍ത്ഥിക്കുന്നുണ്ട്.

                ഇഷ്ടം ഉണ്ടായിട്ടല്ലെടാ, നിന്നെ അങ്ങോട്ട് പറഞ്ഞയച്ചത് മോനേ...!  പോക്കര്‍ ഹാജി വിസയുടെ പൈസ തരാമെന്നും ദുബായിലെ  പീടികയില്‍ ജോലി ശരിയാക്കാമെന്നും കൂടി പറഞ്ഞപ്പോള്‍ പോയാല്‍ തരക്കേടില്ലെന്ന് ഒരു തോന്നല്‍. നിനക്കറിയാമല്ലോ ഇവിടത്തെ ഓരോരോ അല്ലലും അലട്ടലും. അതൊക്കെ മാറിക്കിട്ടാന്‍ ഇതല്ലാതെ വേറൊരു പോംവഴിയില്ലെടാ..

ആസ്യമ്മൂന് കൊടുക്കാനുള്ള ബാക്കി സ്ത്രീധനം ചോദിച്ച് നിന്റെ അളിയന്‍ ഇന്നലെയും ഇവിടെ നാലുകാലില്‍ വന്ന് കയറി വലിയ തെറിപ്പൂരം ഉണ്ടാക്കി നാട്ടുകാരെ മൊത്തം അറിയിച്ചു. അവന്റെ ആ പൈസ വേഗം കൊടുക്കണം. അല്ലെങ്കില്‍ ഇനിയും അവളിവിടെത്തന്നെ നില്‍ക്കേണ്ടിവരും. അവളുടെ കണ്ണീര് നമ്മളിനിയും കാണേണ്ടിവരും. പിന്നെ ഇമ്മുട്ടീനെ ബര്‍ക്കത്ത്ള്ള വല്ല ആങ്കുട്ട്യേളീം കൈയില്‍ ഏല്‍പിക്കണം. മാനുവിനെയെങ്കിലും പത്താംക്ലാസ്സ് വരെ പഠിപ്പിക്കണം.

                സൈദലവിക്കോയയുടെ പക്കല്‍ നിന്ന് അന്ന് നിനക്ക് പോകാന്‍ വേണ്ടി വാങ്ങിയ ടിക്കറ്റിനുള്ള പൈസയുടെ കൊടുക്കേണ്ട അവസാന അവധിയും നാളെത്തോടെ അവസാനിക്കുകയാണ്. ഈ കത്ത് നിന്റെ കൈയില്‍ കിട്ടുമ്പോഴേക്കും അവന്റെ വായിലുള്ളത് ഞാനും മക്കളും കേട്ടിട്ടുണ്ടാവും. അതൊന്നും ഉമ്മാക്ക് സങ്കടമില്ല. എന്റെ കുട്ടിക്ക് അവിടെ കണ്ണെത്താ ദൂരത്ത് ഒരു സൊന്തറവും ഇല്ലാണ്ടിരുന്നാല്‍ മതി.

                നീ നേരത്തിന് എന്തെങ്കിലുമൊക്കെ കഴിക്കണം. ഇവിടുത്തെപ്പോലെ തോന്നിയപോലെയാവരുത്. കഴിക്കാനുള്ളതൊക്കെ സമയത്തിന് കിട്ടുന്നുണ്ടാവും എന്നു കരുതി ഞങ്ങള്‍ സമാധാനിക്കുന്നു. മോനേ, അറബികളോടൊക്കെ നോക്കീം കണ്ടൂം നില്‍ക്കണം. ഒരിക്കലും അവര്‍ക്ക് ദേഷ്യം വരുത്തുന്ന ഒന്നും ഉണ്ടാക്കിത്തീര്‍ക്കരുത്. അവിടെ കച്ചറയുണ്ടാക്കിയാല്‍ മധ്യം പറയാന്‍ നിന്റെ അദ്രുമാമന്‍ വരൂല്ലാന്ന് അറിയാമല്ലോ. പിന്നെ അയലോക്കത്തെ സമീറുമായി അടികൂടിയാല്‍ കുല്‍സുത്താത്ത ഒന്നും രണ്ടും പറഞ്ഞ് ക്ഷമിക്ക്ണ പോലെ അറബികള് ക്ഷമിക്കൂലാ. ഓരോന്ന് കേള്‍ക്ക്ണില്ലേ...! ഉമ്മാക്ക് മനസ്സില് തീയ്യാ മോനേ, ന്റെ കുട്ടി അങ്ങനൊന്നും ചെയ്യൂന്നല്ല. ന്നാലും ഉമ്മാന്റെ ഒരു സമാധാനത്തിന് വേണ്ടി പറീണതാ...

