28.2.13

ഇ - ലോകം Epi: 18 (28.02.2013)

                              ബ്ലോഗര്‍:  ജെയിംസ് സണ്ണി പാറ്റൂര്‍

26.2.13

സംഘടിക്കുവിന്‍ വിജയിപ്പിക്കുവിന്‍ ...


സസ്യലതാദികളെല്ലാം വെട്ടിവെടിപ്പാക്കുവിന്‍ ...
പക്ഷിമൃഗാദികളെയെല്ലാം വേട്ടയാടിപ്പിടിക്കുവിന്‍ ...
കുന്നും പാടങ്ങളും മലകളുമിടിച്ചുനിരത്തുവിന്‍ ...
പുഴകളും കുളങ്ങളും തോടുകളും മണ്ണിട്ടുമൂടുവിന്‍ ...
സോളാര്‍ പാനല്‍ കൊണ്ട് നമുക്ക് വൈദ്യുതിയുണ്ടാക്കാം...
കടല്‍വെള്ളം ശുദ്ധീകരിച്ച് നമ്മുടെ ദാഹം തീര്‍ക്കാം ..
ഫെയ്‌സ്ബുക്കിലുണ്ടുറങ്ങി ആശ തീര്‍ക്കാം ...
ചാനല്‍ നീല ചര്‍ച്ചകള്‍ കേട്ട് മോഹവും തീര്‍ക്കാം ..
നമുക്ക് മതങ്ങളുടെ പേരില്‍ തലതല്ലിച്ചാകാം ...
രാഷ്ട്രീയത്തിന്റെ പേരില്‍ അച്ഛനെ കൊല്ലാം ..
ഫാഷന്‍ കുറഞ്ഞതിന് ഭാര്യയെ മൊഴിചൊല്ലാം ..
പത്രാസ് കൂടിയതിന് ഭാര്യയെ സംശയിക്കാം ...
പെര്‍ഫ്യൂമിന്റെ മണമടിച്ചാല്‍ ഭര്‍ത്താവിനെതിരെ
സ്ത്രീ പീഡനത്തിന് കേസ് കൊടുക്കാം ...
അമ്മയെയന്യര്‍ക്കു കൂട്ടിക്കൊടുക്കാം ...
പെങ്ങളെ കാലിപോല്‍ കച്ചവടമാക്കാം ...
ന്യൂ ജെനറേഷനാണ് നമ്മള്‍, നമ്മളാണുന്നതര്‍ ...
നമുക്കു കിട്ടും നല്ല നാടിനുള്ള അവാര്‍ഡ്
നമുക്കു കിട്ടും നല്ല ജനതക്കുള്ള റിവാര്‍ഡ്
അഖിലലോക മാനവകുലമേ സംഘടിക്കുവിന്‍ .....
കലഹ കോലാഹലങ്ങളുണ്ടാക്കി വിജയിപ്പിക്കുവിന്‍ ...



23.2.13

വ്യതിയാനം


മുഖപുസ്തകത്തിന്റെ നീലജനാലയില്‍
കടുകോളമുള്ള പച്ചവെളിച്ചം കത്തിച്ച്
നിന്നാഗമനവും കാത്ത് രാത്രി മുഴുവന്‍
സ്‌ക്രീനിലേക്കു കണ്ണും നട്ടു ഞാന്‍ ...
രാത്രിയോടു ശുഭദിനം പറഞ്ഞ്
സൂര്യന്‍ പുഞ്ചിരിച്ചപ്പോള്‍ നീയെത്തി..
ചോദിക്കാനെനിക്കേറെയുണ്ടായിരുന്നു..
പക്ഷേ, ഒരു ഹായ്‌ക്കൊപ്പം വന്നത്
ബിസി എന്ന രണ്ടക്ഷരം മാത്രം ...!
നീ അടുത്ത പച്ചപ്പൊട്ടില്‍ കുത്തി.
അവിടെ മറ്റൊരു ജനാല തുറന്നു...
പതിവുപോലെ ഒരു ഹായ്‌ക്കൊപ്പം
രണ്ടു കുത്തും ഒരു നക്ഷത്രവുമിട്ട്
അവിടെ തപസ്സിരുന്നൂ നീ ...
മുഖപുസ്തമടച്ചുവെച്ച് ഞാന്‍
നിദ്രയായെന്ന് വൃഥാ നിനച്ചു...
ഒളികണ്ണിട്ടു നീ നോക്കുമീ ജനാലക്കിപ്പുറം
തട്ടത്തിന്‍ മറയത്ത് ഈ ഞാനാണ്...
ദാ പിടിച്ചോ സ്‌നേഹപൂര്‍വം
രണ്ടും കുത്തും ഒരു നക്ഷത്രവും ...

