19.8.14

സ്‌നേഹസാഗരം

നീതിയുടെയും സത്യത്തിന്റെയും പക്ഷത്തുനിന്ന് മാതൃകാപരമായി ഭരണം നടത്തിയ ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലം!

അന്യദേശക്കാരനായ ഒരു യുവാവ് തന്റെ സ്വകാര്യാവശ്യങ്ങള്‍ക്കായി മദീനയിലെത്തി. തെരുവില്‍ വച്ച് മദീനക്കാരനായ ഒരു വ്യക്തിയുമായി എന്തോ ഒരു തര്‍ക്കം. തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അബദ്ധവശാല്‍ സ്വദേശീയുവാവ് കൊല്ലപ്പെടുന്നു..!

ആളുകളൊരുമിച്ചുകൂടി. പ്രതിയെ ഇസ്‌ലാമിക് കോടതിയില്‍ ഹാജരാക്കപ്പെട്ടു. കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ മാപ്പുനല്‍കാത്തപക്ഷം, കൊന്നവനെ കൊല്ലുക എന്നതാണ് ഇസ്‌ലാമിക ശിക്ഷാരീതി. ഇവിടെയും അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കൊല്ലപ്പെട്ടയാളുടെ രണ്ടു മക്കള്‍ ഒരു നിലയ്ക്കുമുള്ള മാപ്പ് നല്‍കാതിരിക്കുന്നു. പ്രതിയുടെ സമയമെണ്ണപ്പെട്ടുവെന്ന് ജനസംസാരമുയര്‍ന്നു. കാതോടുകാതോരം ചൊല്ലപ്പെട്ട് ആ വാര്‍ത്ത മദീനയെങ്ങുമറിഞ്ഞു.

ജഡ്ജിയുടെ കല്‍പന വന്നു.
വധശിക്ഷ നടപ്പാക്കുക തന്നെ!

'അവസാനമായി എന്താണ് ആഗ്രഹ'മെന്നു പ്രതിയോട് ചോദിക്കപ്പെട്ടു.

"എന്റെ പ്രിയപ്പെട്ട ഭാര്യയേയും കുഞ്ഞിനേയും ഒരുനോക്കുകണ്ട് യാത്ര ചോദിക്കാന്‍ ദയവായി ഈ എന്നെ കോടതി അനുവദിച്ചാലും...!
അവരെക്കണ്ടു തിരിച്ചുവരാന്‍ എനിക്ക് ഒരാഴ്ച സാവകാശം നല്‍കിയാലും...!"
അയാളുടെ കണ്ണുകള്‍ നിറഞ്ഞൊലിക്കുന്നുണ്ടായിരുന്നു.

മദീനയിലുള്ള ആരെങ്കിലും ജാമ്യം നില്‍ക്കുന്നപക്ഷം അനുവദിക്കാമെന്നു കോടതി.
പക്ഷേ, ആരു തയ്യാറാകും ജാമ്യം നില്‍ക്കാന്‍..!
ആളുകള്‍ പരസ്പരം നോക്കുന്നു. പ്രതിയ്ക്ക് കൈയബദ്ധം പിണഞ്ഞതാണെന്ന് അറിയാവുന്നതിനാല്‍ എല്ലാവരിലും ഒരു നോവ് ബാക്കിയായി.
പ്രതി നാട്ടില്‍പോയി തിരിച്ചുവന്നില്ലെങ്കില്‍ ജാമ്യക്കാരന്‍ തൂക്കിലേറ്റപ്പെടുമെന്നു ഭയമുള്ള ഒരാളും ജാമ്യം നില്‍ക്കാന്‍ തയ്യാറാവുന്നുമില്ല.

ആരും തയ്യാറല്ലെന്ന് ഏകദേശം ഉറപ്പായി. ശിക്ഷാനടപടികള്‍ തുടങ്ങാനിരിക്കുന്നു. എല്ലാവരുടെയും അര്‍ത്ഥപൂര്‍ണമായ
മൗനത്തിനിടയിലൂടെ ഒരു വൃദ്ധന്‍ കൈ പൊക്കി, 'ഞാന്‍ തയ്യാറാണെ'ന്നറിയിച്ചു മുന്നോട്ടുവരുന്നു. അബൂദര്‍റ് (റ)..!

അബൂദര്‍റ് (റ).
പ്രവാചകശിഷ്യരിലെ അവശേഷിക്കുന്നൊരു പ്രധാനകണ്ണി.
പ്രവാചകന്റെ സദസ്സിലിരുന്ന് മതം പഠിച്ച പണ്ഡിതവരേണ്യന്‍...!