                പിന്നെ ആസ്യമ്മൂന്റെ കുഞ്ഞോള്‍ക്ക് വരുന്ന തിങ്കളാഴ്ചക്ക് അഞ്ചു വയസ്സ് തികയാണ്. അവളെ ഓത്തിനും സ്‌കൂളിനും ചേര്‍ക്കണം. പുസ്തകോം കുടയും വടിയുമൊക്കെയായി നല്ലൊരു സംഖ്യ വേണ്ടി വരും. വീരാന്‍ തിരിഞ്ഞു നോക്ക്ണില്ല. കിട്ടാനുള്ള പണ്ടോം പണോം വേണംന്നു പറഞ്ഞല്ലേ ഓന്റെ ലഹള..! മൂന്നുനേരം കള്ളുകുടിച്ച് ചീട്ടും കളിച്ച് നടക്ക്ണ ഓനൊക്കെ എന്ത് കെട്ട്യോള്... എന്ത് കുട്ട്യോള്....! നീ ഇതൊന്നും കേട്ട് ബേജാറകണ്ടട്ടോ. ഉമ്മ ഉമ്മാന്റെ മനസ്സിലെ സങ്കടം പറഞ്ഞതാ. ങ്ങളെ ഉപ്പണ്ടായിരുന്ന കാലത്താണെങ്കി ഇങ്ങനെയൊരു ബുദ്ധിമുട്ടും നമുക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. അപ്പോള്‍ നമ്മുടെ ബേജാറിന്റെ വല്യൊരു മുള്ളൂംകെട്ട് മൂപ്പരെയങ്ങ്ട് ഏല്‍പ്പിച്ചാ മത്യാര്ന്നു. എല്ലാം കൂടി ഒരുമിച്ചാണ് വന്നത്. ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ... ന്റെ മോനാണ് ഇനി എല്ലാം നോക്കി നടത്തേണ്ടതെന്ന വിചാരം എപ്പോഴും വേണം.

                അവിടെ മോശം കമ്പനികളിലൊന്നും കൂടരുത്. അത്താണിപ്പീടീലെ ഹംസപ്പാന്റെ റുമിലൊന്നും നീ പോകരുത്. അവരെ നിന്റെ റൂമിലേക്കും വിളിക്കണ്ട. കണ്ടാല്‍ ലോഹ്യം പറഞ്ഞോ. വല്ലാണ്ട് കമ്പനിക്ക് പോകാതിരുന്നാ മതി. ഓനെക്കുറിച്ചൊക്കെ നാട്ടാര് പറീണത് നീയും കേട്ടതല്ലേ...നിസ്‌കാരത്തിന്റെ കാര്യം ഞാന്‍ പറയുന്നില്ല. ഇവിടുത്തെപ്പോലെ അവിടെയും അക്കാര്യത്തില്‍ ശ്രദ്ധയുണ്ടാകുമല്ലോ. അഞ്ചുനേരോം പടച്ചോനോട് പറയ്... ഒരു കരക്കെത്താന്‍...!


