15.8.12

ശൂന്യ നിമിഷങ്ങള്‍

എകാന്തതയിലെ
ശൂന്യനിമിഷങ്ങള്‍
താഴിട്ടുപൂട്ടിയ
തടവറയാണെനിക്ക്..

നാം സ്വതന്ത്രരോ ...?



'സ്വാതന്ത്ര്യം തന്നെയമൃതം... സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു .... മൃതിയേക്കാള്‍ ഭയാനകം!'
ആറരപതിറ്റാണ്ടുകള്‍ക്കപ്പുറം വെള്ളപ്പിശാചുക്കള്‍ ഇന്ത്യാമഹാരാജ്യത്തു നിന്ന് കെട്ടുകെട്ടി. പിറന്നനാടിന്റെ വിരിമാറിലിട്ട് ഒരു ജനതയെ ഒരു നൂറ്റാണ്ടിലധികകാലം കെട്ടിയിട്ടും ക്രൂശിച്ചും അടിമവേല ചെയ്യിച്ചും ഫലഭൂയിഷ്ടമായ മണ്ണില്‍ അതിക്രമം കാണിച്ചും ഒടുവില്‍, വര്‍ഗ്ഗീയതയുടെയും ചേരിതിരിവിന്റെയും വിഷവിത്തുകള്‍ വിതച്ചുകൊണ്ടാണ് ക്രൂരതയുടെ പര്യായങ്ങളായ സായിപ്പന്മാര്‍ വണ്ടിവിട്ടത്.

തൊള്ളായിരത്തി ഇരുപതുകളില്‍ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ വരെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സായുധസമരങ്ങള്‍ അരങ്ങേറി. തീവണ്ടിബോഗികള്‍ക്കുള്ളില്‍ കുത്തിനിറക്കപ്പെട്ട മനുഷ്യജീവനുകള്‍ ഒരിറ്റുവെള്ളവും ഒരു പൊട്ടു വെളിച്ചവും ഒരിത്തിരി ശ്വാസവും ലഭിക്കാതെ പരസ്പരം മാന്തിപ്പിളര്‍ന്നും മലമൂത്രവിസര്‍ജ്ജനം നടത്തിയും വാഗണുകളില്‍ അന്ത്യശ്വാസം വലിച്ചു. ഹരിത വയലേലകള്‍ പണിയാളരുടെ ചുടുചോരവീണ് ചെഞ്ചായമണിഞ്ഞു. വെട്ടിയും കുത്തിയും വെടിവെച്ചും ഇരുമ്പഴികള്‍ക്കുള്ളില്‍ മര്‍ദ്ദനങ്ങളുടെ പുത്തന്‍ മുറകള്‍ പരീക്ഷിച്ചും വെള്ളപ്പരിഷകള്‍ ആഹ്ലാദനൃത്തം ചവിട്ടി.

ശുഷ്‌കിച്ച ശരീരവുമായി ലാളിത്യത്തിന്റെ പര്യായമായ മഹാത്മാവിന്റെ ഇടപെടലുകളും സന്ദര്‍ഭോചിതമായ സമരങ്ങളും സ്വാതന്ത്ര്യസമര ചരിത്രചിത്രങ്ങളില്‍ മങ്ങാതെ, മായാതെ കോറിയിട്ടപ്പെട്ടു. മഹാത്മാവിന്റെ കരങ്ങള്‍ക്കു ശക്തിപകര്‍ന്ന രാജ്യസ്‌നേഹികള്‍ നീതിക്കും നന്മക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഗര്‍ജ്ജിച്ചു. ആ ഗര്‍ജ്ജനം സായിപ്പിന്റെ അരമനകളില്‍ മാറ്റൊലി കൊണ്ടു. ഒന്നിച്ചൊരൊറ്റക്കെട്ടായി ജാതി,മത,വര്‍ഗ,വര്‍ണ,ഭാഷാ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിലൊത്തു ചേര്‍ന്നു നയിച്ച സമരം 1947 ആഗസ്റ്റ് 14 ന്റെ അര്‍ദ്ധരാത്രിയില്‍ ചെങ്കോട്ടക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി ഉയര്‍ന്നതോടെ വിജയത്തിലെത്തി. ജന്മനാടിന്റെ സ്വാതന്ത്ര്യം, അല്ലെങ്കില്‍ ആറടി മണ്ണെന്ന് പ്രഖ്യാപിച്ച് രണഭൂമിയിലേക്ക് പോരാട്ടവീര്യവുമായി നെഞ്ചുറപ്പോടെ എടുത്തുചാടി തീ തുപ്പുന്ന പീരങ്കികള്‍ക്കു മുന്നില്‍ വിരിമാറുകാട്ടി വീരമൃത്യു വരിച്ച് വീരേതിഹാസം രചിച്ച ഒട്ടനവധി ധീരദേശാഭിമാനികള്‍..! അവരുടെ ധീരമായ ഇടപെടലുകള്‍ ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമായി നമ്മുടെ ധമനികളിലോടുന്ന രക്തംതിളക്കാന്‍ കാരണമാകുന്നു. അവര്‍ ത്യജിച്ച ജീവനും അവര്‍ ചിന്തിയ രക്തവും നമ്മുടെ സ്വാതന്ത്ര്യമായി പരിണമിക്കുകയായിരുന്നു.

എന്നാല്‍, വരുംകാല ഇന്ത്യന്‍ സന്തതികള്‍ സമാധാനത്തോടെ ജീവിക്കരുതെന്നു മോഹിച്ച് സര്‍വ വര്‍ഗീയകൂടോത്രങ്ങളും ചെയ്തുവെച്ചിട്ടാണ് വെള്ളക്കാട്ടാളന്മാര്‍ നാടുവിട്ടത്. അതിന്റെ പരിണിതഫലമായി ഇന്ത്യന്‍ മക്കള്‍ ഇന്നും ജാതിയുടേയും മതത്തിന്റേയും പേരില്‍ പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്നു. എന്തിനേറെ, രാഷ്ട്രത്തിന്റെ നന്മയ്ക്കായി രൂപീകൃതമായ-രൂപീകൃതമാവേണ്ട രാഷ്ട്രീയപാര്‍ട്ടി അണികള്‍ തങ്ങളുടെ എതിരാളികളെ കൊടിയുടെ നിറം നോക്കി കൊന്നുതള്ളിക്കൊണ്ടേയിരിക്കുന്നു. സ്വാതന്ത്ര്യം ലഭിച്ചുവെന്നു നാഴികയ്ക്കു നാല്‍പതുവട്ടം ആഹ്ലാദപ്രഖ്യാപനം നടത്തുമ്പോഴും ഇവ്വിധം നൊമ്പരങ്ങള്‍ സ്വാതന്ത്ര്യാഘോഷങ്ങള്‍ക്കു മങ്ങലേല്‍പിക്കുന്നു.

ഒരുനേരത്തെ അന്നത്തിനു ഉടുതുണിയഴിക്കേണ്ടിവരുന്ന അമ്മമാരും നടുറോഡില്‍ പിച്ചിച്ചീന്തപ്പെടുന്ന സഹോദരിമാരും കുടുംബംപുലര്‍ത്താന്‍ തെരുവോരങ്ങളില്‍ കൈ നീട്ടേണ്ടി വരുന്ന ബാല്യങ്ങളും പൊങ്ങാച്ചുമടെടുക്കുന്ന കുഞ്ഞിക്കരങ്ങളും ആശയത്തിന്റെയും ആമാശയത്തിന്റെയും പേരില്‍ കൊലക്കത്തിക്കിരയാവുന്ന മുഷ്ടിചുരുട്ടപ്പെട്ട യുവത്വവും സ്വതന്ത്ര ഇന്ത്യയില്‍ സ്വാര്‍ത്ഥരായ അധികാരിവര്‍ഗങ്ങള്‍ക്കു മുമ്പില്‍ ചോദ്യചിഹ്നങ്ങളായി നിലകൊള്ളുന്നത് ഇന്നിന്റെ മാറേണ്ടതും മാറാത്തതുമായ കാഴ്ച!

പാവങ്ങളുടെ വോട്ടുവാങ്ങി അധികാരക്കസേരയില്‍ കയറുന്നവര്‍ സിംഹാസനത്തിലവരോധിക്കപ്പെടുന്നതുവരെ പുഞ്ചിരിച്ചും മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കൂടെക്കൂടുകയും അധികാര ചക്കരക്കുടത്തില്‍ കൈയിട്ടാല്‍ പിന്നെ നക്കുക മാത്രമല്ല, വയറു വാടകക്കെടുത്തും മൂക്കുമുട്ടെ ഭുജിച്ചേ അടങ്ങൂ. പിന്നെയെങ്ങനെയാണ് പാവങ്ങളുടെ നൊമ്പരം കാണുക, വേദന കേള്‍ക്കുക? സ്വതന്ത്ര ഇന്ത്യയുടെ തേച്ചാലും മായ്ച്ചാലും പോവാത്ത കറകളായി, പാടുകളായി ഈ വര്‍ഗം ഇളിച്ചുകൊണ്ടേയിരിക്കുന്നു.

പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഭേദിച്ചു സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദ വായു ശ്വസിക്കാന്‍ ജീവനും ജീവിതവും ത്യജിച്ച മഹാരഥന്മാരുടെ പൂവണിയാത്ത സ്വപ്‌നങ്ങളായി അവശേഷിക്കുന്നതെമ്പാടും കാര്യങ്ങള്‍. നാമിപ്പോഴും ആരുടെയൊക്കെയോ തടവറയിലാണെന്നതാണ് സത്യം. അവരുടെ താളത്തിനൊത്തു തുള്ളാനും അവര്‍ക്കു വേണ്ടി കൊടിപിടിക്കാനും കൊല്ലാനും ചാവാനും തയ്യാറായവര്‍. നാമിപ്പോഴും കെട്ടിയിടപ്പെട്ടവര്‍. നമുക്കു സ്വാതന്ത്ര്യമില്ലേ... നാമിനിയും ആ പഴയ പാരതന്ത്ര്യത്തിന്റെ പടുകുഴിയില്‍ ആപതിക്കേണ്ടവരോ..? ഭരണീയരുടെ പിടിപ്പുകേടുകൊണ്ടായിരുന്നു നമുക്കു മുമ്പു സ്വാതന്ത്ര്യം നഷ്ടപ്പെട്ടതെങ്കില്‍ അതേ കാരണം കൊണ്ടു തന്നെ വീണ്ടും അതു സംഭവിക്കാന്‍ പോകുന്നുവെന്ന ആശങ്കപങ്കുവെച്ചുകൊണ്ട് ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.
-റിയാസ് ടി. അലി.

14.8.12

വരിയും വരയും

നാം വരകളും
വരികളുമാണ്...
വരകളൊക്കെ
അര്‍ത്ഥമുള്ള വരികള്‍
വരികളൊക്കെ
വിശാലമായ വരകളും..
രചിച്ചതീശനാവുമ്പോള്‍
മനോഹാരിതയ്ക്കു
പത്തരമാറ്റ്...

ആഗസ്റ്റ് 13 ന്റെ ഓര്‍മയ്ക്ക്‌ ...

'മുഖപുസ്തകത്തിന്റെ
നീലവിരിയുള്ള
ജനാലക്കരികില്‍
കടുകോളമുള്ള
പച്ചവെളിച്ചം...'
നീയതു തെളിച്ചില്ലെങ്കില്‍
നോവുമെന്റെ ഹൃദയം
നിന്‍ ചിരിയടയാളം
കണ്ടില്ലെങ്കില്‍
വിങ്ങുമെന്റെ മനം
കാരണം,
നീയെനിക്കെല്ലാമാണ്..

11.8.12

കോകിലം


10.8.12

ഗന്ധര്‍വ്വന്‍


വിഡ്ഢി

മൗനത്തിനു
സംവദിക്കാന്‍
ഭാഷ കടംകൊണ്ട
വിഡ്ഢിയാണു
ഞാന്‍ ....

