5.7.12

അത്ഭുതം കൂറാന്‍ ഏറെയുണ്ട്‌ വിദ്യാര്‍ത്ഥികളേ...

ഇത്‌ ഐശ്വര്യ. ഐശ്വര്യാ ടി. അനീഷ്‌.
ആറ്റിങ്ങല്‍ സ്വദേശിനി.
തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താംക്ലാസ്സുകാരിയാണ്‌. ഇന്റര്‍നെറ്റ്‌ ലോകത്ത്‌ കേവലവിനോദങ്ങള്‍ക്കും ചാറ്റിംഗുകള്‍ക്കും ചീറ്റിംഗുകള്‍ക്കും സമയം കണ്ടെത്തുകയും തല്‍ഫലമായി പാഠ്യ -പാഠ്യേതര വിഷയങ്ങളില്‍ വട്ടപ്പൂജ്യമാവുകയും ചെയ്യുന്ന ആധുനിക വിദ്യാര്‍ത്ഥിക്ക്‌ ഈ കൊച്ചുമിടുക്കിയില്‍ മാതൃകയുണ്ട്‌. കഥകളും കവിതകളും അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ കൗമാരക്കാര്‍ക്കിടയില്‍ ഐശ്വര്യമാവുന്നു ഐശ്വര്യ. പല ഭാഷകളിലും അനായാസ പാടവം തെളിയിച്ചു കഴിഞ്ഞു. സ്വന്തം ബ്ലോഗുകളിലും മറ്റുമായി എഴുതി വെളിച്ചം കാണിച്ച ഐശ്വര്യയുടെ ആംഗലേയ ഭാഷയിലെ വിവിധ കഥകളും നോവലുകളും കവിതകളും രാജ്യാന്തര പ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു.
സമപ്രായത്തിലോ ഇതിലും ചെറുപ്പത്തിലോ ഒക്കെ കഥകളും കവിതകളുമൊക്കെ രചിച്ചവരും പ്രസിദ്ധീകരിച്ചവരുമൊക്കെയുണ്ടാകാം. എന്നാല്‍ എഴുതിയതത്രയും രാജ്യാന്തര പ്രസിദ്ധി നേടിയവര്‍ വളരെ വിരളമായിരിക്കും. എന്തെഴുതുന്നു എന്നതിലുപരി ആരെഴുതുന്നു ഇങ്ങനെയൊക്കെ എന്നതില്‍ ഐശ്വര്യയുടെ സാന്നിധ്യം വേറിട്ടുതന്നെ നില്‍ക്കുന്നു, അഭിനന്ദിക്കാതെ വയ്യ...!
മൂന്നാമത്തെ വയസ്സില്‍ ആദ്യമായി പൂമ്പാറ്റയെക്കുറിച്ചു മലയാളത്തില്‍ കവിതയെഴുതിക്കൊണ്ടായിരുന്നു ഈ രംഗത്തേക്ക്‌ ഐശ്വര്യപോലുമറിയാതെയുള്ള പ്രഥമ കാല്‍വെയ്‌പ്‌. ഒന്നാം ക്ലാസ്സിലിരുന്ന്‌ ആദ്യത്തെ ഇംഗ്ലീഷ്‌ കവിത ജന്മമെടുത്തു. പിന്നെ ഒരു കുതിപ്പായിരുന്നു. രണ്ടാം ക്ലാസ്സിലെത്തിയപ്പോള്‍ കേവലം ഏഴാംവയസ്സില്‍ ആദ്യനോവലിനു പിറവിയായി. അതു പ്രസിദ്ധീകൃതമായപ്പോള്‍ സ്‌കൂളധികൃതരും അഭ്യൂദയകാംക്ഷികളും പ്രോത്സാഹനമാല്യങ്ങള്‍ ചാര്‍ത്തി. മുന്‍രാഷ്ട്രപതി ശ്രീ. എ.പി.ജെ അബ്ദുല്‍കലാമിന്റെ വരെ അഭിനന്ദനത്തിനും പ്രശംസക്കും പാത്രമായി കൊച്ചു കവയിത്രി. മലയാളത്തിന്റെ പ്രിയകവികള്‍ക്കു പുറമേ യു.കെയിലും യു.എസിലും മറ്റു വിദേശ രാഷ്ട്രങ്ങളിലുമുള്ള പല പ്രമുഖരും പ്രശസ്‌തരായ പ്രാസാധകരും ആശംസിച്ചും അഭിനന്ദിച്ചുമാണ്‌ ഐശ്വര്യയുടെ ഇന്നലെകള്‍ കടന്നുപോയത്‌.