                മോനേ, പള്ളിക്കുന്നത്തെ ഹസീനാന്റെ മാപ്ല കുഞ്ഞൂട്ടി അടുത്താഴ്ച അങ്ങോട്ട് വര്ണ് ണ്ട്‌... മാങ്ങാ ഉപ്പിലിട്ടതും കൊണ്ടാട്ടം മൊളകും ഞാന്‍ കൊടുത്തയക്ക്ണ് ണ്ട്‌... പിന്നെ നീ പറഞ്ഞതുപോലെ റൂമിലുള്ള ആലപ്പുഴക്കാരന് കോഴിക്കോടന്‍ ഹല്‍വ കിട്ടുമോന്ന് നോക്കാം. കിട്ടീലെങ്കി ഇണ്ണീനാജിന്റെ പീടീലെ മണ്ണാര്‍ക്കാടന്‍ ഹല്‍വയേ കൊടുത്തയക്കൂ. അത് ഇന്ന ഹല്‍വയാണെന്നൊന്നും പറഞ്ഞ് വേര്‍തിരിക്കാതിരുന്നാല്‍ മതിയല്ലോ...!

                പള്ളിക്കാശും വരിസംഖ്യയും 4 മാസത്തെ കുടിശ്ശികയായി, നീ പോയതിന്റെ ശേഷം തീരെ അടച്ചിട്ടില്ല. മദ്‌റസ പൊളിച്ചു പണി തുടങ്ങി. അയലോക്കക്കാര്‍ക്കൊക്കെ രണ്ടായിരം രൂപ വീതം സംഭാവന എഴുതിയപ്പോള്‍ കമ്മിറ്റിക്കാര് വന്ന് നമുക്ക് പതിനായിരം രൂപയാണ് എഴുതിപ്പോയത്. അത്രയൊന്നും എഴുതണ്ട എന്നൊക്കെ പറഞ്ഞുനോക്കി. പക്ഷേ, നീ ദുബായീലല്ലേ എന്നു പറഞ്ഞാണ് അവരിപ്പണി ചെയ്തത്. വര്ണ ശനിയാഴ്ച അതിന്റെ ആദ്യഗഡു അടച്ചേ തീരൂ...! മെമ്പര്‍ അയ്യപ്പേട്ടന്‍ ഇന്നലെ വന്ന് കൃഷ്ണന്റെ അമ്പലത്തിലെ ഉത്സവപ്പിരിവിലേക്കും ഒരു സംഖ്യ എഴുതിയിട്ടുണ്ട്. പൂരം മറ്റന്നാള്‍ തുടങ്ങും. ഇക്കുറി വല്യേ വല്യേ പരിപാടിയൊക്കെ ഉണ്ടെന്നാണ് അയ്യപ്പേട്ടന്‍ പറഞ്ഞത്.

                മാനു സ്‌കൂളിലേക്ക് ദിവസോം പോകുന്നുണ്ടെന്നല്ലാതെ ഇവിടെ വായിക്ക്ണതും പഠിതക്ക്ണതും കാണാറില്ല. നീ ഉണ്ടായിരുന്നപ്പോ ഇശാ മഗ്‌രിബിന്റെ ഇടയിലെങ്കിലും ഒന്ന് മുരടനുക്കുമായിരുന്നു. പക്ഷേ, ദിവസേം രാവിലെ ഇറങ്ങുമ്പോള്‍ അമ്പത് പൈസയോ ഒരു രൂപയോ ഒക്കെ അവന് വേണം. ടൈംടേബിളിന് പൈസ വേണംന്നും പറഞ്ഞ് അവന്‍ കുറേ കരഞ്ഞു രണ്ടുദിവസം മുമ്പ്. കുല്‍സുത്താത്താന്റെ കൈയീന്ന് വാങ്ങീട്ടാ പൈസ കൊടുത്തത്. സ്‌കൂള് വിട്ട് വന്നപ്പോള്‍ കുറേ നെയിംസ്ലിപ് പോലെയുള്ള സിനിമാക്കാരുടെ ഫോട്ടോസ് മാത്രമുണ്ട്. അതിന് അവന് രണ്ട് കിട്ടിയിട്ടുണ്ട്...