9.8.12

പ്രണയം

ഉരുണ്ടുകൂടിയ
ഗദ്ഗദ മേഘങ്ങള്‍
കണ്ണുകളില്‍ നിന്ന്
പേമാരിയായ്
പെയ്തിറങ്ങിയപ്പോള്‍
അതിലൊലിച്ചുപോയത്
പ്രണയത്തിന്റെ
പഴന്തുണിക്കെട്ട് ...

8.8.12

ചിരി

കാലം നോവു കാത്തുവെച്ചു ...
നോവു പഴുത്തു പാകമായി..
പിന്നെ ഉണങ്ങിക്കരിഞ്ഞു..
ശോഷിച്ചു നാമാവശേഷമായി
മാറാല പിടിച്ച മനസ്സിലിരുന്ന്
സാകൂതം നോക്കിയ പ്രണയം
ഇതുകണ്ട് കൈകൊട്ടിച്ചിരിച്ചു...

വിണ്ണ് പറഞ്ഞത്

ഉയരങ്ങളിലാണു കണ്ണ്
ഉന്മാദത്തിനാണു പെണ്ണ്...
ഉല്ലാസത്തിനുഴുത മണ്ണ്...
ഉറഞ്ഞു പെയ്യില്ലെന്നു വിണ്ണ്...!

7.8.12

അന്നം

അന്നം..
അന്ന് ..
അന്നില്ല ...
അവര്‍ പട്ടിണി..
അന്നും ജിവിക്കാന്‍ തിന്നു...!
ഇന്ന്
ഇന്നുണ്ടത്..
ഇന്നുണ്ടുകൂട്ടുന്നത് ..
ഇന്നു തിന്നാന്‍ ജിവിക്കുന്നു...!

ചുംബനം

അനര്‍ഘ നിമിഷങ്ങള്‍
അമൂല്യ വേളകള്‍
അനിഷേധ്യ ചുംബനങ്ങള്‍
അലിഞ്ഞൊന്നായ് ചേര്‍ന്നു..
ഒടുവില്‍,
മാരകരോഗത്തെ പുല്‍കി...
ഇല പൊഴിഞ്ഞു
കായ്ക്കനികളുണങ്ങി
ശോഷിച്ച വന്‍മരം
ധരണിയെ ചുംബിച്ചു..

6.8.12

കൂട്ട്

നരവീണ തലമുടിക്കും
ചുളിവീണ മുഖത്തിനും കൂട്ട്
വരവീണ കണ്ണടയും
മുഖപുസ്തക കൂട്ടുകാരും..!

തീരവും തിരയും

ഓരോ തിരയും തീരപ്പരപ്പില്‍
എഴുതുന്നു ഒരു പ്രണയകാവ്യം....
ഓരോ തീരവും തിരമാലയോടു
യാചിക്കുന്നു ഒരു സ്‌നേഹചുംബനം...
തിരമാലക്കു വ്യഥയാണെപ്പോഴും

ആഴിയുടെ മാറിടത്തില്‍ നിന്ന്
ഒളിഞ്ഞും മറഞ്ഞും
പാത്തും പതുങ്ങിയും
തീരത്തെത്താനുള്ള വ്യഥ...
തീരമെപ്പോഴും കാത്തിരിപ്പിലാണ്
തിര വന്നൊരു ചുടുമുത്തം
തരുമെന്ന പ്രതീക്ഷയില്‍...
പ്രേമസല്ലാപങ്ങള്‍ക്കിടയില്‍
അരുണനൊളിഞ്ഞുനോക്കും
രൂക്ഷനോട്ടത്തില്‍ ആവിയായിപ്പോകും..
അമ്പിളിയും മറഞ്ഞു നോക്കും
അതു ഘനാന്ധകാരമാണൊരുക്കുക....
എങ്കിലും തീരവും തിരയും
പ്രണയത്തിലാണ് ...
അവനിയവര്‍ക്കൊരു പുല്‍പ്പായ
വിരിച്ചു കൊടുത്തു സത്കരിക്കുന്നുണ്ട്
ഈ പ്രണയം മരിക്കുന്നില്ല
കാലങ്ങളായുള്ള പ്രണയം ....
********************************
റിയാസ് ടി. അലി

5.8.12

നൊമ്പരം

അടര്‍ത്തി മാറ്റുന്ന
പൂവിതളുകളുടെ നൊമ്പരം
ആരോടു പറയാന്‍
ആരു കേള്‍ക്കാന്‍ ..

4.8.12

ആറാട്ട്‌...

പ്രേമം വേലിചാടിയപ്പോള്‍
കാമുകിയുടെ കാലിലെ
ചെരുപ്പും ആങ്ങളമാരുടെ
മസിലുകളും ചേര്‍ന്ന്
കാമുകന്റെ മേനിയില്‍
ആറാട്ടു നടത്തി...

3.8.12

കാത്തിരിപ്പ്

പ്രാണനുതുല്യം
സ്‌നേഹിച്ച
കാമുകന്റെ കൂടെ
വീടുവിട്ടിറങ്ങിയവള്‍
തെരുവിലെപ്പോഴും
ഉടുത്തൊരുങ്ങി
പുതിയ പുതിയ
കാമുകന്മാരെ
കാത്തിരിക്കുന്നു..

25.7.12

വെറുതേ ....


24.7.12

സുപ്രഭാതം


23.7.12

വിവാദങ്ങളേ ഇനി ഇതിലേ ഇതിലേ .....

കെ.ആര്‍ ഇന്ദിരയുടെ സ്‌ത്രൈണകാമസൂത്രം എന്ന പുസ്‌തകം പുറത്തിറങ്ങാനിരിക്കുന്നു. ലൈംഗികതയില്‍ സ്‌ത്രീകളുടെ മാറിയ അഭിരുചികളും കാഴ്‌ചപ്പാടുകളുമാണ്‌ ഇന്ദിര പുസ്‌തകത്തിലൂടെ പറയുന്നത്‌.
പെണ്ണിന്റെ ഉള്ളില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രതിമോഹങ്ങള്‍ മലയാളിക്കുമുന്നില്‍ തുറന്നു കാണിക്കാനാണത്രേ ഇന്ദിരയുടെ ശ്രമം. വിവിധ തലങ്ങളിലുള്ള സ്‌ത്രീകളെ ഗവേഷണം ചെയ്‌തും സര്‍വേ നടത്തിയും നാലുവര്‍ഷം കൊണ്ടാണ്‌ പുസ്‌തകം പൂര്‍ത്തിയാക്കിയതെന്ന്‌ ഇന്ദിര പറയുന്നു.രണ്ടായിരം വര്‍ഷം മുമ്പുള്ള വ്യവസ്ഥിതിക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ച്‌ എഴുതപ്പെട്ട വാത്സ്യായനന്റെ 'കാമസൂത്ര'ത്തെ പൊളിച്ചെഴുതുകയാണത്രേ ഇന്ദിര.
"ലൈംഗികാവയവങ്ങളുടെ പേരുപോലും അശ്ലീലമായി കരുതുന്ന സമൂഹത്തിലേക്കാണ്‌ രതിയെക്കുറിച്ച്‌ എഴുതാന്‍ താങ്കള്‍ തയ്യാറാവുന്നത്‌. കേരളത്തിലെ സ്‌ത്രീകള്‍ എങ്ങനെ ഇതിനെ സ്വീകരിക്കുമെന്ന കാര്യമോര്‍ത്തു പേടിയില്ലേ" എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്‌ ഇന്ദിരയുടെ ഉത്തരം ഇങ്ങനെ: അവര്‍ ഒന്നും പറയില്ല. മിണ്ടാതെ പതുങ്ങിയിരുന്ന്‌ ഇതൊക്ക വായിക്കും. പിന്നെ ഈ പെണ്ണ്‌ എഴുതിവെച്ചിരിക്കുന്നത്‌ കണ്ടില്ലെ എന്നും പറഞ്ഞ്‌ അവരുടെ വഴിക്കു പോകും. കുറച്ചു സ്‌ത്രീകളൊക്കെ ചര്‍ച്ച ചെയ്യുമായിരിക്കും. അല്ലാതെ ഒരു വിഷയത്തെക്കുറിച്ചും കേരളത്തിലെ സ്‌ത്രീകളില്‍ നിന്ന്‌ ഒരു തരത്തിലുള്ള ചലനങ്ങളും ഉണ്ടാവില്ല. അങ്ങനെ മോള്‍ഡ്‌ ചെയ്യപ്പെട്ട ഒരു വര്‍ഗമാണ്‌ കേരള സ്‌ത്രീകള്‍.
ജാള്യത കൊണ്ടും സമൂഹത്തെ ഭയന്നതു കൊണ്ടുമാണ്‌ കേരളത്തിലെ ഒരു സ്‌ത്രീയും ഇക്കാലം വരെ ഇത്തരം കാര്യങ്ങളൊന്നും തുറന്നെഴുതാതിരുന്നതെന്നാണ്‌ ഇന്ദിരയുടെ പക്ഷം. നൂറുശതമാനം താനൊരു ഫെമിനിസ്റ്റാണെന്ന്‌ പറയുന്ന ഇന്ദിര വിവാഹംകഴിഞ്ഞ്‌ കുറച്ചുകാലം ഭര്‍ത്താവിനോടൊപ്പം ജീവിച്ചു. മകന്‌ ആറുമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിനെയും തോളിലിട്ട്‌ ഭര്‍തൃഗൃഹം വിട്ടിറങ്ങി. വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ ഇറങ്ങിപ്പോരേണ്ടതായിരുന്നു; നാട്ടുകാരും വീട്ടുകാരും കുറ്റപ്പെടുത്തുമെന്നു കരുതിയാണ്‌ ഇത്രകാലമെങ്കിലും പിടിച്ചുനിന്നതെന്ന്‌ ഇന്ദിര പറയുന്നു.
ഭര്‍ത്താവ്‌ പരസ്‌ത്രീയുമായി ബന്ധപ്പെട്ടാല്‍ ഭാര്യയും അതുതന്നെ സ്വീകരിക്കണമെന്നു പറയുന്ന ഇന്ദിരയുടെ പുസ്‌തകത്തെക്കുറിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ആശങ്കയോടെ ചോദിച്ചു: മാഡം, ഇതു കേരളത്തിലെ കുടുംബവ്യവസ്ഥിതിയെ അപ്പാടെ താളം തെറ്റിക്കില്ലേ...?
മറുപടി പെട്ടെന്നു വന്നു. "കണ്ണിനു കണ്ണ്‌, പല്ലിനു പല്ല്‌, എന്ന നയമാണിത്‌. പുരുഷന്‍ റോഡുവക്കില്‍ മൂത്രമൊഴിച്ചാല്‍ ഞാനും ഒഴിക്കും എന്ന നയം...! ഭാര്യ പരപുരുഷബന്ധം സ്ഥാപിച്ചാല്‍ മാത്രം കേരളത്തിലെ കുടുംബാന്തരീക്ഷം തകരുമെന്നു പറയുന്നതില്‍ എന്തു ന്യായം? സ്‌ത്രീയുടെ സഹനത്തിലും റിസികിലും ശുദ്ധിയിലും മാത്രം നിലനിന്നു പോവേണ്ടതല്ല ഭാര്യാഭര്‍തൃബന്ധം. ഭര്‍ത്താവിന്‌ എന്തും കാണിച്ച്‌ വീട്ടില്‍ വന്ന്‌ മര്യാദരാമനായി ഇരിക്കാം. അങ്ങനെ സൗകര്യപൂര്‍വം ആണുങ്ങള്‍ നടക്കണ്ട. പാഠം പഠിപ്പിക്കും, ഞങ്ങള്‍ കാട്ടിത്തരാം എന്ന വെല്ലുവിളിയാണിത്‌."
എന്തായാലും ഇന്ദിരയുടെ സ്‌ത്രൈണ കാമസൂത്രം വിപണിയില്‍ സജീവമാവുമെന്നതിനു പുറമേ വാര്‍ത്തകളും മാധ്യമങ്ങളും വിവാദങ്ങളും നിറം പിടിപ്പിച്ചും പൊടിപ്പും തൊങ്ങലും വെച്ചും ഇനി കുറേക്കാലം അതിന്റെ പുറകേ തന്നെയായിരിക്കും.
എനിക്കും വാങ്ങണം ഒരു കോപ്പി. എന്നിട്ട് അതൊന്നു വായിക്കണം. പിന്നെ വിമര്‍ശിക്കും ഞാന്‍ . ശക്ക്തി യുക്ക്തം വിമര്‍ശിക്കും. കാരണം, എന്റെ സദാചാരബോധം ഞാന്‍ നാലാളെ അറിയിക്കണമല്ലോ .. ഹല്ല പിന്നെ..!