ചിത്രം വരയിലും പാടവം തെളിയിച്ച കലാകാരിയുടെ പെയ്‌ന്റിംഗ്‌ തന്നെയാണ്‌ തന്റെ 41 കവിതകളടങ്ങിയ പുസ്‌തകത്തിന്റെ കവര്‍ചിത്രം. സയന്‍സ്‌ ഇഷ്ടവിഷയമായ ഐശ്വര്യ ആ രംഗത്തും കഴിവു തെളിയിക്കാനുള്ള ശ്രമമാരംഭിച്ചുകഴിഞ്ഞു.
കേരളത്തില്‍ ജനിച്ച്‌ കേരളത്തില്‍ വളര്‍ന്ന്‌ കേരളത്തില്‍ ജീവിക്കുന്ന ഐശ്വര്യ എന്ന പത്താംക്ലാസ്സുകാരിക്ക്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ ഇത്രയും സ്‌ഫുടമായ സംസാര പ്രാവീണ്യവും ഭാഷാ നൈപുണ്യവും എങ്ങനെ കൈവന്ന ഭാഗ്യമാണെന്നു ചോദിച്ചാല്‍ ഐശ്വര്യ പുഞ്ചിരിയോടെ മറുപടി പറയും. "എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വഴക്കു പറഞ്ഞു, അത്‌ നല്ല ആംഗലേയഭാഷയില്‍.! എന്താണെന്നു ശരിക്കു മനസ്സിലായില്ല, മുഖഭാവത്തില്‍ നിന്നു വഴക്കാണെന്നു മനസ്സിലാക്കി. അന്നെടുത്ത തീരുമാനമാണ്‌ ഈംഗ്ലീഷില്‍ അവഗാഹം നേടുകയെന്നത്‌."
യു.എസ്‌ ഇംഗ്ലീഷിനു പുറമേ യൂറോപ്യന്‍ ലാംഗ്വേജ്‌ കൂടി അഭ്യസിക്കുന്ന കഥാകാരിക്ക്‌ അതില്‍ അനായാസം സംസാരിയ്‌ക്കാനും കഴിയുന്നു. , ഫ്രഞ്ച്‌, ജര്‍മ്മന്‍ , ഇറ്റാലിയന്‍ ഭാഷകള്‍ കൂടി പഠിക്കാനും പകര്‍ത്താനുമിപ്പോള്‍ അവസരം ലഭിയ്‌ക്കുന്നുണ്ട്‌.
സാമൂഹ്യപ്രസക്തിയുള്ള നിരവധി ലേഖനങ്ങളും കവിതകളും ഇതിനിടെ ആനുകാലികങ്ങളിലും പ്രശസ്‌തമായ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബാലവേലയ്‌ക്കെതിരെ എഴുതപ്പെട്ട ആര്‍ട്ടിക്ക്‌ള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിധേയമാവുകയും ചെയ്‌തു.
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അത്ഭുതം കൂറിയില്ലെങ്കില്‍ ഒന്നുകൂടി പറയാം.
പ്രായംകൊണ്ടും വിദ്യാഭ്യാസ യോഗ്യതകൊണ്ടും തന്നേക്കാള്‍ ഏറെദൂരം താണ്ടിയവര്‍ക്ക്‌ ഇംഗ്ലീഷ്‌ അധ്യാപിക കൂടിയാണ്‌ ഐശ്വര്യ.
വിദ്യാര്‍ത്ഥിലോകത്തിന്‌ അനുകരണീയ മാതൃകയായ ഐശ്വര്യയുടെ കഴിവില്‍ നമുക്ക്‌ അഭിമാനിക്കാനേറെ...!
ഇതൊരു പുതുനാമ്പാണ്‌. മലയാളത്തിനു അഭിമാനിയ്‌ക്കാവുന്ന നാളെയുടെ വരദാനം.. ഭാവിയുടെ വാഗ്‌ദാനം... ! ചിറകുമുളച്ചുതുടങ്ങിയിട്ടേയുള്ളൂ... ഇനിയുമൊരുപാട്‌ എത്തിപ്പിടിയ്‌ക്കാനും കരവലയത്തിലൊതുക്കാനുമുള്ള ഈ മിടുക്കിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...

-Riyas T Ali.

No comments:

Post a Comment