                മഴക്കാലം ആവാറായി. അതിന്റെ മുന്നോടിയായി ഇന്നലെ രാത്രി നല്ലൊരു മഴ പെയ്തു. പുര ഇക്കുറി വല്ലാതെ ചോര്‍ന്നൊലിക്കുന്നുണ്ട്. ഉപ്പ ഉണ്ടായിരുന്നപ്പോള്‍ മഴ പെയ്താല്‍ അപ്പോള്‍ തന്നെ വല്ല തോട്ടിയുമെടുത്ത് ചോര്‍ച്ചയടക്കുമായിരുന്നല്ലോ. ഇപ്പോള്‍ അവിടെനിന്നും വിട്ടു. കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാണ്. ചായ്പ്പിന്റെ ഭാഗത്തെ ടാര്‍പ്പായ ഇന്നലത്തെ കാറ്റിന് പൊട്ടിച്ചാടി ഉണ്ടായിരുന്ന വിറകൊക്കെ നനഞ്ഞു കുതിര്‍ന്നു. മൂവാണ്ടന്‍ പൂവിട്ടിട്ടുണ്ട്. കോമൂച്ചിയില്‍ മാങ്ങ ഇക്കുറി വളരെ കൊറവാണ് കുട്ടികളൊന്നും അതിന്റെ ചോട്ടീന്ന് പോകുന്നില്ല. അതുകൊണ്ടുതന്നെ അതു മുറിക്കാനും തോന്നുന്നില്ല, അല്ലെങ്കില്‍ തല്‍ക്കാലം അതു മുറിച്ച് ഹംസാക്കാന്റെ മില്ലില്‍ കൊടുക്കാമായിരുന്നു. നിന്റെ ഉപ്പ ഉണ്ടായിരുന്ന കാലത്ത് പറയുമായിരുന്നു. അയലോക്കത്തെ കുട്ട്യേള് വന്ന് ഇതിന്റെ ചുവട്ടില്‍ വീഴുന്ന മാങ്ങയ്ക്ക് കാത്തിരിക്കുന്നതും മാങ്ങ കൈയില്‍ കിട്ടുമ്പോള്‍ അവര്‍ക്കുള്ള സന്തോഷവുമൊക്കെ ഒരു ബറ്ക്കത്താണെന്ന്...

                നീ അയച്ച പൈസയില്‍ നിന്ന് അഞ്ഞൂറ് എളേമാക്ക് കൊടുത്തു. വിവരം മണത്തറിഞ്ഞ് കടം ചോദിക്കാനെന്ന പേരില്‍ കുല്‍സൂം ജാനകീം വന്നിരുന്നു. അവര്‍ക്ക് കൊടുത്താല്‍ പിന്ന ഇങ്ങോട്ട് മടങ്ങിവരവുണ്ടാകില്ലാന്ന് എനിക്കറിയാം. എന്നാലും ജാനകീടെ മുഖം കണ്ടപ്പോള്‍ എനിക്ക് കൊടുക്കാതിരിക്കാനും കഴിഞ്ഞില്ല..! ജാനകിക്ക് ഒരു മുന്നൂറ് രൂപ കൊടുത്തിട്ടുണ്ട്.

                മോനേ, ഉമ്മ പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍മയുണ്ടല്ലോ അല്ലേ...! നിന്നെ ഓര്‍ക്കാത്ത സമയം ഇവിടെയില്ല. ഞങ്ങളൊക്കെ നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. നീ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക. കൂടുതല്‍ എഴുതുന്നില്ല. കത്ത് കിട്ടിയാല്‍ ഉടനടി മറുപടി അയക്കുക.
                                                                                   എന്ന്,
                                                                                   ഉമ്മ, ആസ്യമ്മു, ഇമ്മുട്ടി, മാനു.
                            
                                 പ്രിയത്തില്‍ സലാം, അസ്സലാമു അലൈക്കും.