18.7.12

കുച്ചിപ്പുടി


17.7.12

മനോരമ


9.7.12

മഴയ്ക്കു ശേഷം


കവിത വിരിയാനെന്തേ താമസം ...?


ഹാര്‍ഡ്‌ഡിസ്‌ക്‌ ഹൃദയവുമായി ബന്ധിപ്പിച്ച്‌
ഞാനൊരു കവിതയെഴുതാനിരുന്നു....
പുറത്ത്‌ റിമോട്ട്‌ കണ്‍ട്രോള്‍ കൊണ്ട്‌
കോഴിമുട്ട വിരിയിക്കാന്‍ ശ്രമിക്കുന്ന മകന്‍ ...
കവിതവിരിഞ്ഞപ്പോള്‍ അവനോടിവന്ന്‌ പറഞ്ഞു
അപ്പൂപ്പന്റെ മെമ്മറി കാര്‍ഡ്‌ അടിച്ചുപൊയെന്ന്‌...
പിടഞ്ഞെണീറ്റോടിച്ചെന്ന ഞാനാ കാഴ്‌ച കണ്ടു
കുപ്പിയിലുള്ള വീഞ്ഞടിച്ച്‌ അപ്പന്‍ ഷട്ട്‌ഡൗണ്‍... !
അപ്പന്റെ സോഫ്‌റ്റ്‌ വെയറൊക്കെ എന്തരോ എന്തോ...!
നാളെ സൂര്യന്‍ ലോഗിന്‍ ചെയ്‌താലല്ലാതെ അപ്പന്‍
റീസ്റ്റാര്‍ട്ടാകില്ലെന്നോര്‍ത്തപ്പോള്‍ ആകെയൊരു എറര്‍..!
നല്ലപാതിയെ തിരഞ്ഞുനോക്കിയപ്പോള്‍ കണ്ടില്ല
ഫെയ്‌സ്‌ബുക്കു സൂക്ഷ്‌മം വായിച്ചു പഠിക്കുന്ന
ഒന്നാംക്ലാസ്സുകാരിയായ മകള്‍ വന്നു പറഞ്ഞു
പൊന്നമ്മ ബ്ലോഗില്‍ കമന്റ്‌ തോരനുണ്ടാക്കുകയാണെന്ന്‌..
കുറച്ചു കഞ്ഞിചോദിച്ച്‌ അമ്മയെ വിളിച്ചു നോക്കി..
അമ്മ മൊബൈല്‍ ഗെയിം ആസ്വാദനക്കൊടുമുടിയില്‍
ഒടുവിലാരോ ടാഗു ചെയ്‌ത കഞ്ഞിയും ചമ്മന്തിയും
ലൈക്കി ഒന്ന്‌ മയങ്ങാന്‍ സ്റ്റാന്‍ഡ്‌ ബൈ ക്ലിക്കി
ഉറക്കം കണ്ണുകളില്‍ പോക്കു ചെയ്‌തപ്പോഴാണ്‌
കവിത ഹൃദയത്തില്‍ മെന്‍ഷന്‍ ചെയ്യുന്നത്‌...
ഉറക്കച്ചടവോടെയെണീറ്റിരുന്ന്‌ കീബോര്‍ഡില്‍
കവിത പരതിയപ്പോള്‍ മൗസ്‌ എന്നെ കളിയാക്കി
കോപിഷ്ടനായി ലാപ്‌ ടോപ്‌ അടച്ച്‌ കണ്ണുതിരുമ്മി
വിന്‍ഡോസിലൂടെ പുറത്തെ കാഴ്‌ചകള്‍ നോക്കി
നീലനിലാവില്‍ കുളിച്ചുനില്‍ക്കുന്ന മരങ്ങള്‍..
നീലാകാശത്തു പ്രഭചൊരിഞ്ഞു ചിരിക്കുമര്‍ക്കന്‍ ...
പഴയനോട്ടുബുക്കില്‍ നിന്നൊരു താളെടുത്ത്‌
നീലമഷിപ്പേന വിരലുകള്‍ക്കു സമ്മാനിച്ച്‌ ഞാന്‍
എഴുതിത്തുടങ്ങിയപ്പോള്‍ വിരിഞ്ഞതായിരം കവിത...
-റിയാസ്‌ ടി. അലി

5.7.12

വിധിവൈപരീത്യം ....

നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...
ഞാനെന്റുള്ളില്‍ നിന്നാര്‍ത്തട്ടഹസിച്ചു...
തലതല്ലിക്കരഞ്ഞു കാല്‍ക്കല്‍ വീണു കേണു
അരുതെന്ന്‌ കേണപേക്ഷിച്ചു നിഷ്‌ഫലം!
അമ്മയാരു പൊന്‍ സഹോദരിയാരെന്നു
തിരിയാത്ത ദുഷ്ടരാം കഴുകരെന്നെ...എന്നെ...
എങ്കിലും പ്രിയാ നിന്നാശ്വാസ വാക്കുകള്‍
കാത്തിരിക്കുന്നു ഞാന്‍ ജീവച്ഛവമായ്‌
നിണം വീണ മാംസഗന്ധ ധരണിയില്‍
ഏകയായ്‌ ആലംബഹീനയായ്‌...
ഇതാത്മഗതം!
പിന്നെ പെണ്‍തരിയബോധയായ്‌...
ചെന്നായ്‌ക്കള്‍ മേയുന്ന
ഇരുളിലൊരു തേങ്ങലായ്‌...
**********************************
കിഴക്കുവെട്ടം ഒളിഞ്ഞുനോക്കി
പത്രവും പാല്‍ക്കാരും ജീവിതം തുടങ്ങി...
പെട്ടെന്നൊരുവിളി കേട്ടാള്‍ക്കൂട്ടം കൂട്ടമായ്‌..
പിന്നെയുമാ കൂട്ടം ബഹുകേമമായ്‌..
ആ വൃത്ത നടുവിലവള്‍ കണ്‍തിരുമ്മി...
കീറിപ്പറിഞ്ഞയുടുപ്പിലൂടെയപ്പൊഴും
കഴുകക്കണ്ണുകള്‍ കൊത്തിവലിച്ചു
കഥകള്‍ കൊടുങ്കാറ്റു പോല്‍ പരന്നു...
വൈകൃതര്‍ കഥയില്‍ നീലം ചേര്‍ത്തു..
അയ്യയ്യ...! പ്രതികരണ ശേഷിയില്ലാ-
ത്തവരാം ഈ നമ്മളോ..?
നീചരല്ലോ നികൃഷ്ടരല്ലോ..!
************************************
നിയമപാലകര്‍, പിന്നെ കോടതികള്‍
മാധ്യമക്കഥകളും ഫ്‌ളാഷ്‌ ലൈറ്റുകളും..
മന്ത്രിപൂംഗവരുടെ വാഗ്‌ദാനങ്ങള്‍...
പ്രതികളെ ശിക്ഷിക്കുമെന്നാക്രോശങ്ങള്‍....
ഇലക്ഷനില്‍ തീപ്പൊരിയായതും ഇതുതന്നെ
കളക്ഷനില്‍ ചിലര്‍ക്കു ലാഭദാതാവുമിതുതന്നെ
ദിനങ്ങള്‍ ദളങ്ങളായ്‌ കൊഴിഞ്ഞുവീണു...
പ്രിയനെ കാത്തിരുന്നവളുടെ കണ്‍തളര്‍ന്നു..
വരണേ മനം തരണേ എന്നാശിച്ചവള്‍...
വരണമാല്യം ലഭിക്കും കൊതിച്ചവള്‍...
ഒരുപറ്റം കഴുകരാക്രമണം നടത്തിയെ-
ന്നാലുമൊരു മടിയുമില്ലാതവന്‍ പുല്‍കും..
ആശകള്‍ മൊട്ടിട്ടു പുഷ്‌പിച്ചു പിന്നെയും
നാല്‍ചുമരിനുള്ളിലാ ഹൃദയം പിടച്ചു..
***************************************
പോലീസ്‌ കുതിച്ചെത്തി വാഹനങ്ങള്‍ ഏറെ
പിറകെ ക്യാമറകളും ലേഖകര്‍ നീളെ
പോലീസുശുനകരും ശുനകപോലീസരും
വക്കീലും കോട്ടിട്ട ന്യായത്തിനധിപരും
ജാള്യം മറച്ചൊരാള്‍ കൂടെയുണ്ടൊപ്പമില്‍
ജാഥപോല്‍ നീങ്ങുന്ന രംഗമത ടി.വിയില്‍
ഒരു കീറത്തുണികൊണ്ടവന്‍ മുഖം ഭദ്രമായ്‌ ...
മറച്ചിട്ട്‌ ധൃതിയില്‍ നടക്കുന്നു പ്രതിയായ്‌...!
ഒടുവിലവന്‍ തന്റെ പ്രിയനായിരുന്നെന്ന
ഒടുക്കത്തെ വാക്കവള്‍ ഒരുമാത്ര കേട്ടുവോ?
കാഴ്‌ചവെച്ചവന്‍ തന്റെ പ്രിയതമയെയെത്രയോ
കാശിന്റെ ദുര മൂത്ത് ഭ്രാന്തനായ് മാറിയോ ...
ഇനിയാരെ നോക്കണം? ഇനിയാരെ കാക്കണം?
ഇനി ലക്ഷ്യമെന്തെന്നറിയാത്തവള്‍ ഞാന്‍ ...!
ഒരു പാഴ്‌ത്തടിപോലെ ധരണിയിലവള്‍ വീണു
ഒരു ദീര്‍ഘശ്വാസം... മാറിയതന്ത്യശ്വാസം...
അപ്പൊഴും സ്‌നേഹത്തുരുത്തില്‍ നിന്നെവിടെയോ
ഒരു ഗാനം നേര്‍ത്തു കേള്‍പ്പുണ്ടായിരുന്നോ?
നീ വരുവോളം ഇവിടെ
ഈ ഇരുളിന്‍ കരിക്കട്ടയില്‍
കത്തിക്കരിഞ്ഞു ചാരം പോല്‍
ഞാന്‍ കാത്തിരിക്കുന്നെന്‍ പ്രിയാ...''
 ***
- റിയാസ്‌ ടി. അലി

ജീവിത യാത്ര

ജീവിതത്തിനു കഷണ്ടിയും
അങ്ങിങ്ങായി നരയും
ചുളിവുവീണ ചര്‍മ്മവും
കണ്ണട വെച്ച മുഖവും...
ജീവിതം യാത്രയിലാണ്
കാലന്‍ കുടയും
മുറുക്കാന്‍ പൊതിയും
പിന്നെ മറക്കാനാവാത്ത
കുറെ ഓര്‍മ്മകളുമായി
വൃദ്ധസദനത്തിലേക്ക് ...
Riyas ©

കേരളീയ നന്മയുടെ അടയാളപ്പെടുത്തല്‍..