21.2.13

ഇ - ലോകം Epi: 17 (21.02.2013)

                            ബ്ലോഗര്‍:  സൈനുല്‍ ആബിദ് (പാവപ്പെട്ടവന്‍ )

19.2.13

ഇനിയും ഉണര്‍ന്നില്ലെങ്കില്‍...



ഭരണാധികാരികള്‍ തന്നെ പീഡനത്തിന്റെ ആശാന്‍മാരാകുന്നകാലം.
പീഡിപ്പിക്കാനും ന്യായീകരിക്കാനും പ്രതിപക്ഷ ഭരണപക്ഷ ഭേദമില്ല. ഇക്കാര്യത്തില്‍ ഈ രണ്ടു വിഭാഗങ്ങളും ഒറ്റക്കെട്ടാണ്. പരസ്പര സഹായം ചെയ്ത് രക്ഷിച്ചും സഹായിച്ചും ഇരുകൂട്ടരും ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരിക്കുന്നു. ജനങ്ങള്‍ എപ്പോഴും പമ്പരവിഡ്ഢികള്‍..!
ന്യായവും സത്യവും നീതിയും വെറും കടലാസിലെ ഭംഗിവാക്കുകള്‍ മാത്രം.
നീതിപീഠവും ഭരണകൂടവും 'നീണാള്‍ വാഴട്ടെ....!'

അടുത്ത തവണ ഇലക്ഷന്‍ വരുമ്പോഴും ജോലിത്തിരക്കൊക്കെ മാറ്റി വോട്ടു ചെയ്യാന്‍ പോകണം. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി വോട്ടഭ്യര്‍ത്ഥന നടത്തണം. ജയിച്ചാല്‍ ആഹ്ലാദ പ്രകടനം നടത്തണം. ലഡു വിതരണം നടത്തണം. പായസം വിളമ്പണം. അതിന്റെയൊക്കെ നിറം കൊടിയുടെ നിറമാക്കാന്‍ പ്രത്യേക ശ്രദ്ധകൊടുക്കണം. താന്‍ വോട്ടുകൊടുത്തു വിജയിപ്പിച്ചവന്‍ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞാദിവസം പടക്കം പൊട്ടിക്കണം. ചങ്കുപൊട്ടി സിന്ദാബാദ് വിളിക്കണം. പിന്നെ ചായക്കടയിലോ കലുങ്കിലോ പോയിരുന്ന് ഭരണകര്‍ത്താവിന്റെ പോരിശകള്‍ പറയണം. അവന്‍ മഹാനായ ഇന്നാലിന്ന നേതാവിന്റെ ആശീര്‍വാദങ്ങളേറ്റു വന്ന പുന്നാരമോനാണെന്ന് ചെണ്ടകൊട്ടണം. എതിര്‍ക്കുന്നവര്‍ക്കു പാരപണിയണം. എതിരാളിക്ക് എങ്ങനെയെങ്കിലും വല്ല ആനുകൂല്യങ്ങളും പഞ്ചായത്തില്‍ നിന്നോ ബ്ലോക്കില്‍ നിന്നോ വരുമ്പോള്‍ ഓന്‍ ഞമ്മളാളല്ല എന്നും പറഞ്ഞ് അതു ബ്ലോക്കാക്കണം. ഒടുവില്‍ ഓനെ ബെടക്കാക്കി തനിക്കാക്കണം. ജനാധിപത്യം എന്നാല്‍ ഇതൊക്കെയാണ്. തന്റെ നേതാവിനു നേരെ ആരോപണങ്ങളുണ്ടായാല്‍ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുവരണം. ആരോപിക്കുന്നവര്‍ക്കെതിരെ വൈകുന്നേരം അങ്ങാടിയില്‍ പന്തംകൊളുത്തി പ്രകനം നടത്തണം. പ്രതിഷേധ പ്രകടനം കൊണ്ട് അന്തരീക്ഷം മുഖരിതമാക്കണം. ഇതൊക്കെ ചെയ്യുന്നവനാണ് യഥാര്‍ത്ഥ പാര്‍ട്ടി പ്രേമി. പാര്‍ട്ടിക്ക് ഇതുമതി. പാര്‍ട്ടിക്കാര്‍ക്കും ഇതുമതി. നേതാവിന്ന് ഇതെമ്പാടും മതി.  അങ്ങനെ നമ്മള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