                          <<<<<<<<<<<<<< facebook >>>>>>>>>>>>>>>>>>







4.10.13

തലവര

സന്ധ്യയും രജനിയും
അരുണനെ സ്‌നേഹിച്ചു....
സന്ധ്യയുടെ കരംകവര്‍ന്ന്
ആഴിയില്‍ ചാടി അരുണന്‍
ആത്മഹത്യ ചെയ്തു....!
രജനിയ്ക്കു ലൗലെറ്ററുമായി
ചന്ദ്രന്‍ അംബരപ്പടിയില്‍
കാത്തുനില്‍പ്പുണ്ടായിരുന്നു..!

<<<<<<<<<<<<<facebook>>>>>>>>>>>

3.10.13

പല്ലവി


ചികഞ്ഞെടുത്തൊരാത്മാംശം
ചിതയിലെരിയുവതൊരു ദുഃഖം
ചിണുങ്ങിയിരിപ്പൂ സ്‌നേഹം
ചിതറാനുള്ളതെന്നറിയാതെ...!
ചിലപ്പോഴുയരും നെടുനിശ്വാസം,
ചിലമ്പിച്ചയൊരൊച്ചയോടൊപ്പം..
ചിതലരിക്കുമെന്‍ മാനസമുടുക്കായ്...
ചിരപരിചിത സ്വരമുതിര്‍ക്കുന്നു..!

<<<<<<facebook >>>>>>>>

ഇ-ലോകം 43 (19.09.2013) ഇ-മഷി പ്രകാശനം


ഇ-മഷി പ്രകാശനം

1.10.13

പ്രിയതമയോടായ്...


ഒടുക്കമീയുലകം ഞാന്‍ വെടിഞ്ഞിടുന്നേരം-നീ
മടിച്ചിടാതെന്റെ അരികിലായ് വേണം...
ഒടുക്കശ്വാസത്തിന്‍ കാറ്റൊടുങ്ങിടുന്നേരം -നീ
മറന്നിടാതുടലില്‍ തടവി നില്‍ക്കേണം...

അടഞ്ഞുപോയീടും കണ്‍തടം ചുരുങ്ങീടും
ഒരിക്കലൂടെ ഞാന്‍ നിന്നെ ഒടുക്കമായ് നോക്കാം
കടം കടമകളും ഞാന്‍ നിനക്കു തന്നിട്ടെന്‍
കരം വലിക്കുന്നു നിന്‍ കരം തനിച്ചാവും....!

മിഴി നനയല്ലെന്നുരത്തുവെന്നാലും-ആ
മൊഴി വൃഥാ! എന്നാണസംഖ്യമാം തത്ത്വം
കരഞ്ഞിടും ഉണ്ണിക്കിടാങ്ങളും ചുറ്റും
അവര്‍ക്കു നീ മാത്രം പറഞ്ഞിടു സത്യം..

കുളിച്ചിടാന്‍ വയ്യാ, വസ്ത്രം ധരിക്കുവാന്‍ വയ്യാ!
അടുത്തബന്ധങ്ങള്‍ ആ കടമ വീട്ടാറായ്...
വരുന്നൊരു മഞ്ചല്‍, യാത്ര തിരിക്കുവാനായി
വിരുന്നുവന്നൊരുവന്‍ ആ രഥത്തിലേറാറായ്

നനഞ്ഞ മണ്ണിലൊരു ആറടിയൊരുങ്ങീലേ...
ആ കുഴിയിലാ നിന്റെ പ്രിയന്‍ ഉറങ്ങിടുക..!
മടക്കമില്ലാതെ ഞാനനന്തമാമുലകില്‍...
മറക്കുമെല്ലാരും നീയടക്കമീയുലകില്‍..