റിയാസ്‌ ടി. അലി

വായ
ക്കാര്‍ മറന്നുകാണില്ല, രണ്ടു വര്‍ഷം മുമ്പ്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്‌ കാളികാവിലാണ്‌ സംഭവം നടന്നത്‌. ചില തട്ടിപ്പുകേസുകളില്‍പെട്ട മുജീബ്‌ റഹ്‌മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ ചെയ്യാനെത്തിയ എസ്‌.ഐ വിജയകൃഷ്‌ണനെ പ്രതി വെടിവെച്ചു കൊന്നു. തികച്ചും ദുരൂഹമായ ഒരു ജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്‌. ഭാര്യയും പത്തു വയസ്സായ ദില്‍ഷാദ്‌ എന്ന മകനും നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി കൃത്യനിര്‍വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേരെ നിറയൊഴിക്കുന്നതില്‍ കലാശിച്ചു. നിഷ്‌കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച്‌ ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്‍ കാടുകളിലേക്ക്‌ ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ്‌ സന്നാഹം തെരച്ചില്‍ ആരംഭിച്ചു. പശ്ചിമഘട്ട താഴ്വരകള്‍ അരിച്ചു പെറുക്കുന്ന പോലീസിനു മുന്നില്‍ ശ്വാസമടക്കിപ്പിടിച്ചു ഒരു കുറ്റിക്കാട്ടില്‍ രണ്ടു പിഞ്ചുങ്ങളെ ചേര്‍ത്തുപിടിച്ചൊരു മാതാവും പ്രതിയായ പിതാവും ഒളിച്ചു നിന്നു. തൊണ്ടപോലും അനക്കാന്‍ സാധിക്കാത്ത മക്കള്‍. പോലീസ്‌ മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത്‌ മക്കള്‍ ഭീതിയോടെ കാണുന്നുണ്ട്‌. പോലീസിന്റെ കണ്ണില്‍ പെടാതെ ഒരു ഒരു രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി. നേരം പുലര്‍ന്നപ്പോള്‍ കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്‍ നിറച്ച്‌ ഉമ്മയും ഉപ്പയും ആ മക്കള്‍ക്കു നല്‍കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്‌. കാട്ടില്‍ നിന്നെന്തു കിട്ടാനാ..! വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു ആ ഉമ്മയും ഉപ്പയും "ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നും നിങ്ങളു വീട്ടിലേക്കു പൊയ്‌ക്കോളൂ. മൂത്താപ്പ നോക്കുമെന്നും" പറഞ്ഞ്‌ വീട്ടിലേക്കയക്കുന്നു. ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു നോക്കി മനമില്ലാ മനസ്സോടെ വീട്ടിലേക്കു പോകുന്ന മക്കള്‍.... നടന്നു നീങ്ങുമ്പോള്‍ പുറകില്‍ വെടിയൊച്ച. പ്രിയമാതാവു വെടിയേറ്റു വീഴുന്നു. ഉടന്‍ തന്നെ രണ്ടാമത്തെ വെടിശബ്ദവും. സ്വയമുതിര്‍ത്ത വെടിയില്‍ ഉപ്പയും മറിഞ്ഞുവീഴുന്ന,പിടഞ്ഞുമരിക്കുന്ന  രംഗം കണ്ടു പകച്ചു കൊണ്ട്‌ മക്കള്‍ വീട്ടിലേക്കുതിരിക്കുന്നു....
*********************************
വെടിയേറ്റു മരിച്ച എസ്‌.ഐ വിജയകൃഷണന്റെ വീട്ടില്‍ ദുഃഖാര്‍ത്തരായ അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്‍ വിജിനയും വിനൂപും...
കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്‍ കണ്ണീരുമായി അവര്‍ അവര്‍ ഇഴുകിച്ചേര്‍ന്നു. വണ്ടൂര്‍ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ നൂറുക്കണക്കിനാളുകള്‍ മനുഷ്യസ്‌നേഹിയായ ആ നിയമപാലകന്റെ മൃതദേഹം കാണാന്‍ കോരിച്ചൊരിയുന്ന പേമാരിയെ വകവെക്കാതെ ഒത്തുകൂടി. തിമര്‍ത്തുപെയ്യുന്ന മഴയത്ത്‌ ജയകൃഷണന്റെ മൃതദേഹം വഹിച്ച്‌ സ്വഗൃഹത്തിലെത്തിയ ആംബുലന്‍സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു.
ഒടുവില്‍ ആ നല്ല മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്‌ത്തി ഓര്‍മയായി...
**************************************
ദില്‍ഷാദും മുഹ്‌സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട പ്രതീതി...!
ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ മൈതാനത്ത്‌ വിരലില്‍ നിന്നൂര്‍ന്നു പോയ ഇളംവിരലുകള്‍....
ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരുവാരക്കുണ്ട്‌ ദാറുന്നജാത്ത്‌ ഓര്‍ഫനേജ്‌ കുട്ടികളെ ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്‌ത്രവും നജാത്‌ കമ്മിറ്റി വഹിക്കാമെന്നേറ്റു. ബാല്യത്തിന്റെ രണ്ടു വേദനകള്‍ നജാതിലേക്ക്‌ യാത്രയായി. പഠന മേഖലയിലേക്കും.
അവിടെ ഒരു കുടുംബം പോലെ മക്കള്‍ കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു.
മധ്യവേനലവധി...
സ്‌കൂളടച്ചു. അനാഥരും അഗതികളുമായ അനേകം മക്കള്‍ വീട്ടിലേക്ക്‌ പോവുകയാണ്‌.
ദില്‍ഷാദിനും മുഹ്‌സിനക്കും പോകാന്‍ സ്വന്തമായി ഒരു വീടില്ല.
കാടിനരികില്‍ ടാര്‍പോളിന്‍ കൊണ്ടു വലിച്ചുകെട്ടിയ ഒരു ഷെഡ്‌ മാത്രം.
അവിടെയാണെങ്കില്‍ ഓര്‍ക്കാനാവാത്ത ഒരുതരം ഭീതി തളംകെട്ടി നില്‍ക്കുന്നു.
സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്‍ തോന്നിയ ആശയം സഹാധ്യാപകരോടും മറ്റു വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചു. നാമെല്ലാവരും ഇന്നു മുതല്‍ ദിവസവും ഒരു ചെറിയ സംഖ്യ, നമ്മളാല്‍ കഴിയുന്ന ഒരു തുക മുഹ്‌സിനക്കും ദിലുവിനും വേണ്ടി ഒരു പെട്ടിയില്‍, അല്ലെങ്കില്‍ ഒരു കാശുകുടുക്ക വാങ്ങി അതില്‍ നിക്ഷേപിക്കുന്നു. ആര്‍ക്കാണ്‌ കൂടുതലുള്ളതെന്നറിയാമല്ലോ... ഒരു വര്‍ഷം കഴിഞ്ഞ്‌ അതു പൊട്ടിച്ചു കിട്ടുന്ന സംഖ്യ സ്വരൂപിച്ച്‌ നമുക്ക്‌ ദില്‍ഷാദിനും മുഹിസിനക്കും ഒരു വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട വിദ്യാര്‍ത്ഥികളും സഹാധ്യാപകരും "സ്വരൂക്കൂട്ടല്‍" ആരംഭിച്ചു.
കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി...
10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5 രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ കുടുക്കയിലിട്ടു...
പുത്തനുടുപ്പു വാങ്ങുമ്പോഴും പഠനോപകരണങ്ങള്‍ വാങ്ങുമ്പോഴും കുട്ടികള്‍ മിച്ചം വെച്ചു...
ഒരു വര്‍ഷമങ്ങനെ കടന്നുപോയി....
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്‌...
ആ സന്തോഷനിമിഷമാലോചിച്ച്‌ നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല...
പെട്ടികളെല്ലാം പൊട്ടിച്ചു...
സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു കൊച്ചുവീടായി രൂപാന്തരപ്പെട്ടു.
വീടുപണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ...
ഇനി ഗൃഹപ്രവേശം....
അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ കാര്യത്തിനും മുന്നില്‍ തന്നെ നിന്നു....
ഗൃഹപ്രേവേശത്തിനു ക്ഷണിയ്‌ക്കാനായി അധ്യാപകര്‍ എസ്‌.ഐ ജയകൃഷ്‌ണന്റെ വീട്ടിലെത്തി..
തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന കൊലയാളികളുടെ മക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാന ചടങ്ങിലേക്ക്‌ ക്ഷണിയ്‌ക്കപ്പെടുന്ന ഭാര്യയും മക്കളും..
വല്ലാത്തൊരു വെല്ലുവിളിയാണത്‌....
ഒരര്‍ത്ഥത്തിലൊരു പരിഹാസമാണത്‌.....
പക്ഷേ, ആ അമ്മ ശോഭന കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ...
"ഞാന്‍ പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ കുട്ടികളോടു നന്നായി പഠിയ്‌ക്കാന്‍ പറയണം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന്‍ പറയണം. സാമ്പത്തിക പ്രശ്‌നം കൊണ്ട്‌ പഠിക്കാതിരിക്കരുത്‌... എന്റെ വക എല്ലാ പ്രാര്‍ത്ഥനകളുമുണ്ട്‌....."
ക്ഷണിയ്‌ക്കാന്‍ പോയ അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കണ്ണീരു തുടച്ചു...
വീടിനു വെളിയിലിറങ്ങിയ അധ്യാപകര്‍ പിന്നില്‍ നിന്നുള്ള വിളി കേട്ട്‌ തിരിഞ്ഞു നോക്കി.
"ഇനി ഞാന്‍ വരാത്തതിനു മക്കള്‍ക്കൊരു വിഷമം വേണ്ട. എന്റെ മോന്‍ വിനുവിനെ പറഞ്ഞയക്കാം...."
അതുകൂടി കേട്ടപ്പോള്‍ വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്‍....
പി.ജി കഴിഞ്ഞതാണ്‌ വിനു. പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച്‌ നില്‍ക്കുകയാണ്‌ മകനും....
****************************************
വീടിന്റെ താക്കോല്‍ ദാന ചടങ്ങ്‌....
ഗ്രാമാന്തരീക്ഷത്തില്‍ ഉയര്‍ന്ന ചെറിയൊരു സ്റ്റേജ്‌....
നാട്ടുപ്രമാണിമാരും എം.എല്‍.എയും ഓര്‍ഫനേജ്‌ ഭാരവാഹികളും ഉള്ള വേദി...
അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ്‌.....
പ്രാഥമിക യോഗ നടപടികള്‍ക്കു ശേഷം താക്കോല്‍ദാനം നിര്‍വ്വഹിക്കപ്പെടുന്നു....
മൈക്കിലൂടെ അനൗണ്‍സ്‌ കേട്ടു...
"അടുത്തതായി വീടിന്റെ താക്കോല്‍ ദാനമാണ്‌. താക്കോല്‍ ഏറ്റുവാങ്ങാന്‍ വേണ്ടി ദില്‍ഷാദിനെയും മുഹ്‌സിനയെയും ക്ഷണിച്ചു കൊള്ളുന്നു... "
ദില്‍ഷാദും മുഹ്‌സിനയും സദസ്സില്‍ നിന്നെഴുന്നേറ്റു..
ആളുകളുടെ കണ്ണുകള്‍ ആ നിഷ്‌കളങ്കബാല്യങ്ങളില്‍ പതിഞ്ഞു...
അവര്‍ വേദിയിലേക്ക്‌ നടക്കുമ്പേള്‍ സദസ്സില്‍ നിന്ന്‌ മറ്റൊരാള്‍ കൂടി എഴുന്നേറ്റു...
വിനു... എസ്‌.ഐ ജയകൃഷ്‌ണന്റെ മകന്‍ ....
ദില്‍ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്‍ത്തു പിടിച്ച്‌ ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്‌....
ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട്‌ താക്കോല്‍ ഏറ്റുവാങ്ങുന്നു...
കണ്ടുനിന്നവരുടെ കണ്‌ഠമിടറുന്ന കാഴ്‌ച....
വീര്‍പ്പടക്കിയാണ്‌ സദസ്യര്‍ ഈ രംഗം കാണുന്നത്‌.
വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു....
വല്ലാത്തൊരു നിശബ്ദത.....
താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്‌.....
ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍....
അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍......
മലയാളമേ .. നിന്റെ ഉത്തമ സംസ്‌കാരത്തിനേ ഈ നന്മ വിളയിക്കാനാവൂ...
നീ വിതയ്‌ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു.....