നമ്മള്‍ കൊടുത്ത വോട്ടുകൊണ്ട് അധികാരത്തിലേറിയ ഏമാന്മാരോ...? നമ്മുടെ സഹോദരിമാരെ പിച്ചിച്ചീന്തിക്കൊണ്ടിരിക്കുന്നു. ചിലര്‍ കാമപ്പിശാച്  ബിരുദമെടുത്തവര്‍, ചിലര്‍ ബിരുദാനന്തരബിരുദമെടുത്ത് ഇപ്പോഴും അധികാരത്തിന്റെ പാല്‍പ്പായസം നുണയുന്നവര്‍. മറ്റുചിലരാകട്ടെ ഇവരെ ന്യായീകരിച്ച് വഷളാക്കുന്നവര്‍. ഒരു കൂട്ടം കാട്ടാളന്മാര്‍ മാന്യതയുടെ മുഖംമൂടിവെച്ച് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ക്കൊപ്പം ചേര്‍ന്ന് കൊല്ലാക്കൊല ചെയ്ത ഒരു സഹോദരിയെ ഇപ്പോഴും ഈ നരാധമന്മാര്‍ വേട്ടയാടുന്നു. വേട്ടക്കാര്‍ക്കു മുമ്പില്‍ നിസ്സഹായയായ പെണ്‍കുട്ടിയും വൃദ്ധ മാതാപിതാക്കളും നീതിയുടെ ഒരുതുള്ളി വെള്ളത്തിനായി കേഴാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അനുഭവിക്കേണ്ടതിലപ്പുറം അനുഭവിച്ചുതീര്‍ത്ത ഇങ്ങനെയുള്ള നിരവധി കുടുംബങ്ങള്‍ .... വഴിയാധാരമാക്കപ്പെട്ട നിരവധി ജന്മങ്ങള്‍ .... ഈ നശിച്ച ലോകത്തെ വെറുത്ത് എന്നെന്നേക്കുമായി ജീവിതം അവസാനിപ്പിച്ച അനവധി പെണ്‍മക്കളും അമ്മമാരും.... ഏതു നദിയില്‍ കൊണ്ടുപോയി കഴുകിക്കളയുമീ പാപഭാരങ്ങള്‍ !!? ഏതു പുണ്യസ്ഥലത്തു ചെന്നാലാണ്, ഏതു ദൈവത്തിന്റെ കോടതിയാണ് ഈ നെറികെട്ട വര്‍ഗത്തോടു പൊറുക്കുക...

രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. അധികാരികള്‍ തലമറന്ന് എണ്ണ തേക്കരുത്. അധികാരത്തിന്റെ ഒരംശം കിട്ടുമ്പോഴേക്കും ചക്കരക്കുടത്തില്‍ കൈയിട്ട് മാന്താനുള്ള ഈ ആക്രാന്തം നിര്‍ത്തി നാടിനും നാട്ടാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാത്ത കാലത്തോളം നാടു നന്നാവില്ല. നാട്ടാരുടെ ദുരിതവും തീരില്ല.ജനാധിപത്യം...! ഹോ ആ വാക്കിന്റെ മഹിമയല്ലേ ചിലര്‍ കളഞ്ഞുകുളിച്ചത് ! പ്രിയരേ, തിരുത്തിച്ചിന്തിക്കാന്‍ സമയമായി. ക്ലാവുപിടിച്ച ഹൃദയങ്ങളുള്ള ഈ ദുഷ്ടശക്തികള്‍ക്കെതിരെ കണ്ണു തുറക്കാന്‍ സമയമായി. ഒന്നിച്ചടരാടാം തിന്മക്കെതിരെ. ഏതു നിറത്തിലുള്ള കൊടി വഹിക്കുന്നവനാണെങ്കിലും തിന്മ കണ്ടാല്‍ ചങ്കൂറ്റത്തോടെ പറയാനുള്ള ആര്‍ജവം നമുക്കുണ്ടായേ മതിയാകൂ. അതിലല്‍പം പോലും അമാന്തം കാണിക്കാതെ മുന്നേറാം...


15.2.13

കറിവേപ്പില


കാര്‍ന്നുതിന്നുന്ന
രോഗങ്ങളോടും
കടങ്ങളോടും
കടമകളോടും
പൊരുതുന്നവന്‍ പ്രവാസി...
മെഴുകിതിരി പോല്‍
ഉരുകിത്തീരുമ്പോഴും
സ്വന്തബന്ധങ്ങളുടെ
സന്തോഷങ്ങള്‍ക്ക്
വെളിച്ചമേകുന്നവന്‍  പ്രവാസി...
ആശകളെയും
മോഹങ്ങളെയും
ഇഷ്ടങ്ങളെയും
ത്യാഗത്തിന്റെ
ഖബ്‌റിലിട്ടു മൂടുന്നവന്‍ പ്രവാസി...
എങ്കിലും,
വിയര്‍പ്പില്‍ നിന്നുണ്ടായി
വീട്ടിലേറെ സൗകര്യങ്ങള്‍
നാട്ടിലേറെ സ്ഥാപനങ്ങള്‍
അയല്‍പക്കക്കാരന്റെ
മകളുടെ മംഗല്യമായി
പള്ളിപ്പണി വേഗമായി
ദേശവേല ഗംഭീരമായി
പാര്‍ട്ടിയാപ്പീസ് മോടികൂടി
ഒടുവിലൊരുനാള്‍,
കണ്‍കുളിര്‍ക്കെയെല്ലാം
കണ്ടാസ്വദിക്കാന്‍
വണ്ടികയറിയ പ്രവാസി
നാട്ടിലണഞ്ഞപ്പോള്‍
ഒരു പുഞ്ചിരിപോലും
പകരം നല്‍കാത്തവര്‍
നന്മ നിറഞ്ഞ നാട്ടാര്‍...!
അല്ലെങ്കിലും പ്രവാസീ
നീ പ്രയാസി തന്നെ...!

14.2.13

ഒരു വാലന്റൈന്‍ ചിന്ത




കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന്‌ പരിചയപ്പെട്ട ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞ വാലന്റൈന്‍ അനുഭവ കഥയാണിത്. 
___________________________________________________________