ഒടുക്കമീയുലകം വെടിഞ്ഞിടുന്നേരം-നീ
മടിച്ചിടാതെന്റെ അരികിലായ് വേണം...
ഒടുക്കശ്വാസത്തിന്‍ കാറ്റൊടുങ്ങിടുന്നേരം -നീ
മറന്നിടാതുടലില്‍ തടവി നില്‍ക്കേണം...
<<<<<<Facebook >>>>>>>>

26.9.13

ഇ-ലോകം 42 (26.09.2013)


                            ബ്ലോഗര്‍: ശ്രീ. റോബിന്‍ പൗലോസ്‌

19.9.13

ഇ-ലോകം 41 (19.09.2013)


                                             ബ്ലോഗര്‍ : ശ്രീ. അരുണ്‍ ആര്‍ഷ

12.9.13

ഇ-ലോകം 40 (1205.09.2013)

                                    ബ്ലോഗര്‍ : ശ്രീ. നവാസ് ശംസുദ്ദീന്‍

5.9.13

ഇ-ലോകം 39 (05.09.2013)



                                        ബ്ലോഗര്‍ : ബെഞ്ചമിന്‍ നെല്ലിക്കാല

29.8.13

ഇ-ലോകം 38 (29.08.2013)

                                          ബ്ലോഗര്‍ : സിയാഫ് അബ്ദുല്‍ഖാദര്‍

22.8.13

ഇ - ലോകം Epi: 37 (22.08.2013)

ബ്ലോഗര്‍ : ശ്രീ ഫൈസല്‍ ബാബു

21.8.13

അമ്മേ...!





                                                           അമ്മേ...., അമ്മ
                                                           നിര്‍വചിക്കാനാവാത്ത
                                                           രണ്ടക്ഷരങ്ങളില്‍
                                                           മിന്നിത്തിളങ്ങുന്നു...!

                                                           അമ്മ,
                                                           ഉദരത്തില്‍ താലോലിച്ച്
                                                           അധരങ്ങളില്‍ ചുംബിച്ച്
                                                           പാദങ്ങളെ പിച്ച വയ്പിച്ച്
                                                           ഉയരത്തിലേക്കാനയിച്ചു,
                                                           മക്കളെ...!

                                                           എന്നിട്ടും...
                                                           അമ്മ മരിച്ചതറിയാന്‍
                                                           ഇ-യുഗത്തിലും ഹോ..!
                                                           നാല്‍പത്തിയഞ്ച്‌
                                                           രാപ്പകലുകള്‍..!

                                                           അഴുകിയുണങ്ങിയ അമ്മയുടെ
                                                           എല്ലിന്‍കഷ്ണങ്ങള്‍
                                                           ചിതയിലേക്കെടുക്കുമ്പോഴും
                                                           നിങ്ങളെ ചുംബിച്ചുണര്‍ത്തിയ
                                                           ചുണ്ടിന്റെ സ്ഥാനത്തു നിന്ന്
                                                           ഒരു മന്ത്രം കേട്ടിരിക്കും,
                                                           'സുഖമല്ലേ മക്കളേ...!!!'
                                                        <<<<<<<<< FB >>>>>>>>


18.8.13

നഷ്ടസ്മരണകള്‍

















ചില യാഥാര്‍ത്ഥ്യങ്ങളെ നാം
ഓര്‍മയില്‍ നിന്നകറ്റിനിര്‍ത്തുമ്പോള്‍
നമ്മിലെ നന്മയുടെ അസ്തമയമാണത്..

പച്ചപ്പാടവും പുല്‍ത്തകിടിയും
ഓവുപാലവും മൈതാനവും
വെറും കാഴ്ചകളല്ല;
മലയാണ്മയ്ക്കു മനോഹാരിതയേകിയ
തിലകക്കുറികളാണ്...
അവയ്ക്കുമേല്‍ മറവിയുടെ
കരിമ്പടം ചാര്‍ത്തുന്നതെത്ര കഷ്ടം!