ചെന്താരകം


ചുവന്ന നക്ഷത്രമായ്‌ നീ
വിണ്ണില്‍ ചിരിക്കുകയാണോ
അതോ നിന്‍ കുലത്തെക്കണ്ട്
കണ്ണീര്‍ വാര്‍ക്കുകയാണോ
എന്തായാലും നിന്‍ ചുങ്കിയിലൊരു
തിളക്കമുള്ള ചെങ്കൊടി പാറിടുന്നിപ്പോഴും
എന്തായാലും നിന്‍ ചങ്കിലൊരു
ഇന്‍ഖ്വിലാബിന്‍ സ്വരം മുഴങ്ങുന്നിപ്പോഴും
ആ മുഴക്കമാണിന്നീ കൈരളിയില്‍
ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നത്
നിന്റെ ഓര്‍മ്മകള്‍ പോലുമിന്നു
നിന്‍ കുലത്തെ വേട്ടയാടുകയാണ്
അമ്പതിലധികം വെട്ടുകള്‍ കൊണ്ട്
ചെറുത്തു തോല്പ്പിക്കാനായില്ല നിന്നെ
നീ വീണ്ടും ജയിച്ചു, നിന്‍ വിപ്ലവം ജയിച്ചു,
ജയിച്ചുകൊണ്ടെയിരിക്കുന്നു നിത്യവും
നിന്‍ നിണത്തില്‍ നിന്നും ജനിയ്ക്കുന്നു
പുത്തന്‍ ചെന്താരകങ്ങള്‍ നിത്യവും ..
-റിയാസ് ടി. അലി

അത്ഭുതം കൂറാന്‍ ഏറെയുണ്ട്‌ വിദ്യാര്‍ത്ഥികളേ...

ഇത്‌ ഐശ്വര്യ. ഐശ്വര്യാ ടി. അനീഷ്‌.
ആറ്റിങ്ങല്‍ സ്വദേശിനി.
തലസ്ഥാനത്തെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താംക്ലാസ്സുകാരിയാണ്‌. ഇന്റര്‍നെറ്റ്‌ ലോകത്ത്‌ കേവലവിനോദങ്ങള്‍ക്കും ചാറ്റിംഗുകള്‍ക്കും ചീറ്റിംഗുകള്‍ക്കും സമയം കണ്ടെത്തുകയും തല്‍ഫലമായി പാഠ്യ -പാഠ്യേതര വിഷയങ്ങളില്‍ വട്ടപ്പൂജ്യമാവുകയും ചെയ്യുന്ന ആധുനിക വിദ്യാര്‍ത്ഥിക്ക്‌ ഈ കൊച്ചുമിടുക്കിയില്‍ മാതൃകയുണ്ട്‌. കഥകളും കവിതകളും അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ കൗമാരക്കാര്‍ക്കിടയില്‍ ഐശ്വര്യമാവുന്നു ഐശ്വര്യ. പല ഭാഷകളിലും അനായാസ പാടവം തെളിയിച്ചു കഴിഞ്ഞു. സ്വന്തം ബ്ലോഗുകളിലും മറ്റുമായി എഴുതി വെളിച്ചം കാണിച്ച ഐശ്വര്യയുടെ ആംഗലേയ ഭാഷയിലെ വിവിധ കഥകളും നോവലുകളും കവിതകളും രാജ്യാന്തര പ്രസിദ്ധിയാര്‍ജ്ജിച്ചു കഴിഞ്ഞു.
സമപ്രായത്തിലോ ഇതിലും ചെറുപ്പത്തിലോ ഒക്കെ കഥകളും കവിതകളുമൊക്കെ രചിച്ചവരും പ്രസിദ്ധീകരിച്ചവരുമൊക്കെയുണ്ടാകാം. എന്നാല്‍ എഴുതിയതത്രയും രാജ്യാന്തര പ്രസിദ്ധി നേടിയവര്‍ വളരെ വിരളമായിരിക്കും. എന്തെഴുതുന്നു എന്നതിലുപരി ആരെഴുതുന്നു ഇങ്ങനെയൊക്കെ എന്നതില്‍ ഐശ്വര്യയുടെ സാന്നിധ്യം വേറിട്ടുതന്നെ നില്‍ക്കുന്നു, അഭിനന്ദിക്കാതെ വയ്യ...!
മൂന്നാമത്തെ വയസ്സില്‍ ആദ്യമായി പൂമ്പാറ്റയെക്കുറിച്ചു മലയാളത്തില്‍ കവിതയെഴുതിക്കൊണ്ടായിരുന്നു ഈ രംഗത്തേക്ക്‌ ഐശ്വര്യപോലുമറിയാതെയുള്ള പ്രഥമ കാല്‍വെയ്‌പ്‌. ഒന്നാം ക്ലാസ്സിലിരുന്ന്‌ ആദ്യത്തെ ഇംഗ്ലീഷ്‌ കവിത ജന്മമെടുത്തു. പിന്നെ ഒരു കുതിപ്പായിരുന്നു. രണ്ടാം ക്ലാസ്സിലെത്തിയപ്പോള്‍ കേവലം ഏഴാംവയസ്സില്‍ ആദ്യനോവലിനു പിറവിയായി. അതു പ്രസിദ്ധീകൃതമായപ്പോള്‍ സ്‌കൂളധികൃതരും അഭ്യൂദയകാംക്ഷികളും പ്രോത്സാഹനമാല്യങ്ങള്‍ ചാര്‍ത്തി. മുന്‍രാഷ്ട്രപതി ശ്രീ. എ.പി.ജെ അബ്ദുല്‍കലാമിന്റെ വരെ അഭിനന്ദനത്തിനും പ്രശംസക്കും പാത്രമായി കൊച്ചു കവയിത്രി. മലയാളത്തിന്റെ പ്രിയകവികള്‍ക്കു പുറമേ യു.കെയിലും യു.എസിലും മറ്റു വിദേശ രാഷ്ട്രങ്ങളിലുമുള്ള പല പ്രമുഖരും പ്രശസ്‌തരായ പ്രാസാധകരും ആശംസിച്ചും അഭിനന്ദിച്ചുമാണ്‌ ഐശ്വര്യയുടെ ഇന്നലെകള്‍ കടന്നുപോയത്‌.
ചിത്രം വരയിലും പാടവം തെളിയിച്ച കലാകാരിയുടെ പെയ്‌ന്റിംഗ്‌ തന്നെയാണ്‌ തന്റെ 41 കവിതകളടങ്ങിയ പുസ്‌തകത്തിന്റെ കവര്‍ചിത്രം. സയന്‍സ്‌ ഇഷ്ടവിഷയമായ ഐശ്വര്യ ആ രംഗത്തും കഴിവു തെളിയിക്കാനുള്ള ശ്രമമാരംഭിച്ചുകഴിഞ്ഞു.
കേരളത്തില്‍ ജനിച്ച്‌ കേരളത്തില്‍ വളര്‍ന്ന്‌ കേരളത്തില്‍ ജീവിക്കുന്ന ഐശ്വര്യ എന്ന പത്താംക്ലാസ്സുകാരിക്ക്‌ ഇംഗ്ലീഷ്‌ ഭാഷയില്‍ ഇത്രയും സ്‌ഫുടമായ സംസാര പ്രാവീണ്യവും ഭാഷാ നൈപുണ്യവും എങ്ങനെ കൈവന്ന ഭാഗ്യമാണെന്നു ചോദിച്ചാല്‍ ഐശ്വര്യ പുഞ്ചിരിയോടെ മറുപടി പറയും. "എല്‍.കെ.ജിയില്‍ പഠിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വഴക്കു പറഞ്ഞു, അത്‌ നല്ല ആംഗലേയഭാഷയില്‍.! എന്താണെന്നു ശരിക്കു മനസ്സിലായില്ല, മുഖഭാവത്തില്‍ നിന്നു വഴക്കാണെന്നു മനസ്സിലാക്കി. അന്നെടുത്ത തീരുമാനമാണ്‌ ഈംഗ്ലീഷില്‍ അവഗാഹം നേടുകയെന്നത്‌."
യു.എസ്‌ ഇംഗ്ലീഷിനു പുറമേ യൂറോപ്യന്‍ ലാംഗ്വേജ്‌ കൂടി അഭ്യസിക്കുന്ന കഥാകാരിക്ക്‌ അതില്‍ അനായാസം സംസാരിയ്‌ക്കാനും കഴിയുന്നു. , ഫ്രഞ്ച്‌, ജര്‍മ്മന്‍ , ഇറ്റാലിയന്‍ ഭാഷകള്‍ കൂടി പഠിക്കാനും പകര്‍ത്താനുമിപ്പോള്‍ അവസരം ലഭിയ്‌ക്കുന്നുണ്ട്‌.
സാമൂഹ്യപ്രസക്തിയുള്ള നിരവധി ലേഖനങ്ങളും കവിതകളും ഇതിനിടെ ആനുകാലികങ്ങളിലും പ്രശസ്‌തമായ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കപ്പെട്ടു. ബാലവേലയ്‌ക്കെതിരെ എഴുതപ്പെട്ട ആര്‍ട്ടിക്ക്‌ള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിധേയമാവുകയും ചെയ്‌തു.
ഇങ്ങനെയൊക്കെ പറഞ്ഞിട്ടും അത്ഭുതം കൂറിയില്ലെങ്കില്‍ ഒന്നുകൂടി പറയാം.
പ്രായംകൊണ്ടും വിദ്യാഭ്യാസ യോഗ്യതകൊണ്ടും തന്നേക്കാള്‍ ഏറെദൂരം താണ്ടിയവര്‍ക്ക്‌ ഇംഗ്ലീഷ്‌ അധ്യാപിക കൂടിയാണ്‌ ഐശ്വര്യ.
വിദ്യാര്‍ത്ഥിലോകത്തിന്‌ അനുകരണീയ മാതൃകയായ ഐശ്വര്യയുടെ കഴിവില്‍ നമുക്ക്‌ അഭിമാനിക്കാനേറെ...!
ഇതൊരു പുതുനാമ്പാണ്‌. മലയാളത്തിനു അഭിമാനിയ്‌ക്കാവുന്ന നാളെയുടെ വരദാനം.. ഭാവിയുടെ വാഗ്‌ദാനം... ! ചിറകുമുളച്ചുതുടങ്ങിയിട്ടേയുള്ളൂ... ഇനിയുമൊരുപാട്‌ എത്തിപ്പിടിയ്‌ക്കാനും കരവലയത്തിലൊതുക്കാനുമുള്ള ഈ മിടുക്കിയുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...

-Riyas T Ali.

25.6.12

നനയാതെപോയ മഴ ....


മാനം കറുപ്പിച്ച് പിശറന്‍ കാറ്റോടെയെത്തിയ മഴ...
നനയുന്നതിനു മുന്നേ പെയ്തു തീര്‍ന്നു ...
ബാല്യകാലസഖിയുടെ മുടിയിഴകളിലൂടെ
മഴ സാവകാശം പെയ്തിറങ്ങിക്കൊണ്ടിരുന്നു...
അവളുടെ കണ്ണുകളെയും ചുണ്ടുകളെയും
മഴത്തുള്ളികള്‍ തഴുകിത്തലോടി ...
മാഞ്ചുവട്ടില്‍ മാത്രം മഴ നനച്ചതേയില്ല..
അവിടെയൊരു മധുരമാമ്പഴം വീണുകിടന്നു...

19.6.12

കരയല്ലേ പൊന്നേ


ഇന്ന് ജൂണ്‍ 19. വായനാദിനം

വായന എന്നും മനുഷ്യനെ വിജ്ഞാനത്തിന്റെ ഉത്തുംഗതയിലേക്ക്‌ ആനയിക്കുകയാണ് ചെയ്തത്. സാങ്കേതികത എത്ര വളര്‍ന്നാലും പുസ്തകങ്ങള്‍ കാഴ്ച്ചവസ്തുവാകുന്ന പരിസരത്ത് വായിക്കുന്നവന്‍ വായിച്ചു കൊണ്ടേയിരിക്കും. "വായന മരിക്കുന്നു" എന്ന വിലാപത്തില്‍ കഴമ്പില്ലെന്ന് അവര്‍ വായിച്ചു തെളിയിചു കൊണ്ടേയിരിക്കും. . പക്ഷേ, ഇന്നിന്റെ വായന സമൂഹത്തിന്റെ കോലം പോലെത്തന്നെയാണ് എന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് നിഷേധിക്കാനാവുക ...? വിവാദങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കും തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താനുമാണ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ പോലും ഇന്ന് പ്രത്യേകം പ്രത്യേകം കോളം നിര്‍മ്മിച്ച്‌ മത്സരിക്കുന്നത്.