അയാള്‍ അന്നു പാലക്കാടാണ് വര്‍ക്ക് ചെയ്തിരുന്നത്. വാലന്റൈന്‍ ദിനത്തില്‍ കര്‍ണ്ണാടകയിലെ പോലീസ് സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കാന്‍ അയാളും പോയി. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ഒരു ഹോട്ടലിലായിരുന്നു അവരുടെ 'അടിച്ചുപൊളി'. സമൂഹത്തിലെ പല പകല്‍മാന്യന്മാരുടെയും സങ്കേതമായിരുന്നു അത്. മന്ത്രിമാരും സര്‍ക്കാരുദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ധൂര്‍ത്തിനും നേരമ്പോക്കിനും തെരഞ്ഞെടുക്കുന്ന ഇടത്താവളം. കാബറേ നര്‍ത്തകിമാരും മാംസവില്‍പ്പനക്കാരും കയറിനെരങ്ങുന്ന വി.ഐ.പി റസ്‌ററ്റോറന്റ്..! വിദേശനിര്‍മ്മിത കാറുകളുടെ നീണ്ടനിര കണ്ടാലറിയാം അവിടെ പൊടിപൊടിക്കുന്ന ലക്ഷങ്ങളുടെ ഒരേകദേശ കണക്ക്! അവിടെയെത്തുന്ന കൂടുതല്‍ പേരും സമൂഹത്തിലെ ഉന്നതന്മാരായ സാറന്മാരും മാഡന്മാരുമാണ്.

വാലന്റൈന്‍ദിനത്തില്‍ അവിടെ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരു ആണ്‍പെണ്‍ മിശ്രിത നൃത്തം. രാത്രി കൃത്യം 12 മണിക്ക് ഒരു ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിയാല്‍ എല്ലാ ലൈറ്റുകളും ഓഫാക്കുകയായി. പിന്നെ അരണ്ട വെളിച്ചത്തില്‍ കൈയില്‍ തടഞ്ഞ ആളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.അരമണിക്കൂറിനുളളില്‍ ലൈറ്റ് വരുന്നതുവരെയാണ് അനുവദിക്കപ്പെട്ട സമയം. :( (എന്തൊരു ലോകം...!)

 ഇരുട്ടിത്തുടങ്ങിയപ്പോഴേ
ക്കും പലരും ഫിറ്റായിത്തുടങ്ങി. കാബറേ സ്റ്റേജൊരുങ്ങി. അര്‍ദ്ധനഗ്നരായ  മാദകനര്‍ത്തകിമാര്‍ നൃത്തമാടിത്തുടങ്ങി. അവര്‍ക്കൊപ്പം അവിടെക്കൂടിയവരും ആടിപ്പാടി. അധികാരികളുടെ സമ്മതത്തോടെ നടക്കുന്ന പ്രോഗ്രാമിനു തിരശ്ശീല ഉയരുകയായി. അര്‍ദ്ധരാത്രിക്കു ആ ബെല്‍ മുഴങ്ങി. ലൈറ്റുകള്‍ ഓഫായി. ബഹളത്തിനിടയില്‍ എല്ലാവരും മദ്യലഹരിയില്‍ കൈയില്‍ കിട്ടിയവരുമായി കലാപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. (അയാള്‍ തുടര്‍ന്നു..) സമയം അരമണിക്കൂറായി. ലൈറ്റ് തെളിഞ്ഞു. പലരും അരമണിക്കൂര്‍ പ്രോഗ്രാമില്‍ നിന്നും  ലഹരിയില്‍ നിന്നും അപ്പോഴും മുക്തരായിരുന്നില്ല.

പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. തന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു..! വീണ്ടും വെടിപൊട്ടി. അവന്‍ സ്വന്തം ശരീരത്തിലേക്കാണിപ്പോള്‍ നിറയൊഴിച്ചിരിക്കുന്നത്..!! ആളുകള്‍ ഓടിക്കൂടി. ബഹളങ്ങള്‍ക്കും വെപ്രാളത്തിനിടയില്‍ വാഹനങ്ങള്‍ പലതും പാഞ്ഞുപോയി. രണ്ടു ശരീരങ്ങള്‍ ആ തറയില്‍ വീണുപിടഞ്ഞു മരിച്ചു. താനും കൂട്ടുകാരും എന്തെന്നറിയാതെ പകച്ചുനിന്നു. പിന്നെ അവിടെ നില്‍ക്കുന്നത് അപകടമാണെന്നു തോന്നിയ തങ്ങളും ഒരുവിധം  രക്ഷപ്പെട്ടു.
*****************************
പിറ്റേന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:
'പോലീസ് ഉദ്യോഗസ്ഥന്‍ സഹോദരിയെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു.'
അവര്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുടുംബങ്ങളില്‍ നിന്നകന്ന് താമസിക്കുകയായിരുന്നു. വാലന്റൈന്‍ ആഘോഷിക്കാനെത്തിയതാണ് കക്ഷിയും. ലൈറ്റണഞ്ഞപ്പോള്‍ സ്വന്തം സഹോദരന്റെ പിടിയിലമര്‍ന്ന്  ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ലഹരിയും സാഹചര്യവും രക്തബന്ധത്തെ മറയിട്ടുമൂടിക്കളഞ്ഞു. ഹോട്ടലില്‍ പ്രകാശം പരന്നപ്പോള്‍ പരസ്പരം കണ്ട, അബദ്ധം മനസ്സിലായ അയാളുടെ ലഹരിബുദ്ധിയില്‍ ഉദിച്ച ആശയത്തിന്റെ ബാക്കിപത്രമായിരുന്നു സംഭവം. അതോടെ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചെങ്കിലും നടത്തിപ്പുകാരും ബന്ധപ്പെട്ടവരും തങ്ങളുടെ നീചസ്വാധീനങ്ങളുപയോഗപ്പെടുത്തി രക്ഷപ്പെട്ടുവെന്നത് മറ്റൊരു കഥ.
___________________________________________________________
(കഷ്ടമെന്ന രണ്ടുവാക്കിനപ്പുറം കണ്ണുതുറക്കാന്‍ സമയമായെന്നത് നാം കൈമാറേണ്ട നന്മയുടെ സന്ദേശം. വാലന്റൈനുകള്‍ നമ്മുടെ ഉറക്കം കെടുത്താതിരിക്കട്ടെ... വ്യക്തികള്‍ നന്നായാല്‍ സമൂഹവും നന്നാവും. നാം സ്വയം നന്നാവുക... അതാവട്ടെ നമ്മുടെ പ്രതിജ്ഞ....)

ഇ - ലോകം Epi: 16 (14.02.2013)

                                 ബ്ലോഗര്‍:  മുരളി (ചിത്രകാരന്‍ )

7.2.13

ദേശാഭിമാനീ, ഇതു വല്ലാത്ത ദഹനക്കേടു തന്നെ..!



2013 ഫെബ്രുവരി 5 ന്റെ ദേശാഭിമാനി 'സ്ത്രീ'യിലെ പച്ചക്കറി എന്ന പംക്തിയില്‍ ദഹനക്കേട് വഴിമാറ്റാന്‍ വേണ്ടി തയ്യാറാക്കിയ കുറിപ്പാണിത്. ഇത്‌ എഴുതിക്കൊടുത്ത സീതാലക്ഷ്മിക്കാണോ അതോ എഡിറ്റര്‍ക്കാണോ ദഹനക്കേട്...  ?  ആ..! :)
പപ്പായയെപ്പറ്റിയാണ് പറഞ്ഞുവന്നത്. ഒടുവിലെത്തിയപ്പോഴേക്കും പപ്പായ തക്കാളിയായി രൂപാന്തരം പ്രാപിക്കുകയായിരുന്നു..! ഒന്നു വായിച്ചു നോക്കിയിട്ട് എന്താണു പറയാനുള്ളതെങ്കില്‍ വെച്ചലക്കിക്കോ...! ഞാനായിട്ടൊന്നും പറയുന്നില്ല ..!

                                                                                                                   


ഇ - ലോകം Epi: 15 (07.02.2013)

                                  ബ്ലോഗര്‍:  സജീം തട്ടത്തുമല