വേപ്പും ചെമ്പരത്തിയും 
തുളസിയും മുക്കുറ്റിയും
വെറും കാഴ്ചകളല്ല;
പൂര്‍വീകരുടെ ആര്‍ജ്ജവത്തിന്
ഊര്‍ജ്ജം പകര്‍ന്ന അടയാളങ്ങളാണ്...
അവയ്ക്കുമേല്‍ അവഗണനയുടെ
കൊടുവാള്‍ വെയ്ക്കുന്നതെത്ര കഷ്ടം!

മറവിയും അവഗണനയും
പുതുമയുടെ അടയാളങ്ങളത്രേ...!
സ്മരണകളെ ചുരുട്ടി മടക്കി
കുപ്പത്തൊട്ടിയിലേക്കിട്ട്
കാലിന്മേല്‍ കാലെറിഞ്ഞ്
ആര്‍ക്കോ വേണ്ടി ചിരിക്കുന്ന
കാഞ്ഞിരക്കുരുവിനു മേല്‍
തേന്‍പുരട്ടിയ സംസ്‌കാരം...!
<<<<<<<< FB >>>>>>>>>>

15.8.13

ഇ - ലോകം Epi: 36 (15.08.2013)



ബ്ലോഗര്‍ : ശ്രീ.അബ്‌സാര്‍ മുഹമ്മദ്

13.8.13

റേഡിയോ കാലം...