"മമ്മാല്യെ ....ഇജ്ജെന്താ ഒന്നും മുണ്ടാത്തെ ...?"
"ഏയ്‌.. ഞമ്മക്കൊരു പുടീല്ല ...."
"അവരെ പറഞ്ഞിട്ട് കാര്യമില്ല. വായനക്കാരന്റെ 'വികാര വിചാര'ങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നിട്ടു വേണമല്ലോ മാധ്യമങ്ങള്‍ക്ക് അക്ഷരങ്ങളെ നിറം പിടിപ്പിക്കാന്‍ . അല്ലെങ്കില്‍ അത് സര്‍ക്കുലേഷനെ സാരമായി ബാധിക്കുമ്പോള്‍ ആപ്പീസ് മണിച്ചിത്രത്താഴിട്ടു പൂട്ടി വീട്ടിലിരിക്കേണ്ടി വരുമെന്ന പേടി ഏതു മാധ്യമ മുതലാളിയെയാണ് മുട്ടു വിറപ്പിക്കാത്തത്..? വിവാദങ്ങള്‍ക്കു പുറകിലാണ് കേരളീയന്റെ കണ്ണും മനസ്സും. അന്യന്റെ രഹസ്യങ്ങളിലേക്ക് ചൂഴ്ന്നു നോക്കുന്ന ഹിഡന്‍ ക്യാമറയായി മാറിയ കണ്ണും ഭാവനകള്‍ക്ക്‌ മസാല പുരട്ടിയ മനസ്സും കൊണ്ട് മലയാളിയുടെ 'അത്യുത്തമ സംസ്കാര'ത്തിന്റെ ഗ്രാഫ് അങ്ങനെ 'വിജ്രംഭിച്ചു' നില്‍ക്കുകയല്ലേ.....!
അപ്പൊ നല്ല വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... നമ്മള്‍ ദേ പോയി .... ദാ വന്നു....!"
"ഇജ്ജബടെ നിക്ക് ഹലാക്കെ.. ഇതും കൂടി കേക്ക്... "
"ഊതിവീര്‍പ്പിക്കുന്ന അരമന രഹസ്യങ്ങളും വളരെ പണിപ്പെട്ടു സാഹസികമായി അന്വേഷിച്ചു കണ്ടെത്തിയ (?) "എക്സ്ക്ലൂസീവു"കളും കെട്ടുകഥകള്‍ കൊണ്ട് അശ്ലീലതയെ കടും നീല നിറത്തില്‍ മുക്കിയെടുത്ത് ബഹുവര്‍ണ്ണ ചിത്രങ്ങളും നല്‍കി മാംസ വ്യാപാരം നടത്തുന്ന അച്ചടി മാധ്യമങ്ങള്‍ ഒരു ഭാഗത്ത് നിലനില്‍പ്പിനു വേണ്ടി വേഴാമ്പലിനു പോലെ കേഴുമ്പോള്‍ ദൃശ്യശ്രാവ്യ മാധ്യമ ലോകവും ആളെ പിടിച്ചു നിര്‍ത്താന്‍ പണിപ്പെടുകയാണ്, അതേ വീഞ്ഞ് പുത്യേ കുപ്പീലാക്കി...! "കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങള്‍" ഉറഞ്ഞു തുള്ളുന്ന "അങ്ങാടി പെണ്‍കുട്ടികളുടെ " മലയാളി ഇതു വരെ കാണാത്ത കാഴ്ചകളും നൃത്ത നര്‍ത്തകിമാരുടെ അംഗലാവണ്യവും ക്ലോസ് ഫ്രൈമിലാക്കി ഒപ്പിയെടുത്ത് മനുഷ്യന്റെ അധമ വികാരങ്ങളെ ഉത്തേജിപ്പിക്കാനുതകുന്ന സംഗീതവിദ്യയും സമം ചേര്‍ത്തു നാലുനേരം സേവിക്കാന്‍ പാകത്തില്‍ ആ വീഞ്ഞുകള്‍ അങ്ങനെ ഒഴുകുകയല്ലേ.... ! അപ്പൊ വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... ഞമ്മക്കൊന്നും അറീല്ലേയ്.....!"
"തന്റെ കൂടിക്കിടക്കുന്ന കെട്ട്യോന്റെ ഇടാന്‍ മറന്നു പോയ പാന്റിന്റെ സിബ്ബിനെ കുറിച്ച് ലക്ഷക്കണക്കിനു പ്രേക്ഷകരുടെ ആവേശവും ആരാധ്യ പിഞ്ഞാണവും (പാത്രം തന്നെ.) മസാലദോശയുമായ (അയ്‌ ... മദാലസ ...! ഏത് ...? ങാ .. അത് തന്നെ ...) നാരീമണി പ്രതിപാദിക്കുന്നതു കേട്ടും, അഴിഞ്ഞു വീഴാറായ പാന്റിനു മുകളില്‍ ഒരു കൈത്താങ്ങു നല്‍കുന്ന താരറാണിയുടെ സഹായ മനസ്കതയില്‍ അഭിമാനം പൂണ്ടും പൊട്ടിച്ചിരിക്കുന്ന "വെറുതെയായ ഭാര്യ"മാരെ കാണുന്ന തിരക്കില്‍ വായനക്കെന്തു സ്ഥാനം മമ്മാല്യെ ...!"
"ഏയ്‌... ഞമ്മളൊന്നും മുണ്ടിണില്ലേയ്.....!"
"അതെന്താ മമ്മാല്യെ ഇജ്ജു മുണ്ടൂലാന്ന്‌ ....അന്നെ ഞമ്മള് മുണ്ടിച്ചും..."
"അതെങ്ങനെ"
"എടാ ഹമുക്കെ ..... ഏഷ്യാനെറ്റില്‍ സിറ്റി ഗേള്‍ തുടങ്ങാറായി... ഇജ്ജില്ലേ..."
"പിന്നെ ഞാല്ലേ.... "
"ഇത് വരെ ബാല്യ ബര്‍ത്താനം പറഞ്ഞത് ഇങ്ങളല്ലേ ..
മന്‍സാ... ഇങ്ങളല്ലേ അച്ചടി ബാഷീല് കട കട പറഞ്ഞത്... ഇങ്ങിട്ടിപ്പോ...? "
"ഹെന്റെ മമ്മാല്യേ..... അതാണ്‌ മലയാളി ....!"
-റിയാസ് ടി. അലി .

മഴയാണു കാമുകി

മഴയേ നീയെന്റെ പ്രണയിനി ....
നീ കുളിരായ് പെയ്യുവോളം
മഴക്കാറുകള്‍ നോക്കി
നെടുവീര്‍പ്പിടാം ഞാന്‍ ....
ഉഷ്ണം കത്തുന്ന ഹൃത്തില്‍
ആലിപ്പഴം പെയ്യിക്കുമെന്ന്
ആശിക്കാം ഞാന്‍ ....
ഇനിയും പെയ്യാതിരുന്നാല്‍
എന്‍ ഹൃദയ വസന്തം
തളിര്‍ക്കില്ലൊരിക്കലും ....
മഴ മുത്തുകള്‍ പൊഴിയുമൊരു
പുലര്‍കാലം
കൊതിച്ചിരുന്നു ഞാന്‍ ...
നട്ടുച്ചക്കെങ്കിലും
തിമര്‍ത്തു പെയ്യുമെന്ന്
വൃഥാ
മോഹിച്ചു ഞാന്‍ ....
ഒടുവിലീ ഇരുളുള്ള രാത്രിയില്‍
ആര്‍ക്കോ വേണ്ടിയോന്നു
ചാറിപ്പോയ് നീ ...

മാറ്റം


ഗഗന നീലിമയിലുരുണ്ടു കൂടിയ
മഴക്കോളുകളുടെ നൊമ്പരങ്ങള്‍
മണിമുത്തുകളായ്‌ പെയ്തു വീണത്‌
എന്റെ മനസ്സിലേക്കാണ്‌ ....
മാനസ വനത്തില്‍ ശുഷ്കിച്ചു കിടന്ന
മൗനങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി
തുള്ളി മുറിയാതെ പെയ്ത്
ആ കുളിരിന്റെ ചുംബനമേറ്റ്
ഇന്നിന്റെ പ്രഭാതത്തില്‍ ഒരു
കാട്ടു ചെമ്പകം പുഷ്പിച്ചു....

എന്റെ ഉപ്പ


അയവിറക്കാനുണ്ട്‌ ഹൃദയസ്‌പൃക്കായ കുറേ ഓര്‍മകള്‍...

യൗവനം വാര്‍ദ്ധക്യത്തിന്റെ തീച്ചൂളയിലിട്ടു പഴുക്കുന്നതു വരെ തന്റെ മക്കള്‍ക്കു വേണ്ടി അന്യര്‍ കുടിച്ച ചായ ഗ്ലാസും എച്ചില്‍പാത്രങ്ങളും കഴുകി ജീവിതം ഹോമിച്ച ഒരു സ്‌നേഹവിളക്കായ ബാപ്പയുടെ കഥ....!

കണ്ണീരിന്റെയും കടബാധ്യതയുടെയും വിങ്ങുന്ന ഓര്‍മകള്‍ ചാലിച്ച കദന കഥ...!

ബാല്യകാല രോഗങ്ങള്‍ പിടിപെട്ട്‌ ആരോഗ്യം നശിച്ച ഒരു കൊച്ചുപയ്യന്റെ ആരോഗ്യവീണ്ടെടുപ്പിനു വേണ്ടി മരുന്നും മന്ത്രങ്ങളുമായി ആശുപത്രികള്‍ കയറിയിറങ്ങി തലയില്‍ നരയ്‌ക്കൊപ്പം കടക്കെണി കൂടി കയറക്കൂടിയ ഒരു പച്ച മനുഷ്യന്റെ വ്യഥയുടെ കഥ..!

ധനികരുടെ മക്കള്‍ 'മുന്തിയ' പഠനോപകരണങ്ങളും ഉടയാടകളുമായി പള്ളിക്കൂടത്തിലേക്കു പോകുമ്പോള്‍ തന്റെ മകന്‍ അവര്‍ക്കിടയില്‍ മോശക്കാരനാവരുതെന്നാഗ്രഹിച്ച സ്‌നേഹമയിയായ പിതാവിന്റെ കഥ...!

സാമ്പത്തികം വില്ലന്‍ വേഷമണിഞ്ഞപ്പോള്‍ പ്രാഥമിക വിദ്യാലയത്തിലെ പഠനം ഇടക്കു നിര്‍ത്തി പടികളിറങ്ങേണ്ടി വന്ന ഹതഭാഗ്യനായ മകനെ നോക്കി നെടുവീര്‍പ്പിട്ട കണ്ണീരു വറ്റിയ ഒരു ഉപ്പയുടെ കഥ....!

ഒടുവില്‍, വര്‍ഷങ്ങളുടെ കാത്തിരുപ്പിനു ശേഷം മകന്‍ സ്വന്തം അധ്വാനിച്ച്‌ SSLC എന്ന കടമ്പ പ്രൈവറ്റായി പഠിച്ച്‌ വിജയശ്രീലാളിതനായി കടന്നുവന്നപ്പോള്‍ ചേര്‍ത്തുപിടിച്ച്‌ സന്തോഷാശ്രു പൊഴിച്ച പിതൃസ്‌നേഹത്തിന്റെ കഥ...!