"ഹേ, അബൂദര്‍റ്.... താങ്കള്‍ക്കിതെന്തുപറ്റി...? അയാള്‍ക്ക് ജാമ്യം അനുവദിച്ച് നാട്ടില്‍ പോകുകയും ശിക്ഷാദിവസം അയാള്‍ വരാതിരിക്കുകയും ചെയ്താല്‍ താങ്കള്‍ ശിക്ഷിക്കപ്പെടുമെന്ന് താങ്കള്‍ക്കറിയില്ലേ...? എന്തിനാണ് വയ്യാവേലി..?"
ആളുകള്‍ അബൂദര്‍റി (റ) നോട് ചോദിക്കുന്നുണ്ടായിരുന്നു.
ജഡ്ജിയും ഇതേ രീതിയില്‍തന്നെ അബൂദര്‍റി(റ) നോട് ചോദിച്ചു.

അബൂദര്‍റ് (റ) കൂസലന്യേ പറഞ്ഞു: 
"ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.
സര്‍വശക്തനായ അല്ലാഹുവില്‍ തവക്കുല്‍ (അര്‍പ്പണം) ചെയ്യുന്നു."

പ്രതിക്ക് ജാമ്യം ലഭിച്ചു. കോടതി പിരിഞ്ഞു.
പ്രതി ആശ്വാസത്തോടെ നാട്ടിലേക്കു തിരിച്ചു.

ദിവസങ്ങള്‍ കഴിഞ്ഞു ശിക്ഷാദിവസമെത്തി.
കോടതിയും ഖലീഫയും ജാമ്യക്കാരനും സാക്ഷികളുമൊക്കെ അണിനിരന്നു.
പ്രതി മാത്രം എത്തിയില്ല. ആളുകള്‍ അടക്കം പറഞ്ഞുതുടങ്ങി:
"അബൂദര്‍റ് അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല. പാവം..!
അന്യരുടെ കുറ്റത്തിന് കഴുത്തില്‍ കയറുവീഴേണ്ട ഗതിയായിപ്പോയല്ലോ...!"
അങ്ങനെയങ്ങനെ സഹതാപത്തിന്റെ നീര്‍കുമിളകള്‍ പൊങ്ങിത്തുടങ്ങി.

ഖലീഫ ഉമറി (റ) നുപോലും തന്റെ പ്രിയ സ്‌നേഹിതനെ ഈ ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പറ്റാത്ത അവസ്ഥ. അത്രമേല്‍ ശക്തമായിരുന്നു ഇസ്‌ലാമിക കോടതിയും നിയമങ്ങളും. അവിടെ ഒരുതരത്തിലുള്ള ശിപാര്‍ശയും ഏശുകയില്ല. എത്രവലിയവനായാലും ശിക്ഷാര്‍ഹനെങ്കില്‍ ന്യായമായും അയാള്‍ ശിക്ഷിക്കപ്പെടും. തീര്‍ച്ച!

സമയമായി...
പ്രതിയെ നിശ്ചിത സമയത്തിനപ്പുറം പ്രതീക്ഷിക്കാന്‍ കോടതി അനുവദിക്കുകയില്ല.
പാവം അബൂദര്‍റി(റ)നെ കഴുമരത്തിലേക്കടുപ്പിച്ചു.

സൂചിവീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത!

കൂടിനിന്നവരുടെ കണ്ഠങ്ങളില്‍ ശബ്ദമില്ലാത്ത തേങ്ങലിന്റെ നോവ്....!

ജനനയനങ്ങളില്‍ പൊട്ടാന്‍ വെമ്പിനില്‍ക്കുന്ന നീര്‍മണിമുത്തുകള്‍..!

നിര്‍വികാരനായി അബൂദര്‍റ് തലനീട്ടിക്കൊടുത്തു....

പക്ഷേ........,

"അരുത്....! അദ്ദേഹത്തെ കൊല്ലരുത്...!
അരുത്....! ഞാനിതാ എത്തിക്കഴിഞ്ഞു..!"
അകലെ നിന്നൊരു ശബ്ദം മരുഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.
ആ ശബ്ദം പാറക്കെട്ടുകളില്‍തട്ടി പ്രതിധ്വനിച്ചു....!
എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ദൂരെനിന്ന് പ്രതി ഓടിവരികയായിരുന്നു....!

എല്ലാവരിലും തെല്ലാശ്വാസം.
'തന്റെ കുഞ്ഞിന് അസുഖമായതിനാലാണ് അല്‍പം വൈകിപ്പോയതെ'ന്ന് യുവാവ് കോടതിയെ ധരിപ്പിച്ചു.