                      എന്റെ സ്‌കൂള്‍ കാലത്ത് ഉപ്പയ്ക്ക് ചെറിയൊരു ചായക്കച്ചവടമായിരുന്നു-നാട്ടില്‍ത്തന്നെ. കിഴക്കരുണനുണരും മുമ്പേ ഉമ്മ വീട്ടില്‍ പാകം ചെയ്യുന്ന വെള്ളപ്പവുമായി കടയിലേക്കെത്തുന്നത് എന്റെ ജോലി. വെട്ടം പരന്നുതുടങ്ങും മുമ്പേ നല്ല തിരക്കായിരുന്നു കടയില്‍. സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങുന്നവര്‍ നേരെ ഉപ്പയുടെ ചായക്കടയിലേക്കാണെത്തുക. തലേന്നു രാത്രി വയലില്‍ പന്നിക്കൂട്ടമിറങ്ങിയതും ആനയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചതും പാടത്തേക്കു വെള്ളം തിരിച്ചതുമൊക്കെയാവും ചൂടുപിടിച്ച ചര്‍ച്ചാ വിഷയങ്ങള്‍. ഇടക്കിടെ നിരുപദ്രവകരമായ ചില രാഷ്ട്രീയ ചര്‍ച്ചകളും കടന്നുവരും. ഒരിക്കലും അതൊന്നും അവരുടെ സുഹൃദ്ബന്ധങ്ങളുടെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന തരത്തിലാകുമായിരുന്നില്ല. എപ്പോഴും പ്രതിപക്ഷ ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു അവര്‍.
                      രാവിലെ കടയിലെത്തുമ്പോള്‍ ഉറക്കെ വെച്ച റേഡിയോ പരിപാടികള്‍ കേള്‍ക്കാം. വന്ദേമാതരം കൊണ്ട് സ്റ്റേഷന്‍ തുറക്കുന്നതുമുതലുള്ള പരിപാടികള്‍ രാത്രി 9 മണി വരെ നീണ്ടുനില്‍ക്കും. ഉച്ചയ്ക്കും മറ്റും ആളൊഴിയുമ്പോള്‍ മാത്രമായിരിക്കും ഒന്ന് ഓഫാക്കുന്നത്. പ്രഭാത ഭേരിയും അതു കഴിഞ്ഞ് 6.45 നുള്ള പ്രാദേശിക വാര്‍ത്തയും അതിനൊപ്പമുള്ള ഉജാലപ്പരസ്യവുമൊക്കെ ഇന്നലെ കേട്ടതുപോലെ...!
"തൂവെള്ളപ്പൂക്കള്‍ തന്‍ പുഞ്ചിരി പോല്‍
വെള്ളയുടുപ്പിന്നുജാല തന്നെ...
പാലൊളിയേകും ഉജാലയിപ്പോള്‍
നാട്ടിലും വീട്ടിലും പേരുകേട്ടു..
വീട്ടിലും നാട്ടിലും പേരു കേട്ടു..."
                      ഉച്ഛൈശ്രവസ്സേ നാണിച്ചുകൊള്‍ക എന്നാരംഭിക്കുന്ന പരസ്യവും ഉജാലയെക്കുറിച്ചുണ്ടായിരുന്നുവെന്നു എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്.  ഹൈന്ദവപുരാണത്തിലെ ധവളവര്‍ണ്ണത്തിന്റെ അവസാന വാക്കായ ദേവേന്ദ്രന്റെ കുതിര, ഉച്ഛൈശ്രവസ്സും നാണിച്ചുപോകുന്ന വെണ്മ എന്നായിരിക്കണം പരസ്യക്കാര്‍ ഉദ്ദേശിച്ചിരിക്കുക...!
'രാധേ, അതിമനോഹരമായിരിക്കുന്നു...'
'എന്നെയാണോ ഉദ്ദേശിച്ചത്'
'അല്ല, നിന്റെ പാചകം'
ഇപ്പോഴും ഓര്‍മയില്‍ വരുന്ന ഒരു പരസ്യമാണിത്‌. ഇതിലെ 'പാചകം' എന്നതു മാറ്റി 'വാചകം' എന്നാക്കി ചിലര്‍ കളിയാക്കാന്‍ വേണ്ടി പ്രയോഗിക്കുമായിരുന്നു. അങ്ങനെയെത്രയെത്ര പരസ്യങ്ങള്‍...!!
                      സംസ്‌കൃത വാര്‍ത്ത തുടങ്ങുന്ന സമയത്ത് അതിന്റെ ആദ്യഭാഗം കേള്‍ക്കാന്‍ വേണ്ടി റേഡിയോയുടെ അടുത്ത് പോയി ഇരിക്കുമായിരുന്നു. ''ഇയം ആകാശവാണി....സംപ്രതി വാര്‍ത്താ ഹ ശ്രൂയന്താം.. പ്രവാചക ഹ ബാലദേവാനന്ദ സാഗര ഹ..! '' അതു കേട്ടാല്‍ അതിന്റൊപ്പം അതൊന്നു പറഞ്ഞു നോക്കും. ശരിയാണോ എന്നൊന്നുമറിയില്ല. എന്നാലും..! (ഇപ്പൊഴും ഇപ്പറഞ്ഞത് ശരിയാണോ എന്നറിയില്ലാട്ടോ... :P ) പിന്നെയുള്ള വാര്‍ത്തകള്‍ക്കൊന്നും ചെവികൊടുക്കില്ല.  സമയം അവസാനിക്കാന്‍ നേരം 'ഇതി വാര്‍ത്താ:' കേള്‍ക്കാനായി ഒന്നുകൂടി അടുത്തു ചെല്ലുന്നത് പതിവായിരുന്നു...! അതൊക്കെ ഒരു കാലം...! ഇന്നിപ്പോള്‍ ഇതൊക്കെ ഉണ്ടോ ആവോ...! ഉണ്ടെങ്കില്‍ത്തന്നെ ആരെങ്കിലും കേള്‍ക്കുന്നുണ്ടോ ആവോ..!!
                      റേഡിയോ യുഗം ടേപ്‌റിക്കോര്‍ഡറിലേക്കും അവിടെ നിന്ന് പെട്ടെന്നു സി.ഡി-ഡിവിഡി പ്ലയറിലേക്കും ടെലിവിഷനിലേക്കും കംപ്യൂട്ടറിലേക്കും എത്തിനില്‍ക്കുമ്പോഴും പഴമയുടെ ഓര്‍മകള്‍ക്കെന്തൊരു പുതുമ !

                                           <<<<<<<<<<< @ Face book  >>>>>>>>>>>>