മകന്‍ ഒരു നല്ല നിലയിലെത്തിയിട്ടു കണ്ണടഞ്ഞാല്‍ മതിയെന്ന ആ പ്രാര്‍ത്ഥനയ്‌ക്കു സാഫല്യം കാണുമ്പോള്‍ പിന്നെ നിറഞ്ഞതെന്റെ കണ്ണുകള്‍... ! സജലങ്ങളായ കണ്ണുകളെ തലോടാന്‍ നീണ്ടതു എന്റെ മകന്റെ കരസ്‌പര്‍ശവും.....!

നാഥാ, പരലോക ജീവിതം ധന്യമാക്കേണമേ .....

15.6.12

സമ്മിശ്രവികാരം


9.5.12

ബസ് സവാരി

ഒരു വൈകുന്നേര ബസ്‌ സവാരി ...
തിമര്‍ത്തു പെയ്യുന്ന മഴ.....
സൈഡിലെ സീറ്റില്‍ അര്‍ദ്ധമയക്കം ....
ബസിന്റെ സൈഡിലെ പഴകിക്കീറിയ
അഴിവിരി കാറ്റേറ്റു പാറിപ്പറക്കുന്നേരം
ദേഹത്തേക്ക് തെറിക്കുന്ന വെള്ളം ......
വിരി പൊക്കി വെച്ചപ്പോള്‍
സഹയാത്രികന്റെ കൂര്‍ത്ത നോട്ടം ....
മഴത്തുള്ളികളോട് കൊതുകിനോടെന്ന
വണ്ണം അയാള്‍ പെരുമാറുന്നു ...
റോഡിലേക്കു ചാഞ്ഞു നില്‍ക്കുന്ന
ചെടികളും മരങ്ങളും മഴയെ
പെയ്യാന്‍ സഹായിക്കുന്നുണ്ട് ..
വഴിയില്‍ ഒരു കൗമാരക്കാരി....
അവള്‍ പട്ടു പാവാട മുട്ടു വരെ പൊക്കി
കുട ചെരിച്ചു പിടിച്ചു
ഇടം കണ്ണിട്ട് ബസിലേക്ക് നോക്കുന്നു ...
കൈ കാണിക്കുന്നു ....ബസ്സു നിര്‍ത്തുന്നു.
ഇനി അവളും യാത്രക്കാരി ....
അവളുടെ പിന്നിയിട്ട കേശ ഭാരത്തില്‍
സുഖമായുറങ്ങുന്ന ഒരു പനിനീര്‍ പൂ ...
അതില്‍ പറ്റിപ്പിടിച്ച ജല കണങ്ങള്‍
എന്നെ നോക്കി കണ്ണിറുക്കുന്നു ....
പ്രണയപൂര്‍വ്വം മന്ദഹസിക്കുന്നു ...
മഴ, നനുത്ത മഴ....... കുളിരുന്ന മഴ .....
ബസിനുള്ളില്‍ അരണ്ട വെളിച്ചം മാത്രം ....
യാത്ര തുടരാം ..... മഴയും തുടരട്ടെ ....

8.5.12

നിലാവ്



17.4.12

കുഞ്ഞാലിക്ക


14.4.12

വിഷുക്കണി


9.4.12

തങ്ങള്‍


15.3.12

പ്രയാസി

റിയാസ് ടി. അലി


സ്വപ്‌നങ്ങളും മോഹങ്ങളും സ്വരൂക്കൂട്ടിയാണ്‌ അവന്‍ മരുഭൂമിയിലെത്തുന്നത്‌. ഭാര്യയുടെ കെട്ടുതാലിപോലും വിറ്റും കിടപ്പാടം പണയംവെച്ചും കടംവാങ്ങിയും പ്രതീക്ഷകളുടെ വിമാനം കയറുമ്പോള്‍ വരാനിരിക്കുന്ന വിഷമങ്ങളൊന്നും അവന്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല. പലപ്പോഴും പലരും മരുഭൂവിലിറങ്ങിയാല്‍ കഷ്ടപ്പാടിനാല്‍ നിര്‍മ്മിച്ച തുലാസ്സിന്മേല്‍ ഞാണിന്മേല്‍കളിപഠിക്കാന്‍ വിധിച്ചവനായിരിക്കും. അങ്ങനെ കിട്ടുന്ന ജോലികളില്‍ നിന്ന്‌ സമ്പാദിക്കുന്നതെല്ലാം പലപ്പോഴായി സംഭാവനകളായും സഹായങ്ങളായും റിലീഫുകളായും അവനില്‍ നിന്നു ചോര്‍ന്നുപോയിട്ടുണ്ടാവും. ബന്ധുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പരിഭവങ്ങളും പരാതികളും കുമിഞ്ഞുകൂടുന്നതിനിടയില്‍ പെങ്ങന്മാരുടെവിവാഹങ്ങള്‍ പൂര്‍ണ്ണമായും അവന്റെ തലയിലാണ്‌. അയല്‍പക്കക്കാരന്റെ വീടുപണിയും നാട്ടിലെ പള്ളി-മദ്‌റസകളും സംഘടകളും രാഷ്ട്രീയപാര്‍ട്ടികളുമൊക്കെ അവരുടെ വിഹിതങ്ങള്‍ സമര്‍ത്ഥമായി തട്ടിയിട്ടുണ്ടാവും. നാട്ടിലെ മിക്ക പെണ്‍കുട്ടികളുടെയും വിവാഹ സ്‌ത്രീധനച്ചെലവിലേക്കുള്ള അകമഴിഞ്ഞ ഓഹരി കൊടുത്തില്ലെങ്കില്‍ നാട്ടില്‍ നിന്നു വരുന്ന മിസ്സ്‌കോളുകള്‍ കൊണ്ട്‌ 'ദുബായിക്കാരന്‌' മരുഭൂമിയില്‍ നിക്കക്കള്ളിയില്ലാതാവും. അങ്ങനെയങ്ങനെ ഒരു മെഴുകുതിരി ഉരുകിത്തീരുകയാണ്‌. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ നാട്ടിലേക്കു വന്നാലും നേരത്തെ സൂചിപ്പിച്ചവന്മാര്‍ പിടിവിടാതെ 'ദുബായിക്കാര'ന്റെ പിന്നിലുണ്ടാവും. പൊങ്ങച്ചക്കാരായ നല്ലപാതിയും മാതാപിതാക്കളും കൂടിയുണ്ടെങ്കില്‍ കുശാലായി. കൈയിലുള്ളതെല്ലാം ഒരുഭാഗത്തോക്കാവുമ്പോഴേക്കും ലീവും തീര്‍ന്നു. പിന്നെയും മരുഭൂമിയിലേക്ക്‌.... അങ്ങനെ തുടരുന്നു അവന്റെ രാപ്പകലുകള്‍.... യാതനയുടെയും വേദനുടെയും ഇല്ലായ്‌മകളുടെയും വല്ലായ്‌മകളുടെയും മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുവീണൊരുനാള്‍ മിച്ചം വെച്ച തുച്ഛവുമായി തിരിച്ചിനി മരുഭൂമിയിലേക്കില്ലെന്നു നിയ്യത്തും ചെയ്‌ത്‌ ഒരുപാടു മോഹങ്ങളുമായാണ്‌ അവന്‍ നാട്ടിലേക്കു യാത്ര തിരിക്കുന്നത്‌. അപ്പോഴേക്കും പലതരത്തിലുള്ള രോഗങ്ങള്‍ അവനെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിട്ടുണ്ടാവും. പിന്നെ മരുന്നും മന്ത്രങ്ങളുമായി ചികിത്സക്കുവേണ്ടി കുറേ നോട്ടുകെട്ടുകള്‍.., ആരോഗ്യം നശിച്ച വൃദ്ധനെ തിരിഞ്ഞുനോക്കാനും ശുശ്രൂഷിക്കാനും പലര്‍ക്കും തങ്ങളുടെ സ്റ്റാറ്റസ്‌ അനുവദിക്കുന്നില്ല. അവന്റെ പണത്തില്‍ കൊഴുത്തവര്‍ക്കും വേണ്ടത്ര പരിഗണനയില്ല. വല്ലാതെ അടുപ്പമുള്ള ചിലര്‍ക്കു മാത്രം ചില സഹതാപനോട്ടം മാത്രമുംണ്ട്‌. സിംഹഭാഗവും അന്യര്‍ക്കുവേണ്ടി ജീവിച്ചുതീര്‍ക്കുന്ന ഈ പ്രവാസികളുടെ നൊമ്പരങ്ങള്‍ സമൂഹമൊന്ന്‌ കണ്ടറിഞ്ഞിരുന്നെങ്കില്‍.....!

സമയം


റിയാസ് ടി. അലി

ചുമരിലെ ഘടികാരം

നമ്മെ നോക്കി പരിഹസിക്കുന്നില്ലേ ...?
രാവും പകലും നമ്മുടെ
അപഥ സഞ്ചാരത്തില്‍
നമ്മെ കളിയാക്കുന്നില്ലേ ?
ഘടികാരം പറയുന്നു;
മനുഷ്യാ..., നിന്റെ സെക്കന്റുകളെ
ഞാന്‍ വഹിക്കുകയാണെന്ന്
രാവു പകലിനോട് പറയുന്നു;
ഇന്ന് കൂടി നീ അവന്റെ കൂടെ നടക്കുക
പകല്‍ രാവിനോട്‌ പറയുന്നു ;
ഇന്ന് കൂടി നീ അവന്റെ പുതപ്പാകുക...
സെക്കന്റുകള്‍ മിനിട്ടുകളും
മണിക്കൂറുകളും ആവുന്നു ....
ദിവസവും മാസവും വര്‍ഷവും
പെട്ടെന്ന് കൊഴിഞ്ഞു വീഴുന്നു ....
നമുക്കും വിട പറഞ്ഞു
യാത്രയാകാന്‍ സമയമായി .....
എല്ലാം വിട്ടേച്ചു പോകുന്ന
ഒരു യാത്ര .....
മടക്കമില്ലാത്ത യാത്ര.....

ഒരു വാലന്റൈന്‍ ചിന്ത ...

റിയാസ് ടി. അലി

കഴിഞ്ഞവര്‍ഷം വാലന്റൈന്‍ ദിനത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റില്‍ നിന്ന്‌ പരിചയപ്പെട്ട ഒരു പോലീസുദ്യോഗസ്ഥന്‍ പറഞ്ഞ വാലന്റൈന്‍ അനുഭവ കഥയാണിത്. ഒരു വിശദീകരണം എന്റെ വക ചേര്‍ക്കാതെ അദ്ദേഹം പറയുന്നതൊന്ന് കേള്‍ക്കാം.

*************************************************************
അയാള്‍ അന്നു പാലക്കാടാണ് വര്‍ക്ക് ചെയ്തിരുന്നത്. വാലന്റൈന്‍ ദിനത്തില്‍ കര്‍ണ്ണാടകയിലെ പോലീസ് സുഹൃത്തുക്കളോടൊപ്പം അടിച്ചുപൊളിക്കാന്‍ അയാളും പോയി. ബാംഗ്ലൂരിലെ കുപ്രസിദ്ധമായ ഒരു ഹോട്ടലിലായിരുന്നു അവരുടെ 'അടിച്ചുപൊളി'. സമൂഹത്തിലെ പല പകല്‍മാന്യന്മാരുടെയും സങ്കേതമായിരുന്നു അത്. മന്ത്രിമാരും സര്‍ക്കാരുദ്യോഗസ്ഥരുമൊക്കെ തങ്ങളുടെ ധൂര്‍ത്തിനും നേരമ്പോക്കിനും തെരഞ്ഞെടുക്കുന്ന ഇടത്താവളം. കാബറേ നര്‍ത്തകിമാരും മാംസവില്‍പ്പനക്കാരും കയറിനെരങ്ങുന്ന വി.ഐ.പി റസ്‌ററ്റോറന്റ്..! വിദേശനിര്‍മ്മിത കാറുകളുടെ നീണ്ടനിര കണ്ടാലറിയാം അവിടെ പൊടിപൊടിക്കുന്ന ലക്ഷങ്ങളുടെ ഒരേകദേശ കണക്ക്! അവിടെയെത്തുന്ന കൂടുതല്‍ പേരും സമൂഹത്തിലെ ഉന്നതന്മാരായ സാറന്മാരും മാഡന്മാരുമാണ്. 