അപ്പോഴും ഒട്ടും ഭാവമാറ്റം അബൂദര്‍റി(റ)ന്റെ മുഖത്ത് പ്രകടമല്ലാത്തതിനാല്‍ ഖലീഫ ഉമര്‍ (റ)അദ്ദേഹത്തോടു ചോദിച്ചു:
"അബൂദര്‍റ്...! എങ്ങനെയാണ് ജാമ്യം നില്‍ക്കാന്‍ അങ്ങേയ്ക്ക് ധൈര്യം വന്നത്.
പ്രതി തിരിച്ചുവരുമെന്ന് താങ്കള്‍ക്ക് ഉറപ്പുണ്ടായിരുന്നോ...?"

അബൂദര്‍റ് പറഞ്ഞു:
"അതുസംബന്ധമായ ഒരാലോചന എനിക്കില്ലായിരുന്നു.
പക്ഷേ, ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്ത് ഒരാള്‍ മറ്റൊരാളെ
വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാവരുതെന്ന് ഞാന്‍ കൊതിച്ചു."

ഖലീഫ പ്രതിയോട് ചോദിച്ചു:
"ഹേ, അന്യദേശക്കാരനായ യുവാവേ,
താങ്കളാരെന്നുപോലും ഇവിടുത്തുകാര്‍ക്കോ കോടതിക്കോ ഖലീഫയ്‌ക്കോ അറിയില്ല.
എന്നിട്ടും അസുഖമുള്ള കുഞ്ഞിനെ തനിച്ചാക്കി, ഭാര്യയെ ഏകയാക്കി മരണം വരിക്കാന്‍ താങ്കളെന്തിനു മദീനയിലേക്കു തിരിച്ചുവന്നു...?"

യുവാവ് പറഞ്ഞു:
"ഖലീഫ,  ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം
വിശ്വാസവഞ്ചനയുണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചു. അത്രതന്നെ...!"

അല്‍പം മുമ്പേ അബൂദര്‍റി (റ) നെ തൂക്കിക്കൊല്ലുമെന്നുറപ്പായപ്പോള്‍ വിതുമ്പിനിന്നവരുടെയൊക്കെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞൊലിച്ചു.
ശബ്ദമില്ലാതെയവര്‍ കരയുകയായിരുന്നു.

ഈ രംഗങ്ങള്‍ക്കെല്ലാം സാക്ഷ്യം വഹിച്ചിരുന്ന കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും മുന്നോട്ടുവന്ന് കോടതിയോട് പറഞ്ഞു:
"ഞങ്ങള്‍ക്ക് തിരുത്താനുള്ള അവസരം നല്‍കണം. പ്രതിക്ക് ഞങ്ങള്‍ മാപ്പ് നല്‍കുന്നു. പ്രതിയെ വെറുതെ വിട്ടാലും...!"

ഖലീഫ അവരോട് ചോദിച്ചു:
"ഇതിനു നിങ്ങളെ പ്രേരിപ്പിച്ച ചേതോവികാരം...?"

അവര്‍ പറഞ്ഞു:
"ഞങ്ങള്‍ ജീവിച്ചിരിക്കുന്നകാലത്തോളം പരസ്പരം വിട്ടുവീഴ്ച
ചെയ്യുന്നവരില്ലെന്ന അവസ്ഥയുണ്ടാകരുതെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു."

ഒരു നീരുറവ സ്‌നേഹത്തിന്റെ സാഗരമായി പരിണമിക്കുന്നു...
ഒരു ദുഃഖക്കടല്‍ സന്തോഷത്തിന്റെ തിരമാലകളെ സൃഷ്ടിക്കുന്നു...
ഇപ്പോള്‍ കാണികളുടെ കണ്ഠങ്ങള്‍ ശരിക്കും പൊട്ടിപ്പോയി...!
കണ്ണുകളില്‍ തുള്ളിക്കൊരു കുടം!









6 comments:

  1. ആ കാലങ്ങള്‍ തിരികെ വരുമോ? എങ്കില്‍ നന്നായിരിക്കും

    ReplyDelete
  2. കോരിത്തരിപ്പിക്കുന്ന ചരിത്രത്തിന്റെ, കോരിത്തരിപ്പിക്കുന്ന എഴുത്തെന്ന് ഇതിനെയാ പറയുന്നത്.. :)

    ReplyDelete
  3. ഇത് നടന്ന കഥയൊ?! നല്ല കഥ.. :)

    ReplyDelete
  4. കഥയോ അനുഭവകഥയൊ ...എന്തുമാകട്ടെ ഒന്ന് ചിന്തിപ്പിക്കാന്‍ ഉതകുന്നത് ..നന്നായി

    ReplyDelete
  5. എന്റെ കണ്ണും നിറഞ്ഞുപോയി...

    ReplyDelete