വാലന്റൈന്‍ദിനത്തില്‍ അവിടെ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കപ്പെടാറുണ്ട്. ഒരു ആണ്‍പെണ്‍ മിശ്രിത നൃത്തം. രാത്രി കൃത്യം 12 മണിക്ക് ഒരു ബെല്‍ മുഴങ്ങും. ബെല്‍ മുഴങ്ങിയാല്‍ എല്ലാ ലൈറ്റുകളും ഓഫാക്കുകയായി. പിന്നെ അരണ്ട വെളിച്ചത്തില്‍ കൈയില്‍ തടഞ്ഞ ആളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം.അരമണിക്കൂറിനുളളില്‍ ലൈറ്റ് വരുന്നതുവരെയാണ് അനുവദിക്കപ്പെട്ട സമയം. :( (എന്തൊരു ലോകം...!)

 ഇരുട്ടിത്തുടങ്ങിയപ്പോഴേ
ക്കും പലരും ഫിറ്റായിത്തുടങ്ങി. കാബറേ സ്റ്റേജൊരുങ്ങി. അര്‍ദ്ധനഗ്നരായ മാദകനര്‍ത്തകിമാര്‍ നൃത്തമാടിത്തുടങ്ങി. അവര്‍ക്കൊപ്പം അവിടെക്കൂടിയവരും ആടിപ്പാടി. അധികാരികളുടെ സമ്മതത്തോടെ നടക്കുന്ന പ്രോഗ്രാമിനു തിരശ്ശീല ഉയരുകയായി. അര്‍ദ്ധരാത്രിക്കു ആ ബെല്‍ മുഴങ്ങി. ലൈറ്റുകള്‍ ഓഫായി. ബഹളത്തിനിടയില്‍ എല്ലാവരും മദ്യലഹരിയില്‍ കൈയില്‍ കിട്ടിയവരുമായി കലാപരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. (അയാള്‍ തുടര്‍ന്നു..) സമയം അരമണിക്കൂറായി. ലൈറ്റ് തെളിഞ്ഞു. പലരും അരമണിക്കൂര്‍ പ്രോഗ്രാമില്‍ നിന്നും  ലഹരിയില്‍ നിന്നും അപ്പോഴും മുക്തരായിരുന്നില്ല.

പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. തന്റെ സുഹൃത്തിന്റെ സുഹൃത്ത്‌ ഒരു സ്ത്രീയെ വെടിവെച്ചു കൊന്നു..! വീണ്ടും വെടിപൊട്ടി. അവന്‍ സ്വന്തം ശരീരത്തിലേക്കാണിപ്പോള്‍ നിറയൊഴിച്ചിരിക്കുന്നത്..!! ആളുകള്‍ ഓടിക്കൂടി. ബഹളങ്ങള്‍ക്കും വെപ്രാളത്തിനിടയില്‍ വാഹനങ്ങള്‍ പലതും പാഞ്ഞുപോയി. രണ്ടു ശരീരങ്ങള്‍ ആ തറയില്‍ വീണുപിടഞ്ഞു മരിച്ചു. താനും കൂട്ടുകാരും എന്തെന്നറിയാതെ പകച്ചുനിന്നു. പിന്നെ അവിടെ നില്‍ക്കുന്നത് അപകടമാണെന്നു തോന്നിയ തങ്ങളും ഒരുവിധം  രക്ഷപ്പെട്ടു.
*****************************
പിറ്റേന്നത്തെ പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ:
'പോലീസ് ഉദ്യോഗസ്ഥന്‍ സഹോദരിയെ വെടിവെച്ചു കൊന്ന് ആത്മഹത്യ ചെയ്തു.'
അവര്‍ കളക്ടറേറ്റിലെ ഉദ്യോഗസ്ഥയായിരുന്നു.ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കുടുംബങ്ങളില്‍ നിന്നകന്ന് താമസിക്കുകയായിരുന്നു. വാലന്റൈന്‍ ആഘോഷിക്കാനെത്തിയതാണ് കക്ഷിയും. ലൈറ്റണഞ്ഞപ്പോള്‍ സ്വന്തം സഹോദരന്റെ പിടിയിലമര്‍ന്ന്  ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ലഹരിയും സാഹചര്യവും രക്തബന്ധത്തെ മറയിട്ടുമൂടിക്കളഞ്ഞു. ഹോട്ടലില്‍ പ്രകാശം പരന്നപ്പോള്‍ പരസ്പരം കണ്ട, അബദ്ധം മനസ്സിലായ അയാളുടെ ലഹരിബുദ്ധിയില്‍ ഉദിച്ച ആശയത്തിന്റെ ബാക്കിപത്രമായിരുന്നു സംഭവം. അതോടെ ഹോട്ടല്‍ പൂട്ടി സീല്‍വെച്ചെങ്കിലും നടത്തിപ്പുകാരും ബന്ധപ്പെട്ടവരും തങ്ങളുടെ നീചസ്വാധീനങ്ങളുപയോഗപ്പെടുത്തി രക്ഷപ്പെട്ടുവെന്നത് മറ്റൊരു കഥ.
*****************************
(കഷ്ടമെന്ന രണ്ടുവാക്കിനപ്പുറം കണ്ണുതുറക്കാന്‍ സമയമായെന്നത് നാം കൈമാറേണ്ട നന്മയുടെ സന്ദേശം. വാലന്റൈനുകള്‍ നമ്മുടെ ഉറക്കം കെടുത്താതിരിക്കട്ടെ... വ്യക്തികള്‍ നന്നായാല്‍ സമൂഹവും നന്നാവും. നാം സ്വയം നന്നാവുക... അതാവട്ടെ നമ്മുടെ പ്രതിജ്ഞ....)

ജാത്താലുള്ളത്‌ തൂത്താല്‍ പോകുമോ...?

റിയാസ്‌ ടി. അലി.

അവരുടെ വീട്ടുമുറ്റത്ത്‌ ഒരു പൂവ മരമുണ്ടായിരുന്നു. നാട്ടിന്‍പുറത്ത്‌ പൂവമരത്തിന്‌ "പുഗ്ഗമരം" എന്നും പറയാറുണ്ട്‌. കുട്ടികളും മുതിര്‍ന്നവരുമൊക്കെ മരച്ചോട്ടില്‍ സ്ഥിരമായി എത്തും. അങ്ങനെയങ്ങനെ നാട്ടുകാര്‍ ആ വീട്ടുകാരെ എന്തോ 'പുഗ്ഗക്കാര്‍' എന്ന്‌ വിളിച്ചുതുടങ്ങി. ആദ്യം രഹസ്യമായും പിന്നെ പരസ്യമായും ആ പേരു പ്രശസ്‌തമായി. അവര്‍ക്കു കുറച്ചൊന്നുമല്ല ദേഷ്യം തോന്നിയത്‌. ക്ഷമക്കൊരതിരില്ലേ... ഇതിപ്പൊ കൊച്ചുകുട്ടികള്‍ പോലും തങ്ങളെ പുഗ്ഗക്കാരെന്നാ വിളി..! പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആ വിളി ജനമുപേക്ഷിച്ചില്ലെന്നു മാത്രമല്ല, പൂര്‍വ്വോപരി ശക്തിയോടെ നാട്ടിലൂടെ ആ പേര്‌ ധ്രുതഗതിയില്‍ സഞ്ചരിച്ചു. അവര്‍ കുടുംബയോഗം ചേര്‍ന്ന്‌ തീരുമാനിച്ചു, നമുക്കിനി ഈ പൂവമരം വേണ്ടെന്ന്‌. രണ്ടും കല്‍പിച്ച്‌ അവരതു മുറിച്ചു. പൂവമരം മുറിച്ച സ്ഥലത്ത്‌ അതിന്റെ കുറ്റി മാത്രം അവശേഷിച്ചു.

ദിവസങ്ങള്‍ കന്നുപോയി. പതിയെപ്പതിയെ അവര്‍ക്കു മറ്റൊരു പേര്‌ കിട്ടിത്തുടങ്ങി. 'പുഗ്ഗക്കുറ്റിക്കാര്‍' എന്ന്‌...! ദേഷ്യം പിന്നെയും അവരുടെ മനസ്സില്‍ പണിതുടങ്ങി. ഒടുവിലവര്‍ ആ കുറ്റിയും പിഴുതുമാറ്റി. അവിടെ ഒരു കുഴി രൂപാന്തരപ്പെട്ടു. പോരേ പൂരം....! പിന്നെക്കിട്ടിയ പേരായിരുന്നു പുഗ്ഗക്കുഴിക്കാര്‍..! ന്റെ പടച്ചോനേ....! ആകുഴിയവര്‍ മണ്ണിട്ടു നികത്താത്തതു നന്നായി. അല്ലെങ്കില്‍...!

കൊഴിഞ്ഞപൂവിനായ്‌.....



റിയാസ് ടി. അലി

സൗമ്യേ... പ്രിയ പെങ്ങളേ...
സൗമ്യസുസ്‌മേരം പൊഴിച്ച പൂവേ...
നിന്നെക്കുറിച്ചോര്‍ത്ത്‌ വിലപിച്ചു ഞങ്ങള്‍
നിനക്കായ്‌ കരഞ്ഞെത്ര രാപകലുകള്‍

തീവണ്ടിയാത്രയില്‍ കഴുകവേഷംകെട്ടി-
യാടി നരാധമന്‍ നിന്റെ മുമ്പില്‍...
കാരിരുമ്പിന്‍ പാളപോളയില്‍ നിന്‍ജീവു
തല്ലിക്കെടുത്തി മദിച്ചു ക്രൂരന്‍

നിന്നാര്‍ത്തനാദം അലിഞ്ഞുപോയ്‌ വായുവില്‍
നിന്‍സ്വരം പിന്നെ നിലച്ചുപോയി...
ഒത്തിരി വീണപൂക്കള്‍ പോലെ നീയുമീ
ധരണിയില്‍ മണ്ണോടലിഞ്ഞു പോയീ...

ഏറെ കരഞ്ഞുഖേദം പങ്കുവെച്ചും
നാളുകള്‍ പലതും കൊഴിഞ്ഞുവീണു..
പിന്നെയും സൗമ്യമാര്‍ വാടിക്കരിഞ്ഞല്ലോ
കേരളം ലജ്ജിച്ചുതലതാഴ്‌ത്തിയേ...

ദുഃഖത്തിനല്‍പം സമാശ്വാസമേകുന്ന
വിധി വന്നിടട്ടെയെന്നാത്മാര്‍ത്ഥമായ്‌..
കേഴുന്നു സന്മനസ്സുള്ള നിന്‍സോദരര്‍
സര്‍വ്വശക്തന്റെ സമക്ഷമൊന്നില്‍....

അറിവ്


അറിയുന്തോറും അറിവില്ലായ്‌മകള്‍
പെരുകിപ്പെരുകും കാഴ്‌ചകളായി...
അറിവില്ലായ്‌മയില്‍ കഴിയും ജനത-
ക്കറിയുന്നവന്‍ഞാനെന്നൊരഹന്ത..!

അറിവുള്ളവരും അറിവില്ലായ്‌മയില്‍
മുങ്ങാംകുഴിയിട്ടുഴലും കാഴ്‌ച...
അറിവില്ലാത്തവരറിവാളന്മാരായൊരു
വല്ലാത്തത്ഭുത കാഴ്‌ച..!

അക്ഷയഖനിയായക്ഷരജ്വാല-
യൊരഗ്നിയിലൂട്ടിയ ഖഡ്‌ഗസമാനം...
അറിവിന്നുറവയുമക്ഷരശ്വാസവും
വറ്റി,നിലച്ചാല്‍ ദുഃഖക്കാഴ്‌ച....

9.2.12

നീര്‍മാതളം


ഹരിതം


മുഗ്ധ